അമ്പലപ്പുഴ: ഭരണം ലഭിച്ചിട്ടും തദ്ദേശ സ്ഥാപനങ്ങളിൽ അധ്യക്ഷരെ തെരഞ്ഞെടുക്കുന്നതിൽ കാലതാമസം. കോൺഗ്രസ് നേതൃത്വത്തിന് വീഴ്ച. അമ്പലപ്പുഴ ബ്ലോക്ക്, പുറക്കാട്, പുന്നപ്ര തെക്ക് പഞ്ചായത്തുകളിലാണ് യുഡിഎഫിന് ഭരണം ലഭിച്ചത്.
പുതിയ അധ്യക്ഷരെ രാവിലെ 10.30ന് തെരഞ്ഞെടുക്കേണ്ടപ്പോഴും രാവിലെ 9.30 വരെ പ്രശ്ന പരിഹാരമായില്ല. അമ്പലപ്പുഴ ബ്ലോക്കിൽ മനീഷിനെ പ്രസിഡന്റാക്കാൻ പാർലമെന്ററി പാർട്ടി തീരുമാനിച്ചിരുന്നു.
എന്നാൽ, അറവുകാട് ഡിവിഷനിൽനിന്നു വിജയിച്ച വിഷ്ണു പ്രസാദിനെ പ്രസിഡന്റാക്കണമെന്ന ആവശ്യവുമായി എൻഎസ്എസ് ചങ്ങനാശേരി നേതൃത്വം വരെ ഇടപെട്ടതോടെ ചർച്ച വഴിമുട്ടി. പാർലമെന്ററി പാർട്ടിയിൽ ആരുടെയും പിന്തുണയില്ലെങ്കിലും വിഷ്ണുപ്രസാദിനെ പ്രസിഡന്റാക്കണമെന്ന് ചില കോൺഗ്രസ് നേതാക്കളും ആവശ്യം ഉന്നയിച്ചു. ഒടുവിൽ മനീഷിനെ പിന്താങ്ങുന്ന നാലംഗങ്ങൾ വോട്ടെടുപ്പിൽനിന്നു വിട്ടുനിൽക്കുമെന്നറിയച്ചതോടെയാണ് ഗത്യന്തരമില്ലാതെ മനീഷിനെ പ്രസിഡന്റാക്കിയത്.
പുറക്കാടും സമാന അവസ്ഥയായിരുന്നു. അവസാന നിമിഷമാണ് ഇവിടെയും തീരുമാനമായത്. പ്രസിഡന്റ് പദവി ആദ്യ രണ്ടരവർഷം റഹ്മത്ത് ഹാമിദിനും അടുത്ത രണ്ടരവർഷം സിന്ധു ബേബിക്കും നൽകാനാണ് തീരുമാനം.
ഇവിടെ പാർലമെന്ററി പാർട്ടി പിന്തുണ സിന്ധു ബേബിക്കായിരുന്നു. എങ്കിലും ചില കോൺഗ്രസ് നേതാക്കളുടെ ഇടപെടലിനെത്തുടർന്നാണ് പാർട്ടി പിന്തുണയില്ലാതിരുന്നിട്ടും റഹ്മത്ത് ഹാമിദിനെ പ്രസിഡന്റാക്കിയത്. മുന്നണി മര്യാദ പാലിക്കാതെയാണ് പുന്നപ്ര തെക്കിൽ തീരുമാനമെടുത്തതെന്ന് മുസ്ലിം ലീഗ് ആരോപിച്ചു.
ഇവിടെ കോൺഗ്രസിലെ റാണി ഹരിദാസാണ് പ്രസിഡന്റ്. വൈസ് പ്രസിഡന്റായി കോൺഗ്രസിലെ കെ.എഫ്. തോബിയാസിനെ തീരുമാനിച്ചപ്പോൾ തങ്ങൾക്കു വൈസ് പ്രസിഡന്റ് സ്ഥാനം വേണമെന്നാവശ്യപ്പെട്ട് രണ്ടംഗങ്ങളുള്ള മുസ്ലിം ലീഗും രംഗത്തെത്തി.
ഇതോടെ രാവിലെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽനിന്നു മുസ്ലീം ലീഗ് അംഗങ്ങൾ വിട്ടുനിന്നു. പഞ്ചായത്തിനു മുന്നിൽ ചേരിതിരിഞ്ഞ് മുസ്ലീം ലീഗും കോൺഗ്രസും മുദ്രാവാക്യം വിളിയായിരുന്നു. അടുത്ത രണ്ടര വർഷം വൈസ് പ്രസിഡന്റ് സ്ഥാനവും രണ്ട് സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ പദവിയും നൽകാമെന്ന കോൺഗ്രസിന്റെ ഉറപ്പിലാണ് മുസ്ലീം ലീഗ് അംഗങ്ങൾ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പങ്കെടുത്തത്. ദിവസങ്ങൾക്ക് മുൻപ് പരിഹരിക്കേണ്ട പ്രശ്നങ്ങൾ അവസാന നിമിഷവും പരിഹരിക്കാൻ കോൺഗ്രസ നേതൃത്വത്തിന് കഴിഞ്ഞില്ല.
