കൊച്ചി: കൊച്ചി തുറമുഖത്തെ ട്രാന്‍സ്ഷിപ്മെന്റ് ഹബ്ബായി ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത കപ്പല്‍ ചാലിന്റെ ആഴം വര്‍ധിപ്പിക്കുന്ന പദ്ധതിയുമായി കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് മുന്നോട്ട്.
പ്രാദേശിക എതിര്‍പ്പുകളെത്തുടര്‍ന്നു തടസം നേരിട്ട പദ്ധതി കേന്ദ്രസര്‍ക്കാര്‍ വീണ്ടും സജീവമാക്കിയതോടെ കഴിഞ്ഞമാസം പോര്‍ട്ട് ട്രസ്റ്റ് കരാര്‍ ക്ഷണിച്ചു. പദ്ധതി നടപ്പാക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന പാരിസ്ഥിതിക ആഘാത പഠനത്തിനും തീരപരിപാല നിയമത്തിന്റെ ക്ലിയറന്‍സ് നേടിയെടുക്കുന്നതിനുമുള്ള ടെൻഡറാണു ക്ഷണിച്ചിരിക്കുന്നത്. ടെൻഡര്‍ കാലാവധി ഈ മാസം 24 വരെയാണ്.
കപ്പല്‍ ചാലിന്റെ ആഴം 16 മീറ്ററാക്കി ഉയര്‍ത്തുന്നതാണ് പദ്ധതി. നിലവില്‍ 14.5 മീറ്ററാണ് ആഴം. ആഴം കൂട്ടുന്നതോടെ വമ്പന്‍ കപ്പലുകള്‍ക്ക് തുറമുഖത്ത് അടുക്കാനാകും. അതുവഴി കൊച്ചിയിലേക്കുള്ള ചരക്ക് കയറ്റിയിറക്ക് 20 ലക്ഷം ടിഇയു കണ്ടെയ്നറുകളായി ഉയര്‍ത്താനാകുമെന്നാണു വിലയിരുത്തല്‍. നിലവിൽ 10 ലക്ഷം ടിഇയു കണ്ടെയ്നറുകളാണ് കൊച്ചി തുറമുഖത്ത് കൈമാറ്റം നടക്കുന്നത്.
കപ്പല്‍ചാലില്‍നിന്നു തുറമുഖം വരെ 12 കിലോമീറ്ററില്‍ നീണ്ടുകിടക്കുന്ന ഭാഗത്തെ ആഴമാണു വര്‍ധിപ്പിക്കേണ്ടത്. പദ്ധതി വിഭാവനം ചെയ്ത ഘട്ടത്തില്‍ 380 കോടി രൂപയായിരുന്നു എസ്റ്റിമേറ്റ് തുക. സാഗര്‍മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുക അനുവദിച്ചെങ്കിലും പദ്ധതി വൈകിയതോടെ എസ്റ്റിമേറ്റ് നിരക്കും ഉയര്‍ന്നു. ഇപ്പോള്‍ 700 കോടി രൂപ വരെ ചെലവ് ഉയരുമെന്നാണു കണക്കാക്കുന്നത്.
കൊച്ചി തുറമുഖം വികസിപ്പിക്കുന്നതോടെ കൊളംബോ തുറമുഖത്തിന് വന്‍ തിരിച്ചടിയാകും. നിലവില്‍ വമ്പന്‍ അന്താരാഷ്ട്ര ചരക്കുകപ്പലുകള്‍ കൊളംബോ തുറമുഖത്താണ് എത്തുന്നത്. പിന്നീട് ഇവിടെനിന്നാണ് കൊച്ചിയിലേക്കും തിരിച്ചും സാധനങ്ങള്‍ എത്തിക്കുന്നത്. ആഴം കൂട്ടുന്നതോടെ ഈ കപ്പലുകള്‍ക്ക് കൊച്ചി തുറമുഖത്തേക്ക് നേരിട്ട് എത്താനാകും.
തുടര്‍ച്ചയായ ഡ്രഡ്ജിംഗ് വഴിയാണു കൊച്ചിയില്‍ കായലിന്റെ ആഴം നിലനിര്‍ത്തുന്നത്. ഇപ്പോഴത്തെ ആഴം നിലനിര്‍ത്തുന്നതിന് പ്രതിവര്‍ഷം 150 കോടിയിൽപ്പരം രൂപ കൊച്ചി തുറുഖം ചെലവഴിക്കുന്നുണ്ട്. ഈ ചെലവാണ് കൊച്ചി തുറമുഖത്തെ സാമ്പത്തികമായി തളര്‍ത്തുന്നത്.
ആഴം വീണ്ടും കൂട്ടിയാല്‍ അതു നിലനിര്‍ത്താനുള്ള മെയിന്റനന്‍സ് ചെലവ് തുറമുഖത്തിന്റെ ചുമലിലാകും. പ്രതിവര്‍ഷം 50 കോടിയില്‍പ്പരം രൂപ അധികബാധ്യതയായി വരുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതുകൊണ്ട് കായലിന് ആഴം കൂട്ടുന്ന പദ്ധതിക്കെതിരേ തൊഴിലാളിസംഘടനകളും രംഗത്തുണ്ട്.
കായലിന് ആഴം കൂട്ടിയാല്‍ കൊച്ചി കരയിലെ വേലിയേറ്റം രൂക്ഷമാകുമെന്ന ആശങ്കയെത്തുടർന്ന് പദ്ധതിക്കെതിരേ പ്രാദേശിക എതിര്‍പ്പും ശക്തമാണ്. 16 മീറ്റര്‍ ആഴം നിലനിര്‍ത്തണമെങ്കില്‍ 17.5 മീറ്ററെങ്കിലും താഴ്ത്തേണ്ടിവരും. ആഴം കൂടിയാല്‍ വെള്ളപ്പൊക്കം പതിവാകുമെന്നും കര നഷ്ടപ്പെടുമെന്നും ആശങ്കയുണ്ട്. കായലിന് ആഴം കൂടിയതിനെത്തുടര്‍ന്നാണ് ചെല്ലാനം പോലുള്ള മേഖലകളില്‍ കടലേറ്റം രൂക്ഷമായതെന്നും നാട്ടുകാര്‍ പറയുന്നു.