ന്യൂഡൽഹി: ബിജെപി എംപി നിഷികാന്ത് ദുബെയ്ക്കെതിരായ അഴിമതി ആരോപണ പരാതി അഴിമതിവിരുദ്ധ ഓംബുഡ്സ്മാനായ ലോക്പാൽ തള്ളി.
അനധികൃതമായി സ്വത്ത് സന്പാദിച്ചെന്നാരോപിച്ച് സാമൂഹ്യപ്രവർത്തകനായ അമിതാബ് ഠാക്കൂർ നൽകിയ പരാതിയിലെ ആരോപണങ്ങൾ നിസാരമാണെന്നും ശല്യപ്പെടുത്തുന്നതാണെന്നും വിശേഷിപ്പിച്ചാണ് സുപ്രീംകോടതി മുൻ ജഡ്ജി എ.എം. ഖാൻവിൽക്കലർ അധ്യക്ഷനായ ലോക്പാൽ ബെഞ്ച് പരാതി തള്ളിയത്. ഠാക്കൂർ രാഷ്ട്രീയപരമോ വ്യക്തിപരമോ ആയ വിദ്വേഷങ്ങൾകൊണ്ടു പ്രവർത്തിക്കുകയാണെന്നും പരാതിയിൽ കഴന്പില്ലെന്നും ഖാൻവിൽക്കലർ ചൂണ്ടിക്കാട്ടി.
ജാർഖണ്ഡിലെ ഗോഡ്ഡ എംപിയായ നിഷികാന്ത് ദുബെ അനധികൃതമായി സ്വത്ത് സന്പാദിച്ചിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടി മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ അമിതാബ് ഠാക്കൂർ കഴിഞ്ഞ വർഷം മേയിലാണു ലോക്പാലിന് പരാതി നൽകിയത്.
2009 മുതൽ 2024 വരെയുള്ള ദുബെയുടെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലങ്ങൾ ചൂണ്ടിക്കാട്ടി ദുബെയുടെ ഭാര്യയുടെ സ്വത്തുക്കളിൽ വിശദീകരിക്കാനാകാത്ത വർധനയുണ്ടെന്നായിരുന്നു ഠാക്കൂറിന്റെ പരാതി.