കൊച്ചി: മാസപ്പടി കേസില്‍ ഇഡി നിര്‍ണായക നടപടികളിലേക്ക്. വീണാ വിജയനെ രണ്ടുതവണ ചോദ്യം ചെയ്തിട്ടും സിഎംആര്‍എല്‍ കമ്പനിയുമായുള്ള സാമ്പത്തിക ഇടപാടില്‍ വ്യക്തത ലഭിക്കാത്ത സാഹചര്യത്തിലാണ് പുതിയ നടപടികളിലേക്കു കടക്കുന്നത്.
വീണയ്ക്കു പണം ലഭിച്ച കാലയളവില്‍ സിഎംആര്‍എല്‍ കമ്പനിക്ക് കഴിഞ്ഞ സര്‍ക്കാരില്‍നിന്ന് എന്തെങ്കിലും വഴിവിട്ട സഹായം ലഭിച്ചോയെന്നതുള്‍പ്പെടെ പരിശോധിക്കാനാണു നീക്കം.
എക്സാലോജിക്കിന് സിഎംആര്‍എലില്‍നിന്നു പണം ലഭിച്ചിരുന്ന കാലത്ത് പിണറായി വിജയന് മുഖ്യമന്ത്രിയായ സര്‍ക്കാരാണ് ഭരിച്ചിരുന്നത്. ഇക്കാലത്ത് സിഎംആര്‍എലിന് എന്തെങ്കിലും ഇളവുകളോ ആനുകൂല്യങ്ങളോ വഴിവിട്ട രീതിയില്‍ ലഭിച്ചിട്ടുണ്ടോയെന്ന് ഇഡി പരിശോധിക്കുന്നതായാണു സൂചന. അതേസമയം, വീണ നല്കിയ മൊഴിയില്‍ അവ്യക്തതയുണ്ടെന്നാണ് ഇഡി പറയുന്നത്.
സിഎംആര്‍എലില്‍നിന്ന് 2.78 കോടി രൂപ വീണയുടെ എക്സാലോജിക് സൊലൂഷന്‍സ് കൈപ്പറ്റിയതിന് നല്കിയ സേവനം വ്യക്തമല്ലെന്ന സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ (എസ്എഫ്ഐഒ) അന്വേഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു വീണയെ കഴിഞ്ഞദിവസം രണ്ടാമതും ചോദ്യം ചെയ്തത്.
എസ്എഫ്ഐഒയ്ക്കു നല്കിയ മൊഴിയും കഴിഞ്ഞദിവസത്തെ ചോദ്യം ചെയ്യലില്‍ വീണ നല്കിയ മൊഴിയും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നാണ് ഇഡി വ്യക്തമാക്കുന്നത്. സിഎംആര്‍എലും എക്സാലോജിക്കും തമ്മില്‍ എങ്ങനെ കരാറിലെത്തി എന്നതാണ് ഇഡി മുന്നോട്ടുവയ്ക്കുന്ന പ്രധാന ചോദ്യം.
എന്നാല്‍, ഇതിനു വ്യക്തമായ മറുപടി നല്കാന് വീണയ്ക്കു കഴിഞ്ഞിട്ടില്ല. മാത്രമല്ല, സിഎംആര്‍എലില്‍നിന്നു ലഭിച്ച 2.78 കോടിരൂപ എങ്ങനെ വിനിയോഗിച്ചു എന്നതിനെക്കുറിച്ചും വീണയ്ക്കു വ്യക്തമായ മറുപടിയില്ല. ഈ സാഹചര്യത്തില്‍ വീണയെ ഇഡി അടുത്തയാഴ്ച വീണ്ടും ചോദ്യം ചെയ്തേക്കും.