മയാമി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആയിരം കോടി ഡോളർ മാനനഷ്ടക്കേസ് തള്ളണമെന്ന് ബ്രിട്ടനിലെ ബിബിസി ചാനൽ. ട്രംപ് കേസ് ഫയൽ ചെയ്തിരിക്കുന്ന ഫ്ലോറിഡയിലെ കോടതിയിലാണ് ബിബിസി ഇക്കാര്യം ഉന്നയിച്ച് ഹർജി നല്‍കിയത്.
ഫ്ലോറിഡയിൽ ബിബിസി സംപ്രേഷണം ഇല്ലാത്തതിനാൽ കേസ് കോടതിയുടെ അധികാരപരിധിയിൽ വരില്ലെന്നാണു ബിബിസി ചൂണ്ടിക്കാട്ടുന്നത്. കേസിന് ആധാരമായ ഡോക്യുമെന്ററി സംപ്രേഷണം ചെയ്തത്, ട്രംപ് ആരോപിക്കുംവിധം ദുഷ്ടലാക്കോടെ ആയിരുന്നില്ലെന്നും പറയുന്നു.
കഴിഞ്ഞ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്‍പായി 2024 ഒക്ടോബറിൽ ബിബിസി സംപ്രേഷണം ചെയ്ത ‘ട്രംപ്: എ സെക്കൻഡ് ചാൻസ്’ എന്ന ഡോക്യുമെന്ററിയിൽ തെറ്റിദ്ധാരണാജനകമായ എഡിറ്റിംഗുകളുണ്ടായി എന്നാരോപിച്ചാണു ട്രംപ് കേസ് കൊടുത്തിരിക്കുന്നത്. 2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തോറ്റ ട്രംപ് കാപ്പിറ്റോൾ കലാപത്തിന് ആഹ്വാനം ചെയ്തു എന്നു വരുത്തിത്തീർക്കുന്ന മട്ടിലായിരുന്നു എഡിറ്റിംഗ്.
ബിബിസിയുടെ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമായത്. റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്ന് ബിബിസിയുടെ ഡയറക്ടർ ജനറലും വാർത്താവിഭാഗം മേധാവിയും രാജിവച്ചിരുന്നു.
സംഭവത്തിൽ ബിബിസി ട്രംപിനോടു ക്ഷമ ചോദിച്ചെങ്കിലും കേസിനെ നിയമപരമായി നേരിടാന്‍ തീരുമാനിക്കുകയായിരുന്നു.