കൊഴിഞ്ഞാമ്പാറ: മൂന്നാഴ്ചകൾക്ക് മുൻപ് അഴുക്കുചാൽ നവീകരണത്തിനു കൊഴിഞ്ഞാമ്പാറ ബസ് സ്റ്റാൻഡിനു മുൻവശത്ത് കുഴിയെടുത്തതു മൂടാത്തതു ഗതാഗത ദുരിതം കൂട്ടി.
പൊതുമരാമത്ത് വകുപ്പും വാട്ടർ അഥോറിറ്റിയും സംയുക്തമായി ആരംഭിച്ച പണി ഇഴഞ്ഞുനീങ്ങുന്നതിൽ യാത്രക്കാരുടെ പ്രതിഷേധം കൂടിവരികയാണ്.
അഴുക്കുചാൽ വൃത്തിയാക്കുന്നതിനായി പഞ്ചായത്ത് അധികൃതർ ചാൽ പൊളിച്ചിരുന്നെങ്കിലും, പ്രധാന റോഡിനടിയിലൂടെ കടന്നുപോകുന്ന ഭാഗത്ത് വൻതോതിൽ മാലിന്യം അടിഞ്ഞുകൂടിയതിനാൽ തുടർ അറ്റകുറ്റപ്പണികൾ നടത്താൻ സാധിച്ചിരുന്നില്ല.
ഇതോടെ പ്രദേശത്ത് ദുർഗന്ധം രൂക്ഷമാവുകയും യാത്രക്കാരും വ്യാപാരികളും ദുരിതത്തിലാവുകയും ചെയ്തു.അഴുക്കുചാലിനു മുകളിലൂടെ കടന്നുപോകുന്ന പ്രധാന റോഡിനടിയിൽ കുടിവെള്ള പൈപ്പ് ലൈനുള്ളതിനാൽ പൊതുമരാമത്ത് വകുപ്പ് വാട്ടർ അഥോറിറ്റിയുടെ അനുമതി തേടിയിരുന്നു. ആവശ്യമായ അനുമതികൾ ലഭിച്ചതോടെ റോഡ് പൊളിച്ച് നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുകയായിരുന്നു.
പ്രതിദിനം നൂറുകണക്കിന് വാഹനനയാത്രക്കാർ എത്തിച്ചേരുന്ന കൊഴിഞ്ഞാമ്പാറ ബസ് സ്റ്റാൻഡിനും പഞ്ചായത്ത് ഓഫീസിനും മുന്നിലുള്ള ഈ പ്രശ്നം ഏറെക്കാലമായി ജനങ്ങളുടെ പരാതിക്ക് കാരണമായിരുന്നു.മഴ ശക്തമായാൽ മലിനജലം ബസ് സ്റ്റാൻഡിനകത്തേക്ക് ഒഴുകിയെത്താനും പകർച്ചവ്യാധികൾക്ക് കാരണമാകാനും സാധ്യതയുണ്ട്.
പ്രദേശത്ത് നിലവിൽ മഴ ഇല്ലാത്തതിൽ ജോലികൾ പെട്ടെന്നു ചെയ്തു തീർക്കാനാവുന്ന സാഹചര്യമുണ്ട്. എന്നാൽ അധികൃതരുടെ ഇഴഞ്ഞുപോക്കിൽ ദുരിതംപേറുകയാണ് ദിനംപ്രതിയെന്നു നൂറുകണക്കിനു യാത്രികർ.