വടക്കാഞ്ചേരി/ചേലക്കര: മരണത്തിനും ജീവിതത്തിനുമിടയിലെ നൂൽപ്പാലത്തിലൂടെ സഞ്ചരിച്ച അറുപതുകാരനെ രക്ഷിക്കാൻ സ്വകാര്യബസ് ആംബുലൻസായി പാഞ്ഞെങ്കിലും ആ ജീവൻ രക്ഷിക്കാനായില്ല.
തിരുവില്വാമല - തൃശൂർ റൂട്ടിലോടുന്ന ഹരേകൃഷ്ണ ബസാണ് ഇന്നലെ രാവിലെ ഒരു ജീവൻ രക്ഷിക്കാനായി ആംബുലൻസായി മാറിയത്. യാത്രയ്ക്കിടയിൽ ഉത്രാളിക്കാവ് ക്ഷേത്രത്തിനു സമീപത്തുവച്ച് നെഞ്ചുവേദന അനുഭവപ്പെട്ടു കുഴഞ്ഞുവീണ ചേലക്കോട് സ്വദേശി കൈപ്പുള്ളി ബാലകൃഷ്ണനെ (പൊന്നു 62) രക്ഷിക്കാനാണ് ബസ് ജീവനക്കാരും യാത്രക്കാരും കൈകോർത്തത്.
ബസിൽ അടുത്തിരുന്നിരുന്ന ചേലക്കര സ്വദേശി ശങ്കറും തോന്നൂർക്കര സ്വദേശി പ്രസാദും ബാലകൃഷ്ണനു സുഖമില്ലെന്നറിഞ്ഞ് ബസ് ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. ഡ്രൈവർ അരുണും കണ്ടക്ടർ മനോജും ഒട്ടും വൈകാതെ, യാത്രക്കാരുടെ പൂർണസഹകരണത്തോടെ മറ്റുസ്റ്റോപ്പുകൾ ഒഴിവാക്കി വേഗത്തിൽ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ചു.
ജില്ലാ ആശുപത്രിയിൽ അടിയന്തര ചികിത്സ നൽകിയശേഷം ബാലകൃഷ്ണനെ വിദഗ്ധചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജിലേക്കു മാറ്റി. എന്നാൽ അധികം വൈകാതെ ബാലകൃഷ്ണൻ മരണത്തിനു കീഴടങ്ങുകയായിരുന്നു. തൃശൂർ പത്തൻസ് ഹോട്ടൽ ജീവനക്കാരനാണ് ബാലകൃഷ്ണൻ. സംസ്കാരം ഇന്നു രാവിലെ പത്തിന് ഐവർമഠത്തിൽ. ഭാര്യ: അംബിക. മക്കൾ: അഭിജിത്, അഭിത. മരുമക്കൾ: പ്രകാശ്, ഐശ്വര്യ.
വടക്കാഞ്ചേരി ജില്ലാ ആശുപത്രിയുടെ മുൻവശത്തെ കവാടം ബസിനു കടക്കാൻ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. യാത്രയ്ക്കിടയിൽ ബസിന്റെ മുൻഭാഗത്തും പിൻഭാഗത്തും കേടുപാടുകളും സംഭവിച്ചു. എന്നാൽ, വാഹനത്തിനു കേടുപാടുകളുണ്ടായാൽ നന്നാക്കാമെന്നും ഒരു മനുഷ്യജീവൻ നഷ്ടപ്പെടാതിരിക്കാനാണ് തങ്ങൾ ഊന്നൽ നൽകിയതെന്നും ബസ് ജീവനക്കാർ പറഞ്ഞു.