രാജ്യത്തെ പറക്കൽ പരീശീലന സ്ഥാപനങ്ങളെ സംബന്ധിച്ചുള്ള ആശങ്ക വർധിപ്പിക്കുന്നതാണ് ജൂണിലുണ്ടായ രണ്ട് അപകടങ്ങൾ. പലപ്പോഴും ഇത്തരം അപകടങ്ങളെ സംബന്ധിച്ച് മതിയായ അന്വേഷണങ്ങൾ ഉണ്ടാകുന്നില്ല.
എന്നാൽ, അമേരിക്ക പോലെയുള്ള വികസിത രാജ്യങ്ങളില്‍ ഇതല്ല രീതി. എല്ലാ അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും അന്വേഷണം നടത്തുകയും ചെയ്യുന്ന അമേരിക്കയില്‍ പരിശീലന വിമാനങ്ങള്‍ ഒരു ലക്ഷം മണിക്കൂര്‍ പറക്കുമ്പോള്‍ ശരാശരി 0.26 അപകടങ്ങള്‍ മാത്രമേ ഉണ്ടാകുന്നുള്ളൂ എന്നാണ് കണക്ക്.
1500-2000 പറക്കല്‍ പരിശീലന സ്ഥാപനങ്ങളുള്ള അമേരിക്കയില്‍ ഈ സ്ഥാപനങ്ങൾക്കെല്ലാം കൂടി 15,000-20,000 വിമാനങ്ങളുണ്ട്. ഇന്ത്യയിലുള്ളത് 40 സ്ഥാപനങ്ങളാണ്. എല്ലാറ്റിനും കൂടി 385 വിമാനങ്ങളും.
പറക്കല്‍ പരിശീലന സ്ഥാപനങ്ങളില്‍ ജൂണില്‍ രണ്ട് അപകടങ്ങളാണുണ്ടായത്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ഗാര്‍ഗ് ഏവിയേഷനില്‍ വനിതാ ട്രെയിനി വിമാനത്തില്‍ നിന്നിറങ്ങുമ്പോള്‍ പ്രൊപ്പല്ലറില്‍ തട്ടി ഗുരുതരമായി മുറിവേറ്റു. രണ്ടു സീറ്റ് മാത്രമുള്ള ടെക്നാം പി2006ടി ഇനം വിമാനം, ട്രെയിനികളെ ഊഴമിട്ട് പറത്തിക്കൊണ്ടിരിക്കെയാണ് സംഭവം.സമയം ലാഭിക്കാന്‍ വിമാന എന്ജിന് ഓഫാക്കാതെ അടുത്ത പരിശീലകയെ കയറ്റിയതാണ് പ്രശ്നമായത്.
കോക്പിറ്റിലേക്കു കയറുമ്പോഴും ഇറങ്ങുമ്പോഴും പ്രൊപ്പല്ലറുകള്‍ നിര്‍ബന്ധമായും ഓഫ് ചെയ്തിരിക്കണമെന്നാണ് ചട്ടം.സ്കൂട്ടിയില്‍നിന്നു വീണു പരിക്കേറ്റതാണെന്നാണ് പെണ്‍കുട്ടിയെ പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രിയില്‍ സ്ഥാപനം അധികൃതര്‍ അറിയിച്ചത്. മറ്റു ട്രെയിനികളില്‍ നിന്ന് വിവരം അറിഞ്ഞ് പോലീസ് കേസ് എടുത്തിരുന്നില്ലെങ്കില്‍ ഈ വീഴ്ച തേഞ്ഞുമാഞ്ഞു പോകുമായിരുന്നു. രണ്ടാമത്തെ സംഭവവും ഉത്തര്‍പ്രദേശില്‍ തന്നെയായിരുന്നു.
ചേതക് ഏവിയേഷന്‍ സ്ഥാപനത്തിന്റെ സെസ്ന 152 വിമാനം, ജൂണ്‍ 29 ന് ട്രെയിനി കസഗഞ്ചിനു സമീപം വയലില്‍ കൊണ്ടിറക്കി. വിമാനത്തിന് സാരമായ കേടുപാടുണ്ടായെങ്കിലും ട്രെയിനി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പറക്കല്‍ പരിശീലനത്തില്‍ അഞ്ച് അപകടങ്ങളാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായത്. മധ്യപ്രദേശില്‍ റെഡ്ബേഡ് ഫ്ളൈറ്റ് ട്രെയിനിംഗ് അക്കാദമിയുടെ വിമാനം ക്രാഷ് ലാന്‍ഡ് ചെയ്തത് ജൂണ്‍ പത്തിനായിരുന്നു. ഇതേ അക്കാദമിയുടെതന്നെ മറ്റൊരു വിമാനം റണ്‍വേയില്‍ ഇടിച്ചിറക്കുകയും തെന്നിയിറങ്ങി വീല്‍ തകരുകയും ചെയ്തത് ഓഗസ്റ്റ് ഒന്‍പതിന്.
കര്‍ണാടകയിലെ കാലബുർഗിയില്‍ വിഷന്‍ ഫ്ളൈയിംഗ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ടെക്നാം പി-മെന്റര്‍ വിമാനം പൈലറ്റ് ട്രെയിനി തനിച്ചു പറത്തുന്നതിനിടെ ഏപ്രില്‍ 22ന് ഇടിച്ചിറക്കി. ട്രെയിനിക്കു സാരമായി പരിക്കേല്‍ക്കുകയും ചെയ്തു.
