പത്തനാപുരം: രോഗശയ്യയിൽ തളർന്നുപോയ ഒരു പെൺകുട്ടിയുടെ അതിജീവനത്തിന്റെ കഥ പത്തനാപുരം തലവൂരിൽ ചർച്ചയാകുന്നു.
അപൂർവ രോഗം ബാധിച്ചു വർഷങ്ങളോളം കിടപ്പിലായിരുന്ന തലവൂർ സ്വദേശിനി ശരണ്യയാണ്, കോൺഗ്രസ് നേതാക്കളായ ജ്യോതികുമാർ ചാമക്കാലയുടെയും രമേശ് ചെന്നിത്തലയുടെയും സഹായത്തോടെ രോഗമുക്തി നേടി ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
ജെഡിസി പരീക്ഷ പാസായി ബിരുദ പഠനത്തിന് തയാറെടുക്കുന്നതിനിടയിലാണ് ശരണ്യയെ വിത്സൻ ഡിസീസ് പിടികൂടുന്നത്.
ചികിത്സയ്ക്ക് പോലും വഴിയില്ലാതെ ശരണ്യ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങിപ്പോയ കാലത്താണ് ജ്യോതികുമാർ ചാമക്കാല രക്ഷകനായെത്തിയത്.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ശരണ്യയുടെ വീട്ടിലെത്തിയ ജ്യോതികുമാർ ചാമക്കാല കുടുംബത്തിന്റെ ദയനീയാവസ്ഥ നേരിട്ട് ബോധ്യപ്പെടുകയായിരുന്നു.
തുടർന്ന് അദ്ദേഹം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി ബന്ധപ്പെടുകയും ഇരുവരും ചേർന്ന് നെയ്യാറ്റിൻകര മിംസ് ഹോസ്പിറ്റലിൽ ശരണ്യയ്ക്ക് ആവശ്യമായ മികച്ച ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കുകയും ചെയ്തു. 43 ദിവസത്തെ തീവ്രമായ ചികിത്സക്കൊടുവിലാണ് ശരണ്യയുടെ ആരോഗ്യനിലയിൽ മാറ്റം വന്നു തുടങ്ങിയത്.