International
വത്തിക്കാൻ സിറ്റി: ലബനീസ് മാറോണൈറ്റ് പാത്രിയാർക്കീസ് ഏലിയാസ് ഹോയെക്കിനെയും സ്പാനിഷ് ആഭ്യന്തരയുദ്ധത്തിലെ 80 രക്തസാക്ഷികളെയും വാഴ്ത്തപ്പെട്ടവരായും ഇന്ത്യയിൽ പ്രേഷിതപ്രവർത്തനം നടത്തിയ വൈദികനുൾപ്പെടെ നാലുപേരെ ധന്യരായും പ്രഖ്യാപിക്കും.
1930കളിലെ സ്പാനിഷ് ആഭ്യന്തരയുദ്ധത്തോടൊപ്പമുണ്ടായ കത്തോലിക്കാവിരുദ്ധ പീഡനത്തിനിടെയാണ് സ്പെയിൻ നഗരമായ സാന്റാൻഡറിൽ 80 പേർ രക്തസാക്ഷിത്വം വരിച്ചത്. ഇവരിൽ 67 വൈദികരും മൂന്ന് കർമ്മലീത്ത സന്യാസിമാരും മൂന്ന് സെമിനാരി വിദ്യാർഥികളും ഏഴ് അല്മായരും ഉൾപ്പെടുന്നു.
വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെട്ട ലബനീസ് മാറോണൈറ്റ് പാത്രിയാർക്കീസ് ഏലിയാസ് ഹോയെക്ക് 1843 ഡിസംബർ നാലിന് ലബനനിലെ ഹെൽറ്റയിൽ ജനിച്ചു. ലബനീസ് മാറോണൈറ്റ് സഭയിലെ ആദ്യത്തെ വനിതാ സമർപ്പിത സമൂഹമായ മാറോണൈറ്റ് സിസ്റ്റേഴ്സ് ഓഫ് ഹോളി ഫാമിലി എന്ന സഭയുടെ സ്ഥാപകനാണ്.
1920ൽ ലബനൻ രാജ്യം സ്ഥാപിക്കുന്നതിലേക്കു നയിച്ച ചർച്ചകളിലും ഹോയെക് പ്രധാന പങ്ക് വഹിച്ചു. 1931ൽ ബ്കെർക്കിയിൽ വച്ച് അദ്ദേഹം അന്തരിച്ചു. ലബനൻ സ്ഥാപകപിതാവ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.
ധന്യൻ പദവിയിലേക്ക് ഉയർത്തപ്പെട്ട നാലുപേരിൽ സലേഷ്യൻ വൈദികനായ ഫാ. കോസ്തന്തീനോ വെൻദ്രാമും ഉൾപ്പെടുന്നു. തന്റെ ജീവിതം മുഴുവൻ ഇന്ത്യയിലെ ജനതയ്ക്കുവേണ്ടി സമർപ്പിച്ചയാളാണ് അദ്ദേഹം.
1893ൽ ഇറ്റലിയിലെ ത്രെവിസോ പ്രവിശ്യയിൽ ജനിച്ച അദ്ദേഹം സലേഷ്യൻ സഭയിൽ ചേരുകയും 1924ൽ മിലാനിൽ വച്ച് പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു. തുടർന്ന് ഇന്ത്യയിലേക്കു മിഷൻപ്രവർത്തനത്തിനായി പോയ അദ്ദേഹം ആദ്യം ആസാമിലും പിന്നീട് തമിഴ്നാട്ടിലും പ്രേഷിതപ്രവർത്തനം നടത്തി.
കാൽനടയായി ദീർഘദൂരം സഞ്ചരിക്കുന്നതിനും അങ്ങേയറ്റത്തെ ലാളിത്യത്തിൽ ജീവിക്കുന്നതിനും പേരുകേട്ട അദ്ദേഹം ദരിദ്രർക്കിടയിൽ പ്രിയപ്പെട്ട മിഷനറിയായി മാറി. 1957 ജനുവരി 30 ന് ആസാമിലെ ദിബ്രുഗഡിൽ വച്ച് അദ്ദേഹം അന്തരിച്ചു.
