പത്തനംതിട്ട: മദ്യക്കുപ്പിയില്‍ രേഖപ്പെടുത്തിയ പരമാവധി വില്പന വിലയേക്കാള്‍ കൂടുതല്‍ തുക ഈടാക്കിയ സംഭവത്തില്‍ കേരള സ്റ്റേറ്റ് ബിവറേജസ് കോര്പറേഷന് പെരുനാട് ഡിപ്പോ മാനേജര്‍ക്കെതിരേ പത്തനംതിട്ട ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്റെ വിധി.പരാതിക്കാരന് നഷ്ടപരിഹാരവും കോടതിച്ചെലവും ഉള്‍പ്പെടെ 25,010 രൂപ നല്കാന് കമ്മീഷന് ഉത്തരവിട്ടു.
റാന്നി പെരുനാട് മാമ്പാറ സ്വദേശി വാലുപുരയിടത്തില്‍ എ. ടി. ആകാശ് സമര്‍പ്പിച്ച ഹർജിയിലാണ് കമ്മീഷന് പ്രസിഡന്റ് ബേബിച്ചന് വെച്ചൂച്ചിറ, അംഗം നിഷാദ് തങ്കപ്പന് എന്നിവരടങ്ങിയ ഫോറം വിധി പ്രസ്താവിച്ചത്.എംആർപി 170 രൂപ മാത്രമായിരുന്ന മദ്യത്തിന് കൗണ്ടറിലെ ജീവനക്കാര്‍ ബില്ല് നല്‍കിയത് 180 രൂപക്കാണ്.
കുപ്പിയിലെ വിലയേക്കാള്‍ 10 രൂപ കൂടുതല്‍ ഈടാക്കിയത് ചോദ്യം ചെയ്ത ഹരജിക്കാരനോട്, കംപ്യൂട്ടറിലെ എംആര്‍പി പ്രകാരമുള്ള തുകയേ വാങ്ങാന്‍ കഴിയൂ എന്നും പരാതിയുണ്ടെങ്കില്‍ നല്‍കിക്കൊള്ളാനും ജീവനക്കാര്‍ മറുപടി നല്‍കിയിരുന്നു. തുടര്‍ന്നാണ് ആകാശ് പത്തനംതിട്ട ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷനെ സമീപിച്ചത്.
അന്യായമായി ഈടാക്കിയ 10 രൂപയും നഷ്ടപരിഹാരമായി 15,000 രൂപയും കോടതി ചെലവിനത്തില്‍ 10,000 രൂപയും ചേര്‍ത്ത് 25,010 രൂപ നല്‍കാനാണ് വിധി.