ഭാഗ്യം തുണച്ചു; ചെറിയനാട് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം യുഡിഎഫിന്
ചെങ്ങന്നൂർ: ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ നറുക്കെടുപ്പിലൂടെ ചെറിയനാട് പഞ്ചായത്ത് സാരഥികളെ തെരഞ്ഞെടുത്തു. യുഡിഎഫിലെ ശ്രീകുമാരി മധു പ്രസിഡന്റായും എൽഡിഎഫിലെ ഷീദ് മുഹമ്മദ് വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. ഇരു സ്ഥാനങ്ങളിലേക്കും നടന്ന മത്സരങ്ങളിൽ വോട്ടുകൾ തുല്യമായതിനെത്തുടർന്ന് ഭാഗ്യപരീക്ഷണത്തിലൂടെയാണ് വിജയികളെ തീരുമാനിച്ചത്.
രാവിലെ 10.30ന് ആരംഭിച്ച പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മൂന്നു മുന്നണികളും സ്ഥാനാർഥികളെ നിർത്തിയിരുന്നു.
ശ്രീകുമാരി മധു (യുഡിഎഫ്), ജിഷ്ണ (എൽഡിഎഫ്), ഉഷ സതീഷ് (എൻഡിഎ) എന്നിവരായിരുന്നു പ്രസിഡന്റ് സ്ഥാനാർഥികൾ.
ആദ്യ റൗണ്ടിൽ ശ്രീകുമാരി മധുവിനും ജിഷ്ണയ്ക്കും ആറ് വോട്ടുകൾ വീതം ലഭിച്ചു. എൻഡിഎ സ്ഥാനാർഥി ഉഷ സതീഷിന് നാലു വോട്ടുകളാണു ലഭിച്ചത്. തുടർന്ന് നടന്ന രണ്ടാം റൗണ്ടിലും യുഡിഎഫ്- എൽഡിഎഫ് സ്ഥാനാർഥികൾ ആറു വോട്ടുകൾ വീതം നേടി ഒപ്പത്തിനൊപ്പം നിന്നു. ഇതോടെ വിജയിയെ കണ്ടെത്താൻ മൂന്നാം റൗണ്ടിൽ നടത്തിയ നറുക്കെടുപ്പിൽ എട്ടാം വാർഡ് അംഗം ശ്രീകുമാരി മധുവിനെ ഭാഗ്യം തുണയ്ക്കുകയായിരുന്നു.
ഉച്ചയ്ക്ക് ശേഷം 2.30ന് നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലും സമാനമായ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്.
അബ്ദുൽ ജബ്ബാർ (യുഡിഎഫ്), ഷീദ് മുഹമ്മദ് (എൽഡിഎഫ്), കെ.ടി. കൃഷ്ണൻകുട്ടി (എൻഡിഎ). എന്നിവരായിരുന്നു വൈസ് പ്രസിഡന്റ് സ്ഥാനാർഥികൾ.
ആദ്യ റൗണ്ടിൽ അബ്ദുൽ ജബ്ബാറിനും ഷീദ് മുഹമ്മദിനും ആറു വോട്ടുകൾ വീതവും കൃഷ്ണൻകുട്ടിക്ക് നാലു വോട്ടും ലഭിച്ചു. രണ്ടാം റൗണ്ടിലും വോട്ടുകൾ തുല്യമായി തുടർന്നതോടെ മൂന്നാം റൗണ്ടിൽ നറുക്കെടുപ്പിലേക്കു നീങ്ങി. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു നടന്ന ഭാഗ്യപരീക്ഷണത്തിൽ 13-ാം വാർഡ് അംഗം ഷീദ് മുഹമ്മദ് വിജയിയായി.
പ്രസിഡന്റ് സ്ഥാനം യുഡിഎഫിനും വൈസ് പ്രസിഡന്റ് സ്ഥാനം എൽഡിഎഫിനും ലഭിച്ചതോടെ വരും ദിവസങ്ങളിൽ ഭരണരംഗത്തെ രാഷ്ട്രീയ സമവാക്യങ്ങൾ എപ്രകാരമാകുമെന്ന ആകാംക്ഷയിലാണ് പഞ്ചായത്ത് നിവാസികൾ.