ന്യൂയോർക്ക്: ബുധനാഴ്ച രാവിലെ മെറ്റയിലെ ആയിരക്കണക്കിന് ജീവനക്കാർ ഉണർന്നത് തങ്ങളുടെ ജോലിയെക്കുറിച്ചുള്ള അനിശ്ചിതത്വത്തിലേക്കാണ്. ആഗോളതലത്തിൽ ആയിരക്കണക്കിന് ജീവനക്കാരെ ബാധിക്കുന്ന മറ്റൊരു വലിയ പിരിച്ചുവിടൽ നടപടി കൂടി ഈ സോഷ്യൽ മീഡിയ ഭീമൻ നടപ്പിലാക്കിക്കഴിഞ്ഞു.
8000 പേർക്കാണ് ജോലി നഷ്ടമാകുക. കാര്യക്ഷമത വർധിപ്പിക്കുക, ചെലവുകൾ ചുരുക്കുക, ആർട്ടിഫിഷൽ ഇന്റലിജൻസ് മേഖലയിലെ നിക്ഷേപങ്ങൾ വേഗത്തിലാക്കുക എന്നിവ ലക്ഷ്യമിട്ടുള്ള വിപുലമായ പുനഃസംഘടനയുടെ ഭാഗമായാണ് ഈ ജീവനക്കാരുടെ വെട്ടിക്കുറയ്ക്കലെന്ന് ഫേസ്ബുക്കിന്റെയും വാട്ട്സ്ആപ്പിന്റെയും മാതൃകന്പനിയായ മെറ്റ വ്യക്തമാക്കി.
ആഗോളതലത്തിൽ മെറ്റയ്ക്ക് 78000ത്തോളം ജീവനക്കാരാണുള്ളത്. ഈ പുതിയ പിരിച്ചുവിടലിൽ ഏകദേശം 10 ശതമാനം ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. കന്പനി ഇതുവരെ നിയമനം നടത്തിവന്ന 6,000 ഒഴിവുകൾ നിർത്തലാക്കുകയും ചെയ്യും.
വ്യത്യസ്ത പ്രദേശങ്ങളിലെ പ്രാദേശിക സമയം പുലർച്ചെ 4 മണിക്ക് മൂന്ന് ഘട്ടങ്ങളായാണ് പിരിച്ചുവിടൽ അറിയിപ്പുകൾ അയച്ചത്. സിംഗപ്പുരിലെ ജീവനക്കാർക്കാണ് ആദ്യം നോട്ടീസ് ലഭിച്ചതെങ്കിൽ, യൂറോപ്പിലെയും യുഎസിലെയും ജീവനക്കാർക്ക് അവരുടെ സമയമേഖലകൾ അനുസരിച്ചാണ് വിവരങ്ങൾ കൈമാറിയതെന്ന് ബ്ലൂംബർഗിന്റെ റിപ്പോർട്ടിൽ പറയുന്നു.
ഏകദേശം 7,000 ജീവനക്കാരെ നാല് പുതിയ എഐ കേന്ദ്രീകൃത സംവിധാനങ്ങളിലേക്ക് മാറ്റുമെന്നും എച്ച്ആർ മേധാവി ജാനൽ ഗെയിൽ അയച്ച ആഭ്യന്തര മെമ്മോ ചോർന്നുകിട്ടിയതിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്യുന്നു.
ഈ ഘട്ടത്തിലെ പിരിച്ചുവിടലുകൾ പ്രധാനമായും എൻജിനിയറിംഗ്, പ്രോഡക്ട് ടീമുകളെയാകും ബാധിക്കുകയെന്നാണ് കരുതപ്പെടുന്നത്. ഈ വർഷം അവസാനത്തോടെ കൂടുതൽ പിരിച്ചുവിടലുകൾ ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.
പിരിച്ചുവിടൽ ചെലവ് ചുരുക്കലിനല്ല പകരം ഉത്പാദനക്ഷമത വർധിപ്പിക്കുന്നതിന് വേണ്ടിയാണെന്ന് എച്ച്ആർ മേധാവിയുടെ ആഭ്യന്തര മെമ്മോയിൽ പറയുന്നു. ചെറിയ ടീമുകൾക്ക് പ്രധാന്യം നല്കിക്കൊണ്ട് കന്പനിയിലെ മാനേജീരിൽ തസ്തികകളുടെ എണ്ണം കുറയ്ക്കാൻ പോകുകയാണെന്ന സൂചനയും ഗെയ്ൽ നൽകി.