ന്യൂഡൽഹി: തെരുവുനായയെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് സുരക്ഷാ ജീവനക്കാരനെ മൃഗസ്നേഹിയായ യുവതി ആക്രമിച്ചു. ഡൽഹി കീർത്തി നഗർ പോലീസ് സ്റ്റേഷന് സമീപം വെള്ളിയാഴ്ച നടന്ന സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ജസ്മീത് കൗർ എന്ന മൃഗസ്നേഹിയാണ് സെക്യൂരിറ്റി ജീവനക്കാരനെ ചെരുപ്പൂരി മർദിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. പ്രദേശത്തെ തെരുവുനായ ചത്ത സംഭവത്തിൽ സെക്യൂരിറ്റി ജീവനക്കാരനെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നു.
സ്റ്റേഷന് പുറത്തിറങ്ങിയ ഇയാളെ യുവതി മർദിക്കുകയുമായിരുന്നു. സ്റ്റേഷന് തൊട്ടടുത്ത് വെച്ചാണ് മർദനം നടന്നതെങ്കിലും സംഭവത്തിൽ ഇതുവരെ രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. പരാതി ലഭിച്ചാൽ കേസെടുക്കുമെന്നും അന്വേഷണം ആരംഭിച്ചെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.