കോൽക്കത്ത: ബംഗാളിൽ തൃണമൂൽ കോൺഗ്രസ് കൗൺസിലറുടെ ആക്രമണത്തിൽ വയോധികൻ മരിച്ചതായി പരാതി. നോർത്ത് പർഗാനസ് ജില്ലയിലെ നോർത്ത് ബാരക്ക്പുർ മുനിസിപ്പാലിറ്റിയിലാണ് സംഭവം. തുൾസി അധികാരിയാണ് മരിച്ചത്. ഇദ്ദേഹത്തെ ബാരക്പുർ മുനിസിപ്പൽ കൗൺസിലർ രബീന്ദ്ര നാഥ് ഭട്ടാചാര്യ മർദിച്ചുവെന്നു കുടുംബാംഗങ്ങൾ ആരോപിച്ചു. തന്റെ വീടിനു മുന്നിലുള്ള അനധികൃത നിർമാണം ചോദ്യംചെയ്തതാണ് അധികാരിയെ മർദിക്കാൻ കാരണമായത്.
ശനിയാഴ്ച സ്ഥലത്തെത്തിയ ഭട്ടാചാര്യയും അധികാരിയും തമ്മിൽ വാക്കുതർക്കമുണ്ടായെന്നും തുടർന്ന് അധികാരിയെ ഭട്ടാചാര്യ മർദിച്ചെന്നും പോലീസിൽ നല്കിയ പരാതിയിൽ ആരോപിക്കുന്നു. ഭട്ടാചാര്യയുടെ മർദനമേറ്റു കുഴഞ്ഞുവീണ അധികാരിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചുവെന്ന് മകൻ ഹേമന്ത പറഞ്ഞു. അസ്വാഭാവിക മരണത്തിനു പോലീസ് കേസെടുത്തു.