അരിസോണ: അൽസ്ഹൈമേഴ്സ് രോഗത്തെക്കുറിച്ചുള്ള ഗവേഷണത്തിന് സഹായകരമാകുമെന്ന വിശ്വാസത്തിൽ അമ്മയുടെ മൃതദേഹം ദാനം ചെയ്ത മകന് വർഷങ്ങൾക്കുശേഷം ലഭിച്ച വിവരം ഞെട്ടിക്കുന്നതായിരുന്നു.
അമേരിക്കയിലെ അരിസോണ സ്വദേശിയായ ജിം സ്റ്റൗഫർ (Jim Stauffer) 2013-ൽ ആൽസൈമേഴ്സ് ബാധിച്ച് മരിച്ച മാതാവ് ഡോറിസ് സ്റ്റൗഫറിന്റെ (Doris Stauffer) മൃതദേഹം ബയോളജിക്കൽl റിസോഴ്സ് സെന്റർ (BRC) എന്ന സ്ഥാപനത്തിന് ദാനം ചെയ്തിരുന്നു.
മാതാവിന്റെ ശരീരം ഡോക്ടർമാരും ന്യൂറോളജിസ്റ്റുകളും അൽസ്ഹൈമേഴ്സ് രോഗത്തെക്കുറിച്ചുള്ള മെഡിക്കൽ ഗവേഷണങ്ങൾക്കായി ഉപയോഗിക്കുമെന്നായിരുന്നു കുടുംബത്തിന്റെ വിശ്വാസം. എന്നാൽ, വർഷങ്ങൾക്കുശേഷം റോയിട്ടേഴ്സ് നടത്തിയ അന്വേഷണത്തിലൂടെയാണ് ഡോറിസിന്റെ മൃതദേഹം യുഎസ് സൈന്യത്തിന് വിൽക്കപ്പെട്ടതും, ഐഇഡി (Improvised Explosive Device) സ്ഫോടനങ്ങളുടെ ആഘാതം മനുഷ്യശരീരത്തിൽ എങ്ങനെ ബാധിക്കുന്നു എന്നറിയാനുള്ള സൈനിക പരീക്ഷണത്തിൽ ഉപയോഗിക്കപ്പെട്ടതുമാണെന്ന് ജിം സ്റ്റൗഫർ അറിഞ്ഞത്.
കുടുംബത്തിന്റെ സമ്മതമില്ലാതെ മൃതദേഹം സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിച്ചതായി ആരോപിച്ച് ജിം സ്റ്റൗഫറും മറ്റ് കുടുംബങ്ങളും Biological Resource Center നെതിരെ കേസ് ഫയൽ ചെയ്തു. മൃതദാന സ്ഥാപനങ്ങൾ കുടുംബങ്ങളുടെ അനുമതിയില്ലാതെ മനുഷ്യശരീരാവശിഷ്ടങ്ങൾ വിവിധ ആവശ്യങ്ങൾക്കായി വിൽക്കുന്നുണ്ടെന്ന ഗുരുതര ആരോപണങ്ങൾ ഈ കേസിലൂടെ ദേശീയ ശ്രദ്ധ നേടിയിരുന്നു.
2019-ൽ അരിസോണയിലെ ഒരു സിവിൽ ജൂറി ജിം സ്റ്റൗഫറിനും മറ്റ് പരാതിക്കാർക്കും മില്യൻ കണക്കിന് ഡോളർ നഷ്ടപരിഹാരം അനുവദിച്ചു. ഈ വിധി അമേരിക്കയിലെ മൃതദാന സംവിധാനങ്ങളിലെ മേൽനോട്ടക്കുറവും വ്യക്തമായ നിയമനിയന്ത്രണങ്ങളുടെ അഭാവവും വീണ്ടും ചർച്ചയാക്കി. മൃതദാനം സംബന്ധിച്ച സ്ഥാപനങ്ങൾ കൂടുതൽ സുതാര്യത പാലിക്കണമെന്നും, ദാതാക്കളുടെയും കുടുംബങ്ങളുടെയും വ്യക്തമായ സമ്മതം കൂടാതെയുള്ള ഉപയോഗങ്ങൾ നിയമപരമായി തടയണമെന്നും ഈ കേസ് രാജ്യവ്യാപകമായി ആവശ്യപ്പെടാൻ കാരണമായി.