തിരുവനന്തപുരം: രൂക്ഷമായ വേനൽച്ചൂടിൽ ചുട്ടുപൊള്ളി കേരളം. പാലക്കാട് ജില്ലയിൽ ഇന്നലെ 39.2 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി.
പാലക്കാട് മാത്രമല്ല മിക്ക ജില്ലകളിലും പകൽച്ചൂട് പിടിവിട്ട് കുതിക്കുകയാണ്. ശരാശരി പകൽ താപനില പലയിടത്തും 36 ഡിഗ്രി സെൽഷ സിനോടടുക്കുകയാണ്. എങ്കിലും അനുഭവപ്പെടുന്നത് 50 ഡിഗ്രി സെൽഷസ് ചൂടാണെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നു.
അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ തോത് ഉയർന്നതോടെയാണ് അനുഭവപ്പെടുന്ന ചൂട് (ഹീറ്റ് ഇൻഡക്സ്) 50 ഡിഗ്രി സെൽഷസ് വരെ ആയി ഉയർന്നത്.
അടുത്ത രണ്ടു ദിവസം വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളിൽ താപനില 36 ഡിഗ്രി സെൽഷസിലേക്ക് ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി. താപനില ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തിൽ 12 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ശനിയാഴ്ച വരെ പാലക്കാട് ജില്ലയിൽ പകൽ താപനില 40 ഡിഗ്രി സെൽഷസ് വരെയും കൊല്ലത്ത് 38 ഡിഗ്രി വരെയും ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി വരെയും തിരുവനന്തപുരം ജില്ലയിൽ 36 ഡിഗ്രി വരെയും ഉയരാൻ സാധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി.
വേനൽമഴ ശക്തമാകാത്തതാണ് സംസ്ഥാനത്ത് ചൂടു കൂടാനുള്ള പ്രധാന കാരണം. അൾട്രാ വയലറ്റ് രശ്മിയുടെ തോത് ഉയരുന്നതും വടക്കൻ അറബിക്കടലിൽ നിന്നുള്ള എതിർചക്രവാതവും ചൂടുകൂടിയ വായുസഞ്ചാരവും താപനില ക്രമാതീതമായി കുതിക്കാനുള്ള മറ്റു കാരണങ്ങളാണെന്നും കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി.