ന്യൂഡൽഹി: സോമാറ്റോ സ്ഥാപകൻ ദീപിന്ദർ ഗോയലിന്റെ ഹെൽത്ത് ടെക് സംരംഭമായ 'ടെംപിൾ', ലണ്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആയുർദൈർഘ്യ മെഡിക്കൽ സ്ഥാപനമായ 'ലോഞ്ചെവസ്' സ്വന്തമാക്കി. സ്മാർട്ട് വെയറബിൾ ഉപകരണം ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നതിനിടയിലാണ് ടെംപിളിന്റെ ഈ നിർണായക നീക്കം.
ലോഞ്ചെവസിന്റെ സ്ഥാപകരായ ഡോ. റോബർട്ട് മോർ, ഡോ. അവി റോയ് എന്നിവർ ഇനി ടെംപിൾ ടീമിന്റെ ഭാഗമായി പ്രവർത്തിക്കുമെന്ന് ദീപിന്ദർ ഗോയൽ എക്സിലൂടെ അറിയിച്ചു. ഡോ. റോബർട്ട് മോർ ടെംപിളിന്റെ ചീഫ് മെഡിക്കൽ ഓഫീസറായും ഡോ. അവി റോയ് ഹെഡ് ഓഫ് സയൻസായും ചുമതലയേൽക്കും.
എന്താണ് ടെംപിൾ? ലോഞ്ച് എപ്പോൾ?
തലച്ചോറിലെ രക്തയോട്ടവും നാഡീവ്യൂഹ സിഗ്നലുകളും നിരീക്ഷിക്കാൻ സഹായിക്കുന്ന വെയറബിൾ ഉപകരണമാണ് ടെംപിൾ നിർമിക്കുന്നത്. ആദ്യ ഘട്ടത്തിൽ കായികതാരങ്ങൾ, ഡോക്ടർമാർ, ശാസ്ത്രജ്ഞർ എന്നിവരടങ്ങുന്ന 100 പേരിൽ ഉപകരണം പരീക്ഷിച്ചിരുന്നു.
നേരത്തെ കാണിച്ച മോഡലിനേക്കാൾ പകുതിയിലധികം വലിപ്പം കുറച്ചാണ് പുതിയ പതിപ്പ് എത്തിച്ചിരിക്കുന്നത്. ഈ വർഷം അവസാനത്തോടെ (2026 അവസാനത്തോടെ) ഡെലിവറി ആരംഭിക്കുന്ന രീതിയിൽ ലിമിറ്റഡ് ലോഞ്ച് എഡിഷന്റെ പ്രീ-ഓർഡറുകൾ ഉടൻ ആരംഭിക്കും. ഉപകരണത്തിന്റെ കൃത്യമായ വിലയോ ലോഞ്ച് തീയതിയോ നിലവിൽ പുറത്തുവിട്ടിട്ടില്ല.