ഡോ. വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപ് കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തി. നാളെ ശിക്ഷ വിധിക്കും. അധ്യാപകനായിരുന്ന പ്രതി, 23 വയസ് മാത്രമുള്ള വന്ദനയെ തനിക്കുപോലും ന്യായീകരിക്കാൻ ഒരു കാരണവുമില്ലാതെ തലങ്ങും വിലങ്ങും കുത്തി കൊന്നത് എന്തിനായിരുന്നു?
അയാൾക്ക് ഒരു മാനസിക വിഭ്രാന്തിയുമില്ലെന്നു തെളിഞ്ഞു. പക്ഷേ ഒന്നുണ്ട്, അയാൾ മൂക്കറ്റം മദ്യപിച്ചിരുന്നു. ഇന്ത്യയിൽ മദ്യപാനത്തിന്റെ ഫലമായി പ്രതിവർഷം 2.6 ലക്ഷം പേർ മരിക്കുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നുണ്ട്.
വന്ദനയുടെ മന്ദഹാസം ഒരു നിശ്ചല ചിത്രമായതിനുശേഷവും നിരവധി മനുഷ്യർ മദ്യപരുടെ കൈകളാൽ കൊല്ലപ്പെട്ടു. എന്നിട്ടും സർക്കാർ ആപത്കരമായ മദ്യനയത്തിലൂടെ രോഗങ്ങളുടെ, അപകടമരണങ്ങളുടെ, കൊലപാതകങ്ങളുടെ, ജീവനൊടുക്കലിന്റെ, കുറ്റകൃത്യങ്ങളുടെ, കുടുംബഛിദ്രത്തിന്റെ... വിതരണക്കാരായി തുടരുന്നു. വന്ദന, കേരളത്തിലെ ഇരുട്ടിനെ ഓർമിപ്പിക്കുന്നൊരു നക്ഷത്രത്തിളക്കമാണ്.
2023 മേയ് 10നാണ് ഡോ. വന്ദന കൊല്ലപ്പെട്ടത്. മദ്യപിച്ചു ബഹളമുണ്ടാക്കിയതിനു കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പോലീസ് വൈദ്യപരിശോധനയ്ക്കായി എത്തിച്ച പ്രതി സന്ദീപ് അക്രമാസക്തനാവുകയായിരുന്നു. മറ്റ് ഡോക്ടർമാർ ഓടി രക്ഷപ്പെട്ടെങ്കിലും ഹൗസ് സർജനായിരുന്ന ഡോ. വന്ദന ദാസ് മുറിയിൽ കുടുങ്ങിപ്പോയി.
പ്രതി, പരിശോധനാമുറിയിലുണ്ടായിരുന്ന സർജിക്കൽ കത്രിക കൈക്കലാക്കി ഒപ്പമുണ്ടായിരുന്ന ബന്ധുക്കളെയും പോലീസുകാരെയും ആക്രമിച്ചു. ഇതിനിടെയാണ് കത്രികകൊണ്ട് വന്ദനയെ തുടർച്ചയായി കുത്തിവീഴ്ത്തിയത്. കേസിലെ 136 സാക്ഷികളിൽ 50 പേരും ഡോക്ടർമാരായിരുന്നു.
പ്രതിക്കു മാനസികാസ്വാസ്ഥ്യമുണ്ടെന്നു തെളിയിക്കാൻ സഹ അധ്യാപകർ മൊഴി നൽകിയെങ്കിലും, മെഡിക്കൽ സംഘം പലതവണ പരിശോധന നടത്തി, മാനസിക വിഭ്രാന്തിയുടെ ലക്ഷണമൊന്നുമില്ലെന്നു റിപ്പോർട്ട് നൽകി. യുപി സ്കൂൾ അധ്യാപകനായിരുന്ന സന്ദീപിനെ ജോലിയിൽനിന്നു പിരിച്ചുവിടുകയും ചെയ്തു.
സമൂഹത്തിനു മാതൃകയാകേണ്ടിയിരുന്നയാൾ നടത്തിയ ക്രൂരത എന്ന നിലയിൽ പ്രതിക്കു പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ഇന്നലെ ആവശ്യപ്പെട്ടത്. വന്ദന കൊലക്കേസിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷയ്ക്ക് നിലവിലുള്ള 2012ലെ നിയമം ഭേദഗതി ചെയ്ത്, ‘കേരള ആരോഗ്യ സംരക്ഷ സേവന പ്രവര്‍ത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയല്‍) ഭേദഗതി ഓര്‍ഡിനന്‍സ്’ നിയമമാക്കി.