National
ന്യൂഡൽഹി: സിബിഎസ്ഇയുടെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 85.20 ശതമാനം വിദ്യാർഥികളാണ് വിജയിച്ചത്. കഴിഞ്ഞ വർഷം 88.39 ആയിരുന്നു വിജയശതമാനം. ഇത്തവണ മൂന്ന് ശതമാനത്തിലേറെ കുറവ്.
പരീക്ഷ എഴുതിയ 88.86 ശതമാനം പെണ്‍കുട്ടികൾ പാസായപ്പോൾ ആണ്‍കുട്ടികളുടെ വിജയശതമാനം 82.13 ശതമാനമാണ്. പരീക്ഷ എഴുതിയ മുഴുവൻ ട്രാൻസ്ജെൻഡർ വിദ്യാർഥികളും വിജയിച്ചിട്ടുണ്ട്.
മേഖല തിരിച്ചുള്ള കണക്കിൽ 95.62 വിജയശതമാനത്തോടെ തിരുവനന്തപുരം ഒന്നാമതെത്തി. ചെന്നൈ (93.84%), ബംഗളൂരു (93.19%) മേഖലകളാണ് തിരുവനന്തപുരത്തിനു പിന്നിൽ. 72.43 മാത്രം വിജയശതമാനമുള്ള പ്രയാഗ്രാജാണ് പട്ടികയിൽ ഏറ്റവും പിന്നിലുള്ളത്.
സിബിഎസ്ഇയുടെ ഒൗദ്യോഗിക വെബ്സൈറ്റുകളായ cbse.gov.in, cbseresults.nic. in എന്നിവിടങ്ങളിലൂടെയും ഡിജിലോക്കർ, ഉമാംഗ് ആപ്പുകളിലൂടെയും ഫലമറിയാം. വിദ്യാർഥികളിൽ അനാരോഗ്യകരമായ മത്സരം ഒഴിവാക്കുന്നതിനായി മെറിറ്റ് ലിസ്റ്റ് സിബിഎസ്ഇ ഇത്തവണ പ്രസിദ്ധീകരിച്ചിട്ടില്ല.
National
ന്യൂഡൽഹി: ഒന്‍പത് ദിവസത്തിനുള്ളിൽ 22 പേരുടെ ജീവനെടുത്ത കാട്ടാനയെ തുരത്താൻ ‘അടിയന്തരാവസ്ഥ’ പ്രഖ്യാപിച്ച് ജാർഖണ്ഡ്.
ജാർഖണ്ഡിലെ പശ്ചിമ സിംഗ്ഭും ജില്ലയിൽ ജനുവരി ആദ്യം മുതൽ ആക്രമണം നടത്തുന്ന അതീവ അപകടകാരിയായ ആനയെ മെരുക്കാനാണു സർക്കാരിന്റെ അഭൂതപൂർവമായ നടപടി.
ദിവസേന 30 കിലോമീറ്ററോളം സഞ്ചരിക്കുന്ന കാട്ടാനയെ പിന്തുടരാനും പിടികൂടാനുമായി നൂറോളം പേരെ വനംവകുപ്പ് വിന്യസിച്ചിട്ടുണ്ട്. ഒറ്റക്കൊന്പുള്ള കാട്ടാനയെ തുരത്താൻ മയക്കുവെടി പരീക്ഷിച്ചെങ്കിലും വിജയിച്ചിട്ടില്ല.
കാട്ടാന മദം പൊട്ടി നിൽക്കുകയാണെന്ന് അധികൃതർ സംശയിക്കുന്നു. കൊന്പനാനകളിൽ പുരുഷ ഹോർമാണായ ടെസ്റ്റോസ്റ്റിറോണ്‍ കൂടുന്പോഴാണ് മദം പൊട്ടുന്നതായി വിശേഷിപ്പിക്കുന്നത്. സാധാരണയേക്കാൾ 60 ഇരട്ടി ടെസ്റ്റോസ്റ്റിറോണുകൾ ആനയുടെ ശരീരത്ത് ഉണ്ടാകുന്പോൾ അവ കൂടുതൽ അക്രമകാരിയാകുന്നു.
