തിരുവനന്തപുരം: ദേവസ്വം സ്പെഷൽ പ്ലീഡറായി ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രതികൾക്കുവേണ്ടി ഹാജരായ അഭിഭാഷകനെ നിയമിച്ചു സർക്കാർ വെട്ടിലായ സാഹചര്യത്തിൽ തുടർ നിയമനങ്ങളിൽ കർശന ജാഗ്രത പുലർത്താൻ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിർദേശം.
ഉന്നത സ്ഥാനങ്ങളിലേക്കുള്ള എല്ലാ നിയമനങ്ങളിലും പേരുകൾ നിർദേശിക്കുന്പോൾ സൂക്ഷ്മത പുലർത്തണമെന്ന് മന്ത്രിമാർ, എംഎൽഎമാർ, യുഡിഎഫ് നേതാക്കൾ തുടങ്ങിയവരോടു മുഖ്യമന്ത്രി നിർദേശിച്ചതായാണു വിവരം. ദേവസ്വം കേസുകൾ കൈകാര്യം ചെയ്യുന്ന സ്പെഷൽ പ്ലീഡറും പ്രോസിക്യൂട്ടറുമായി കെ.ബി. പ്രദീപിനെ നിയമിച്ചത് വിവാദമായിരുന്നു. തുടർന്ന് മുഖ്യമന്ത്രി ഇടപെട്ട് അദ്ദേഹത്തിന്റെ രാജി എഴുതി വാങ്ങിയിരുന്നു.
നാൽപതിലേറെ പേർക്കുകൂടി പ്ലീഡർ നിയമനം നല്കുന്നതിനുള്ള ശിപാർശകൾ സർക്കാരിന്റെ മുന്നിലുണ്ട്. അതിൽ ഓരോരുത്തരുടെയും പശ്ചാത്തലംകൂടി പരിശോധിച്ച് നിയമവകുപ്പിന് കൈമാറിയാൽ മതിയെന്നാണ് നിർദേശിച്ചിട്ടുള്ളത്. അതിനുശേഷമാകും ശിപാർശ മന്ത്രിസഭയിലെത്തുക.
ബജറ്റ് അവതരണത്തിനു ശേഷമാകും ഇനി ഇത്തരം കാര്യങ്ങൾ പരിഗണിക്കുക. പ്ലീഡർ നിയമനത്തിനും മറ്റുമായി ജനപ്രതിനിധികളുടെ ശിപാർശകളോടെ നിരവധി അപേക്ഷകൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ ലഭിച്ചിട്ടുണ്ട്.
രാഷ്ട്രീയ ശിപാർശയുള്ളതിനാൽ സൂക്ഷ്മപരിശോധന ഒഴിവാക്കിയതാണ് പ്രോസിക്യൂട്ടർ നിയമനത്തിൽ അടക്കം പിന്നോട്ടുപോകേണ്ടിവന്നതെന്നാണ് വിലയിരുത്തുന്നത്.
സഹോദരീഭർത്താവിനെ മന്ത്രി സണ്ണി ജോസഫ് തന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയാക്കിയതിൽ കടുത്തവിമർശനം ഉയർന്നതോടെ അദ്ദേഹത്തെ രാജിവയ്പിക്കേണ്ടിവന്നിരുന്നു. വിവിധ അക്കാദമികൾ, ബോർഡ്, കോർപറേഷൻ, സർവകലാശാലാ സിൻഡിക്കറ്റുകൾ തുടങ്ങിയവയിലെ നിയമനങ്ങളിലും നിരവധി ശിപാർശകൾ സർക്കാരിനു മുന്നിലുണ്ട്.