തീർച്ചയായും ആരോഗ്യപ്രവർത്തകരുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടതാണ്. പക്ഷേ, 2012ലെ നിയമത്തിലെയോ 2023ലെ പുതുക്കിയ നിയമത്തിലെയോ മുൻകരുതലുകൾ ആശുപത്രികളിൽ നടപ്പാക്കിയോ എന്നതിൽ ആത്മപരിശോധന നടത്തേണ്ടതാണ്.
മറ്റൊന്നുകൂടി എടുത്തുപറയേണ്ടതുണ്ട്. സന്ദീപിനെപ്പോലെയുള്ള അക്രമോത്സുകരായവരെ കൂടുതൽ അപകടകാരികളാക്കുന്ന മദ്യലഹരിയെ സർക്കാർ തടയുന്നില്ലെന്നു മാത്രമല്ല, കൂടുതൽ വ്യാപിപ്പിക്കുകയും ചെയ്തു. സന്ദീപ് അമിതമായ മദ്യലഹരിയിൽ അല്ലായിരുന്നെങ്കിൽ ഒരുപക്ഷേ, ഇന്നും അധ്യാപകനായി തുടരുമായിരുന്നു.
വന്ദന, കുടുംബത്തിന് ആശ്രയവും സമൂഹത്തിനു മികച്ചൊരു ഡോക്ടറുമായി ഇന്നും ഉണ്ടാകുമായിരുന്നു. നാട്ടിലെ മദ്യവ്യാപനത്തിന്റെ രൂക്ഷത മറച്ചുവച്ചുകൊണ്ട് വന്ദന കൊലക്കേസിനെക്കുറിച്ച് പറയാനാകില്ല. ഒന്നാം പിണറായി സർക്കാർ അധികാരത്തിലേറുന്പോൾ 29 ബാറുകൾ ഉണ്ടായിരുന്ന സംസ്ഥാനത്ത് ഇപ്പോഴുള്ളത് 884.
അതിനു പിന്നാലെയാണ് ബാറുകളുടെ പ്രവർത്തനസമയം ദീർഘിപ്പിച്ചത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇന്ത്യയിൽ മദ്യലഹരിയിൽ പ്രതിവർഷം 2.6 ലക്ഷം മരണമോ കൊലപാതകമോ ആത്മഹത്യയോ സംഭവിക്കുന്നുണ്ട്. അതിൽ മുന്നിലുണ്ട് കേരളം.
2021-22ൽ വർഷം 16,619.97 കോടി രൂപയുടെ മദ്യം വിറ്റെങ്കിൽ 2024-25ൽ ഇത് 19,730.66 കോടി കവിഞ്ഞു. വീടിനുള്ളിലും പുറത്തുമായി മദ്യലഹരിയിൽ നടത്തുന്ന അക്രമങ്ങളും കൊലപാതകങ്ങളും ഇല്ലാത്ത ഒരു ദിവസവുമില്ല. കൂടുതൽ ഭയാനകമായ മയക്കുമരുന്നിനെക്കുറിച്ചല്ല, മദ്യത്തെക്കുറിച്ചു മാത്രമാണ് ഇവിടെ പറഞ്ഞത്.
പ്രതിക്കു പരമാവധി ശിക്ഷ നൽകുന്നത് നീതിന്യായ നിർവഹണത്തിന്റെ ഭാഗമാണ്. അതു കോടതി നിർവഹിച്ചുകൊള്ളും. പക്ഷേ, കുറ്റകൃത്യം തടയണമെങ്കിൽ അതിന്റെ അടിസ്ഥാന കാരണങ്ങൾ ഇല്ലാതാക്കണം. ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിൽ മദ്യം ഒരു ഘടകമാണെങ്കിൽ ആ ഘടകം കൂടുതൽ ‘സന്ദീപു’മാരിലേക്ക് എത്തിക്കുന്നത് സർക്കാരാണ്; പറയാതെ വയ്യ.