കാസർഗോഡ്: മഞ്ചേശ്വരത്ത് കെ. സുരേന്ദ്രൻ സ്ഥാനാർഥിയായി വന്നതിന് പിന്നാലെ കാസർഗോട്ടെ ബിജെപിയിൽ ഭിന്നത രൂക്ഷം. മഞ്ചേശ്വരം മണ്ഡലം ഇൻചാർജ് ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി ആവശ്യപ്പെട്ടു.
സുരേന്ദ്രൻ മണ്ഡലത്തിൽ നടത്തുന്ന പരിപാടികൾ അറിയിക്കുന്നില്ലെന്നാണ് അശ്വിനിയുടെ പരാതി. സുരേന്ദ്രൻ മഞ്ചേശ്വരത്ത് സജീവ സാന്നിധ്യം ആയതോടെയാണ് പാർട്ടിയ്ക്കുള്ളിലെ ഭിന്നത മറനീക്കി പുറത്ത് വന്നത്.
മണ്ഡലത്തിൽ എൻഡിഎ കൺവീനറായി കോഴിക്കോട് മേഖല വൈസ് പ്രസിഡന്റ് വിജയകുമാർ റൈയെ നിശ്ചയിച്ചതും വിജയകുമാർ റൈ ഏകപക്ഷീയമായി യോഗങ്ങൾ വിളിക്കുന്നതുമാണ് ഔദ്യോഗിക പക്ഷത്തിന്റെ എതിർപ്പിന് കാരണം.
മഞ്ചേശ്വരം, കുമ്പള മണ്ഡലങ്ങളുടെ പ്രഭാരിമാരായ എൻ. മധു, പി. രമേശൻ എന്നിവരെയും മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പരിപാടികൾ അറിയിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. മണ്ഡലത്തിലെ വിഭാഗീയ പ്രവർത്തനങ്ങൾക്ക് പിന്നിൽ വിജയകുമാർ റൈ ആണെന്നാണ് ജില്ലാ നേതൃത്വം ചൂണ്ടിക്കാണിക്കുന്നത്.
വിജയകുമാർ റൈയുടെ പ്രവർത്തനങ്ങളിൽ അതൃപ്തി പ്രകടമാക്കി മഞ്ചേശ്വരം കുമ്പള മണ്ഡലം പ്രസിഡന്റുമാരും ജില്ലാ നേതൃത്വത്തിന് പരാതി നൽകി. സുരേന്ദ്രന് വിജയ സാധ്യതയുള്ള മഞ്ചേശ്വരത്ത് പാർട്ടിക്കുള്ളിലെ ഭിന്നത തലവേദനയാകുമോ എന്ന ആശങ്കയിലാണ് സംസ്ഥാന നേതൃത്വം.