സാധാരണയായി രണ്ടുമുതൽ മൂന്നു മാസം വരെയാണ് ഇതു നിലനിൽക്കുന്നത്. കാട്ടാനയെ കണ്ടെത്താനായി മറ്റു മൂന്ന് സംസ്ഥാനങ്ങളിലെ വന്യജീവി വിദഗ്ധരെയും നിയോഗിച്ചിട്ടുണ്ടെങ്കിലും ആനയുടെ ക്രമരഹിതമായ ചലനം മൂലം പിന്തുടരാൻ പ്രയാസമാണെന്നാണ് അധികൃതർ വിശദീകരിക്കുന്നത്.
Kerala
പത്തനംതിട്ട: ശബരിമല മകരവിളക്ക് മഹോത്സവം നടക്കുന്ന ബുധനാഴ്ച (ജനുവരി 14) പത്തനംതിട്ട ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്.
പന്തളം കൊട്ടാരത്തിലും വലിയകോയിക്കൽ ധർമശാസ്താക്ഷേത്രത്തിലും തിരുവാഭരണ ഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. തിരക്ക് നിയന്ത്രിക്കാൻ മുന്നൂറിലധികം പോലീസുകാരെ നിയോഗിച്ചു.
ഡിവൈഎസ്പി ജി.സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സായുധസേന ഘോഷയാത്രയുടെ സുരക്ഷയ്ക്കായി ഒപ്പമുണ്ടാകും.
Kerala
കോട്ടയം: ഡിസംബര്‍ 12 വെള്ളിയാഴ്ച വൈക്കം താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവവുമായി ബന്ധപ്പെട്ടാണ് അവധി.
ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണയാണ് അവധി പ്രഖ്യാപിച്ചത്. എന്നാൽ മുന്‍പ് നിശ്ചയിച്ചിട്ടുള്ള പൊതുപരിപാടികള്‍ക്കോ പരീക്ഷകള്‍ക്കോ അവധി ബാധകമല്ലെന്നും കളക്ടർ അറിയിച്ചു.
Kerala
തിരുവനന്തപുരം: തദ്ദേശ വോട്ടെടുപ്പ് ദിവസങ്ങളില്‍ പൊതുഅവധി പ്രഖ്യാപിച്ചുള്ള ഉത്തരവിറക്കി പൊതുഭരണ വകുപ്പ്. തദ്ദേശ വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ ഒമ്പത്,11 തീയതികളില്‍ അതത് ജില്ലകളിലാണ് അവധി.
ഡിസംബർ ഒമ്പതിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലും ഡിസംബർ 11ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സർക്കാർ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.
വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ ഒമ്പത്,11 തീയതികളില്‍ അതത് ജില്ലകളില്‍ പൊതു അവധിയും, നെഗോഷ്യബിള്‍ ഇൻസ്ട്രുമെന്റ് ആക്ട് അനുസരിച്ചുള്ള അവധിയും അനുവദിക്കണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ നിർദേശം നല്‍കിയിരുന്നു.
സംസ്ഥാനത്തെ ഫാക്ടറി, പ്ലാന്റേഷൻ മറ്റ് ഇതര വിഭാഗം ജീവനക്കാർക്കും കൂടി പൊതുഅവധി ലഭ്യമാക്കുന്നതിനോ അല്ലെങ്കില്‍ അവർക്ക് സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനുള്ള സൗകര്യം നല്‍കുന്നതിന് തൊഴില്‍ ഉടമകള്‍ക്ക് നിർദ്ദേശം നല്‍കുന്നതിനോ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ നിർദേശിച്ചിരുന്നു.