തിരുവനന്തപുരം: സ്വർണക്കൊള്ളയിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നാണ് മുൻ ദേവസ്വം കമ്മീഷണർ എൻ.വാസു അന്വേഷണ സംഘത്തിനു മൊഴി നൽകിയിരുന്നത്.
സ്വർണം പൂശാനായി കൊണ്ടുപോയതു തന്റെ അറിവോടെയായിരുന്നില്ലെന്നും സ്വർണപ്പാളി ചെമ്പുപാളിയാണെന്നു മാറ്റിയെഴുതിയതിനെക്കുറിച്ച് ഓർക്കുന്നില്ലെന്നുമായിരുന്നു വാസുവിന്റെ മൊഴി.
സ്വർണക്കൊള്ള കേസിൽ മുഖ്യപ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റിയും മുരാരി ബാബുവും മുൻ തിരുവാഭരണ കമ്മീഷണർ കെ.എസ്. ബൈജുവും റിമാൻഡിൽ തുടരുന്നതിനിടെയാണ് വാസുവിന്റെ നിർണായക അറസ്റ്റ്.
ഹൈക്കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ ഇനി രണ്ടാഴ്ച മാത്രം ശേഷിക്കേ പരമാവധി ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിക്കാനാണു പ്രത്യേക അന്വേഷണ സംഘത്തിന്റെ ശ്രമം.
കേസിലെ ഉന്നതനായി വിലയിരുത്തപ്പെടുന്ന വാസുവിന് സിപിഎമ്മുമായി സുദീർഘ ബന്ധമാണുള്ളത്. കൊല്ലം കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി പ്രവർത്തിച്ച എൻ. വാസു മുൻമന്ത്രി പി.കെ. ഗുരുദാസന്റെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്നു. തിരുവിതാംകൂർ ദേവസ്വംബോർഡ് കമ്മീഷണറായി രണ്ടു തവണ സേവനമനുഷ്ഠിച്ച വാസു പിന്നീട് ദേവസ്വം ബോർഡ് പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു.