പൊൻകുന്നം: പൊൻകുന്നം ബസ് സ്റ്റാൻഡിലെ തർക്കങ്ങളും ഗതാഗതതടസവും യാത്രക്കാരെ ദുരിതത്തിലാക്കുന്നു. സ്വകാര്യബസ് ജീവനക്കാരും കെഎസ്ആർടിസി ജീവനക്കാരും തമ്മിലുള്ള തർക്കം പലപ്പോഴും സംഘർഷഭരിതമാകുന്ന സ്ഥിതിയാണുള്ളത്.
സമയം, പാർക്കിംഗ് തുടങ്ങിയവയെച്ചൊല്ലിയാണ് തർക്കം.
കഴിഞ്ഞ ദിവസം രണ്ടു സ്വകാര്യബസുകളിലെ ജീവനക്കാർ തമ്മിലുള്ള തർക്കം കൈയാങ്കളിയുടെ വക്കിലെത്തി. തർക്കത്തിനിടയിൽ ഒരു ബസിന്റെ മുൻവശത്തെ കണ്ണാടി ഉടഞ്ഞതും പ്രശ്നം രൂക്ഷമാക്കി.
കോട്ടയം-മുണ്ടക്കയം, കോട്ടയം-കട്ടപ്പന, ചങ്ങനാശേരി-മുണ്ടക്കയം തുടങ്ങിയ പ്രധാന റൂട്ടുകളിലെ ബസുകൾ സ്റ്റാൻഡിനുള്ളിൽ കയറിയിറങ്ങിപ്പോകുകയാണ് രീതി. ഇവർക്കിടയിലാണ് തർക്കങ്ങളേറെയും.
സമയം പാലിക്കാത്തതുമൂലം വരുമാനം കുറയുന്നുവെന്ന പരാതിയാണ് ബസ് ജീവനക്കാരുടെ തർക്കങ്ങളിലേക്ക് നയിക്കുന്നത്. എന്നാൽ, മഴമൂലം പലയിടത്തും ഗതാഗതക്കുരുക്കുണ്ടാകുന്നതുകൊണ്ടാണ് സമയം തെറ്റി സ്റ്റാൻഡിൽ കയറേണ്ടി വരുന്നതെന്നാണ് ഒരുപക്ഷം ജീവനക്കാർ പറയുന്നത്. നാളുകളായി പൊൻകുന്നം ടൗണിൽ ഏറെ നേരം ഗതാഗതക്കുരുക്കുണ്ട്. ഇതും പ്രശ്നമായി ബസ് ജീവനക്കാർ സൂചിപ്പിക്കുന്നുണ്ട്.
ഈ പ്രശ്നങ്ങൾക്കിടയിൽ സ്റ്റാൻഡിന്റെ കവാടത്തിൽ വഴിതടഞ്ഞ് ബസ് നിർത്തി ആൾക്കാരെ കയറ്റുന്നതും ഇറക്കുന്നതും പിന്നിലെ ബസുകാരുടെ ടിക്കറ്റ് വരുമാനത്തെ ബാധിക്കുന്നതായും പരാതിയുണ്ട്. സ്റ്റാൻഡ് കവാടത്തിൽ നിർത്തിയിടുന്നതിൽ സ്വകാര്യബസുകളും കെഎസ്ആർടിസി ബസുകളുമുണ്ട്.
പാലാ റൂട്ടിലേക്കുള്ള ബസുകൾക്ക് എൻഎസ്എസ് യൂണിയൻ കെട്ടിടത്തിന്റെ വശത്താണ് പാർക്കിംഗ്. ഇവിടെനിന്ന് യഥാസമയം ബസ് ഇറങ്ങിപ്പോയില്ലെങ്കിൽ അടുത്ത ബസുകൾ സ്റ്റാൻഡിന്റെ കവാടത്തിലൂടെ കയറി ബസ് ബേയിൽ കാത്തുനിൽക്കുന്നതും പിന്നാലെയെത്തുന്ന ബസുകളുടെ വഴി തടസപ്പെടുത്തുന്നുണ്ട്. ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പലപ്പോഴും ഹോം ഗാർഡുകൾക്ക് സാധിക്കാതെ വരുന്നുണ്ട്. സ്റ്റാൻഡിന് പുറത്ത് ഗതാഗതക്കുരുക്കഴിക്കാനും സ്റ്റാൻഡിനുള്ളിലെ തർക്കങ്ങൾ തീർക്കാനും ഒരു ഹോം ഗാർഡിന്റെ സേവനം മതിയാവില്ല.