ഡിസംബര്‍ എട്ടിന് റെഡ് ബഡിന്റെ ടെക്നാം പി-മെന്റെര്‍ വിമാനം എന്ജിന് നിലച്ച് അടിയന്തരമായി നിലത്തിറക്കേണ്ടി വന്നത് മധ്യപ്രദേശിലായിരുന്നു. ആ മാസംതന്നെ ചൈംസ് ഏവിയേഷന്‍ അക്കാദമിയുടെ വിമാനം മധ്യപ്രദേശിലെ ധാനയില്‍ റണ്‍വേയ്ക്ക് പുറത്ത് ലാന്‍ഡു ചെയ്ത് വിമാനം തകര്‍ന്നു. അമേരിക്ക പോലെയുള്ള വികസിത രാജ്യങ്ങളില്‍ ഇതല്ല രീതി.
എല്ലാ അപകടങ്ങളും റിപ്പോര്‍ട്ടു ചെയ്യപ്പെടുകയും അന്വേഷണം നടത്തുകയും ചെയ്യുന്ന അമേരിക്കയില്‍ പരിശീലന വിമാനങ്ങള്‍ ഒരു ലക്ഷം മണിക്കൂര്‍ പറക്കുമ്പോള്‍ ശരാശരി 0.26 അപകടങ്ങള്‍ മാത്രമേ ഉണ്ടാകുന്നുള്ളു എന്നാണ് കണക്ക്. 2000-2004 ല്‍ ഇത് 0.49 ആയിരുന്നു. 1500-2000 പറക്കല്‍ പരിശീലന സ്ഥാപനങ്ങളുള്ള അമേരിക്കയില്‍ ഈ സ്ഥാപനങ്ങൾക്കെല്ലാംകൂടി 15,000-20,000 വിമാനങ്ങളുണ്ട്. ഇന്ത്യയിലുള്ളത് 40 സ്ഥാപനങ്ങളാണ്. എല്ലാറ്റിനും കൂടി 385 വിമാനങ്ങളും.
മഹാരാഷ്ട്ര-എട്ട്, ഉത്തര്‍പ്രദേശ് -നാല്, തെലുങ്കാന -നാല്, മധ്യപ്രദേശ് -അഞ്ച് , ഗുജറാത്ത് -അഞ്ച് , കര്‍ണാടക -രണ്ട്, രാജ്സ്ഥാന്‍ -മൂന്ന്, ഹരിയാന -രണ്ട് ഒഡീഷ -രണ്ട് എന്നിങ്ങനെ ഫ്ളയിംഗ് സ്കൂളുകള്‍ ഉള്ളപ്പോള്‍ കേരളത്തില്‍ ഒരു സ്ഥാപനം മാത്രം. തിരുവനന്തപുരത്ത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്നോളജി. തമിഴ്നാട്ടിലും ഒരു ഫ്ളൈയിംഗ് സ്കൂളേയുള്ളു. ഈ സ്ഥാപനങ്ങള്‍ക്കുള്ള വിമാനങ്ങളുടെ എണ്ണത്തിലും അന്തരമുണ്ട്. മഹാരാഷ്ട്ര-75, ഉത്തര്‍പ്രദേശ് -50, തെലങ്കാന- 40, മധ്യപ്രദേശ്- 40, ഗുജറാത്ത്- 30, കര്‍ണാടക- 20, രാജസ്ഥാന്- 12, ഹരിയാന -20, ഒഡീഷ -എട്ട്. കേരളത്തിലുള്ളത് ആറു വിമാനങ്ങള്‍.
അമേരിക്ക, കാനഡ, ന്യൂസിലന്‍ഡ്, ഫിലിപ്പീന്‍സ്, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് ഏറ്റവും കൂടുതല്‍ യുവജനങ്ങള്‍ വിമാനം പറത്തി പരിശീലനം നേടാന്‍ പോകുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം എന്നത് വിസ്മരിക്കരുത്.
വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍ എന്ന ഡിജിസിഎയ്ക്കാണ് പറക്കല്‍ പരിശീലനത്തിന്റെയും പറക്കല്‍ സ്ഥാപനങ്ങളുടെയും സുരക്ഷാ ചുമതല. എയര്‍ലൈനുകളുടെയും അവയുടെ യാത്രാ വിമാനങ്ങളുടേയും കൂടാതെ പ്രൈവറ്റ് ജെറ്റുകളുടെയും ഹെലികോപ്ടറുകളുടെയും സുരക്ഷാ ചുമതലയുമുള്ള ഡിജിസിഎ ജീവനക്കാരുടെ വലിയ കുറവ് നേരിടുന്ന സ്ഥാപനമാണ്.
ആകെ 1630 പേരാണ് സര്‍ക്കാര്‍ ഡിജിസിഎയ്ക്ക് അനുവദിച്ചിരിക്കുന്ന ജീവനക്കാരുടെ എണ്ണം. അതില്‍ 787 തസ്തികകള്‍ നിലവില്‍ ഒഴിഞ്ഞു കിടക്കുന്നു. ജോലിയിലുള്ളത് 843 പേര്.800 യാത്രാവിമാനങ്ങളുടെയും അവയുടെ ഉടമസ്ഥരായ എയര്‍ലൈനുകളുടെയും 150 വിമാനത്താവളങ്ങളുടേയും സുരക്ഷാ ചുമതലയില്‍ 843 പേര് മാത്രം. ഇവര്‍തന്നെയാണ് രാജ്യത്തെ 40 ഫ്ളൈയിംഗ് സ്കൂളുകളുടെ സുരക്ഷയും ഉറപ്പാക്കേണ്ടത്.