ന്യു ഡൽഹി : ഹൈപ്പർസോണിക് മിസൈൽ സിർക്കോൺ, ഇന്ത്യ റഷ്യൻ മിസൈലായ ബ്രഹ്മോസ് എൻജി എന്നിവയുടെ വികസനത്തിൽ മുഖ്യ പങ്ക് വഹിച്ച അലക്സാണ്ടർ ലിയോനൊവ് 78-ാം വയസിൽ അന്തരിച്ചു.
ന്യൂഡൽഹി ആസ്ഥാനമായുള്ള ബ്രഹ്മോസ് എയ്റോസ്പേസിന്റെ റഷ്യൻ പങ്കാളിത്ത സ്ഥാപനമായ എൻപിഒ മഷിനോസ്ട്രോയേനിയയുടെ സിഇഒയും ചീഫ് ഡിസൈനറുമായിരുന്നു അദ്ദേഹം. മരണകാരണമോ സ്ഥലമോ സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
റഷ്യയുടെ അത്യാധുനിക മിസൈൽ സാങ്കേതികവിദ്യയുടെ കരുത്തായി കരുതപ്പെടുന്ന സിർക്കോൺ മിസൈലിന്റെ രൂപകൽപ്പനയിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ശബ്ദത്തേക്കാൾ ഒൻപത് മടങ്ങ് വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ള ഈ മിസൈൽ 400 മുതൽ 1,500 കിലോമീറ്റർ വരെ ദൂരപരിധിയിലുള്ള ലക്ഷ്യങ്ങളെ തകർക്കാൻ പ്രാപ്തമാണ്.കപ്പലുകളിൽ നിന്നും അന്തർവാഹിനികളിൽ നിന്നും വിക്ഷേപിക്കാവുന്ന സിർക്കോണിന് സാധാരണ യുദ്ധമുനകളും ആണവ യുദ്ധമുനകളും വഹിക്കാൻ സാധിക്കും.
റഷ്യയുടെ ഹീറോ ഓഫ് ലേബർ ബഹുമതി ജേതാവായ ലിയോനൊവ് ബഹിരാകാശ മിസൈൽ സംവിധാനങ്ങളിൽ വിപുലമായ സംഭാവനകൾ നൽകിയിട്ടുണ്ട്. ഗ്രാനിറ്റ്, വൾക്കൻ, ബാസ്റ്റിൻ തീരദേശ പ്രതിരോധ സംവിധാനങ്ങൾ എന്നിവയ്ക്കൊപ്പം ഇന്ത്യയുടെയും റഷ്യയുടെയും സംയുക്ത സംരംഭമായ ബ്രഹ്മോസ് മിസൈലിന്റെ വികസനത്തിലും അദ്ദേഹം നിർണ്ണായക മേൽനോട്ടം വഹിച്ചിരുന്നു. അത്യാധുനിക ഹൈപ്പർസോണിക് വാഹനങ്ങളുടെ നിർമാണത്തിലും റഷ്യയുടെ പ്രതിരോധ മേഖലയിലും പങ്ക് വഹിച്ച വ്യക്തിയാണ് അലക്സാണ്ടർ ലിയോനൊവ്.