പാരിസ്: യുഎസ്-ഇറാൻ ഡിജിറ്റൽ സമാധാന കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചതായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. കരാർ വിവരങ്ങൾ അതീവ രഹസ്യമായാണ് ഇരു രാജ്യങ്ങളും സൂക്ഷിച്ചിട്ടുള്ളത്. ഇതുസംബന്ധിച്ച വിവരങ്ങൾ ഒന്നുംതന്നെ പുറത്തുവിട്ടിട്ടില്ല.
ജനീവയിൽ വെള്ളിയാഴ്ച അമേരിക്കയും ഇറാനും കരാറിൽ ഔദ്യോഗികമായി നേരിട്ട് ഒപ്പുവയ്ക്കുമെന്നാണ് ലഭിക്കുന്ന വിവരം. അതുവരെ ധാരണയുടെ കൂടുതൽ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കാനാണ് ഇരുരാജ്യങ്ങളുടെയും തീരുമാനം.
എന്നാൽ അമേരിക്കയുമായി ഉണ്ടാക്കിയ ധാരണ ഒരു അന്തിമ സമാധാന കരാറല്ലെന്നാണ് ഇറാന്റെ നിലപാട്. ഹോർമൂസ് കടലിടുക്ക് പൂർണമായും തുറന്നുനൽകുന്ന കാര്യത്തിൽ ഇപ്പോഴും ചില അവ്യക്തതകൾ നിലനിൽക്കുന്നുണ്ട്.
ഇതിനുപുറമേ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം, ആണവ നിയന്ത്രണങ്ങൾ, അമേരിക്കൻ ഉപരോധങ്ങൾ ഘട്ടങ്ങളായി പിൻവലിക്കുന്ന രീതി തുടങ്ങിയ വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ ഇതുവരെ അന്തിമതീരുമാനത്തിൽ എത്തിയിട്ടില്ലെന്നാണ് വിവരം.