ആലപ്പുഴ: ആലപ്പുഴ ജില്ലാ ജയിലിൽ റിമാൻഡ് പ്രതി ജീവനൊടുക്കിയ നിലയിൽ. ജനറൽ ആശുപത്രിയിലെ ഡോക്ടറെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതി ശരത് പ്രസാദിനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഞായറാഴ്ച വൈകിട്ട് അഞ്ചോടെ ആയിരുന്നു സംഭവം. ആലപ്പുഴ പുന്നപ്ര സ്വദേശിയാണ് ശരത് പ്രസാദ്. ജില്ലാ ജയിലിലെ ടോയ്ലറ്റിൽ ഉടുമുണ്ടിൽ തൂങ്ങി മരിച്ചനിലയിലാണ് ശരത് പ്രസാദിനെ കണ്ടെത്തിയത്.
ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈകിട്ടത്തെ റേഷൻ വാങ്ങി മുകൾനിലയിലെ എഫ് വൺ സെല്ലിലേക്ക് പോയ ശരത്പ്രസാദ് മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടാണ് ടോയ്ലറ്റിലേക്ക് പോയത്.
തുടർന്ന് പ്രിസൺ ഓഫീസർ നടത്തിയ പരിശോധനയിലാണ് ഇയാളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.