നെടുമങ്ങാട്: നിതിൻ രാജിന്റെ മരണത്തെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്നും ജാതിവിവേചനം കേരളത്തിന് അപമാനകരംമാണെന്നും രമേശ് ചെന്നിത്തല. ദുരൂഹ സാഹചര്യത്തിൽ മരിച്ച കണ്ണൂർ ഡെന്റൽ കോളജ് വിദ്യാർഥി ആർ.എൽ. നിതിൻ രാജിന്റെ മാതാപിതാക്കളെ സന്ദർശിച്ചശേഷം മാധ്യമളെ കാണു കയായിരുന്നു അദ്ദേഹം. നിതിൻ രാജിന്റെ മാതാപിതാക്കൾക്ക് എല്ലാ സഹായവും രമേശ് ചെന്നിത്തല ഉറപ്പുനൽകി.
അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെനിതിൻ രാജിന്റെ ദുരൂഹമരണം ഞെട്ടിപ്പിക്കുന്നതാണ്. വിഷു അവധിയായതുകൊണ്ടു വീട്ടിലേക്കു തങ്ങളുടെ മകൻ വരുമെന്നു കരുതി കാത്തിരുന്ന അച്ഛനും അമ്മയ്ക്കും കാണാൻ കഴിഞ്ഞത് അവന്റെ ചേതനയറ്റ ശരീരമായി. എന്ത് ക്രൂരതയാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. ഇത് ആത്മഹത്യയാണോ എന്നു പോലും വീട്ടുകാർ സംശയിക്കുന്നുണ്ട്. വിശദമായ അന്വേഷണത്തിലൂടെ മാത്രമേ കാര്യങ്ങൾ പുറത്തുവരൂ.
കേരളത്തിലെ ഒരു കോളജിൽ ഇങ്ങനെ ജാതി അധിക്ഷേപം നടക്കുന്നുവെന്നു പറയുന്നതുതന്നെ അപമാനകരമായ സംഭവമാണ്. ഇതിലെ യഥാർഥ കുറ്റവാളികളെ നിയമത്തിനു മുൻപിൽ കൊണ്ടുവരണം. ആരും രക്ഷപ്പെടാൻ പാടില്ല. തന്നെയുമല്ല നിതിന്റെ മൃതദേഹം വീട്ടിൽ കൊണ്ടുവന്നപ്പോൾ കോളജിൽനിന്ന് ആരും തിരിഞ്ഞു നോക്കിയില്ല.
അഞ്ചരക്കണ്ടി മെഡിക്കൽ കോളജിനു തങ്ങളുടെ വിദ്യാർഥി ദുരൂഹ സാഹചര്യത്തിൽ മരിച്ചിട്ട് ഒന്നും പറയാനില്ലെന്നു മാനേജ് മെന്റ് പറയുന്നത് ക്രൂരമാണ്. ഇതുപോലെ ഒരാൾ കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ അവിടെ വീണ്ടും ആത്മഹത്യ ചെയ്തതായിട്ട് ആളുകൾ പറയുന്നുണ്ട്.
അങ്ങിനെയെങ്കിൽ ഒരു കാരണവശാലും ഇത്തരം കാര്യങ്ങൾ അംഗീകരിച്ചു കൊടുക്കാൻ കഴിയില്ല. ശക്തമായ അന്വേഷണം നടക്കണം. യഥാർഥ പ്രതികൾ രക്ഷപ്പെടാൻ പാടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ജെബി മേത്തർ എംപി, വി.പി. സജീന്ദ്രൻ എന്നിവരും രമേശ് ചെന്നിത്തലക്കൊപ്പം ഉണ്ടായിരുന്നു.