ന്യൂ ചണ്ഡീഗഡ്: ഇന്ത്യയ്ക്കെതിരായ ഏക ടെസ്റ്റില്‍ ഫോളോ ഓൺ വഴങ്ങി അഫ്ഗാനിസ്ഥാൻ. ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ ഉയർത്തിയ 564 റൺസ് പിന്തുടർന്ന് ബാറ്റ് ചെയ്ത സന്ദർശകർ 152 റണ്‍സിനു പുറത്തായി. ഇന്ത്യക്ക് നിലവില്‍ 412 റണ്‍സിന്‍റെ ഒന്നാമിന്നിംഗ്സ് ലീഡ് ഉണ്ട്.
അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ ആറ് വിക്കറ്റുകള്‍ വീഴ്ത്തി മാനവ് സുതര്‍ ആണ് അഫ്ഗാൻ ബാറ്റിംഗ് നിരയെ തകർത്തത്. 22 ഓവറില്‍ 10 മെയ്ഡന്‍ ഉള്‍പ്പെടെ 33 റണ്‍സ് മാത്രം വഴങ്ങിയാണ് മാനവിന്‍റെ വിക്കറ്റ് നേട്ടം.
അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സെന്ന നിലയിൽ മൂന്നാംദിനം ബാറ്റിംഗ് ആരംഭിച്ച അഫ്ഗാന്‍റെ ശേഷിച്ച അഞ്ചുവിക്കറ്റുകള്‍ വെറും 39 റണ്‍സിനിടെയാണ് വീണത്. 60 റണ്‍സെടുത്ത റഹ്‌മത് ഷാ മാത്രമാണ് പൊരുതി നിന്നത്.
നേരത്തെ, മൂന്നിന് 62 റൺസെന്ന നിലയിൽ തകർന്ന അഫ്ഗാനിസ്ഥാനെ റഹ്‌മത്ത് ഷാ തോളിലേറ്റുകയായിരുന്നു. ഒരറ്റത്ത് വിക്കറ്റുകൾ വീഴുമ്പോഴും ഉറച്ചുനിന്ന ഷാ കരുതലോടെ ബാറ്റ് വീശുകയായിരുന്നു.
മൂന്നാംദിനം ബാറ്റിംഗ് അഫ്ഗാനിസ്ഥാന് അസ്മത്തുള്ള ഒമർസായ്‌യുടെ വിക്കറ്റാണ് നഷ്ടമായത്. അക്കൗണ്ട് തുറക്കാനാകുംമുമ്പേ അസ്മത്തുള്ളയെ പ്രസിദ്ധ് കൃഷ്ണ ബൗൾഡാക്കുകയായിരുന്നു. പിന്നാലെ അർധസെഞ്ചുറി കണ്ടെത്തിയ റഹ്‌മത്ത് ഷാ സ്കോർ മുന്നോട്ടു കൊണ്ടുപോയി.
സ്കോർ 142 റൺസിൽ നില്ക്കെ ഷറഫുദ്ദീൻ അഷറഫിനെയും തൊട്ടുപിന്നാലെ റഹ്‌മത്ത് ഷായെയും മുഹമ്മദ് സലീമിനെയും നഷ്ടമായി. പിന്നീട് ഒമ്പത് റൺസ് കൂടിയേ അഫ്ഗാന് ആയുസുണ്ടായിരുന്നുള്ളൂ. 152 റൺസിൽ വാഷിംഗ്ടൺ സുന്ദറിന് വിക്കറ്റ് സമ്മാനിച്ച് സിയാവുർ റഹ്‌മാനും മടങ്ങിയതോടെ അഫ്ഗാന്‍റെ തകർച്ച പൂർണമായി.
ഇന്ത്യയ്ക്കുവേണ്ടി പ്രസിദ്ധ് കൃഷ്ണ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയപ്പോൾ വാഷിംഗ്ടൺ സുന്ദര്‍ ഒരു വിക്കറ്റും സ്വന്തമാക്കി.