തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ റീജണൽ ഡെപ്യൂട്ടി ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഓഫീസുകളിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ ഒട്ടേറെ ക്രമക്കേടുകൾ കണ്ടെത്തി.
ഹയർ സെക്കൻഡറി വിദ്യാഭ്യാസ ചുമതലയുള്ള റീജണൽ ഡെപ്യൂട്ടി ഡയറക്ടർമാരുടെ ഓഫീസുകളിലും വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളുടെ ചുമതലയുള്ള അസിസ്റ്റന്റ് ഡയറക്ടർ ഓഫീസുകളിലും ഹൈസ്കൂളുകളുടെ ചുമതലയുള്ള ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലുമായിരുന്നു പ്രധാന പരിശോധന.
എയ്ഡഡ് സ്കൂളുകളിലെ അധ്യാപക -അനധ്യാപക സർവീസ് സംബന്ധമായ വിവിധ വിഷയങ്ങളിലെ ഫയലുകളിൽ ഒട്ടേറെ ക്രമക്കേടുകളും അഴിമതികളും നടക്കുന്നതായാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്.
എയ്ഡഡ് സ്കൂളുകളിലെ അധ്യാപക-അനധ്യാപക നിയമനം, നിയമനം ക്രമവത്കരിക്കൽ, പുതിയ തസ്തിക സൃഷ്ടിക്കൽ, ഭിന്നശേഷി സംവരണപ്രകാരമുള്ള തസ്തികകളിലെ നിയമനങ്ങളും അവയുടെ ക്രമവത്കരണവും തുടങ്ങിയ വിഷയങ്ങളിൽ ഉദ്യോഗസ്ഥർ ഫയലുകൾ പൂഴ്ത്തുന്നതായി കണ്ടെത്തി.ഇത്തരം ഫയലുകൾ നീക്കാൻ ഉദ്യോഗാർഥികളിൽനിന്നു കൈക്കൂലി കൈപ്പറ്റാറുണ്ടെന്നായിരുന്നു പരാതി.
ഫയലുകളിലെ ന്യൂനതകൾ പരിഹരിക്കുന്നതിനെന്ന പേരിൽ വിദ്യാഭ്യാസ വകുപ്പിൽനിന്നു വിരമിച്ച ചില ഉദ്യാഗസ്ഥരെ സർവീസ് കണ്സൾട്ടന്റുകളായി നിയമിച്ചായിരുന്നു പണപ്പിരിവ്.
വിദ്യാഭ്യാസ വകുപ്പിൽനിന്നു വിരമിച്ച ഉദ്യോഗസ്ഥർ ഇടനിലക്കാരായിനിന്ന് വലിയ തുക അധ്യാപകരിൽനിന്ന് കൈക്കൂലിയായി വാങ്ങുന്നുവെന്നും എയ്ഡഡ് മേഖലയിലെ അധ്യാപകരുടെയും അനധ്യാപകരുടെയും സർവീസ് ആനുകൂല്യം അനുവദിക്കുന്നതിൽ ഉദ്യോഗസ്ഥർ അനാവശ്യ കാലതാമസം വരുത്തുന്നുവെന്നും പരാതി ഉയർന്നിരുന്നു.
ക്രമക്കേടുകൾ സംബന്ധിച്ച ഫയലുകളിൽ വിശദ പരിശോധന നടത്തിവരികയാണെന്നും കൂടുതൽ പരിശോധന നടത്തിയാൽ മാത്രമേ ക്രമക്കേടുകളുടെ ആഴം വ്യക്തമാകുകയുള്ളൂവെന്നും വിജിലൻസ് അധികൃതർ അറിയിച്ചു.
ഭൂരിഭാഗം അപേക്ഷകളും ചില ഉദ്യോഗസ്ഥർ വിവിധ കാരണങ്ങൾ പറഞ്ഞു വൈകിക്കുന്നതായും ആനുകൂല്യങ്ങൾക്ക് ആനുപാതികമായ കൈക്കൂലി ലഭിച്ചാൽ മാത്രമേ അപേക്ഷകളിൽ ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കാറുള്ളൂവെന്നും വിവരം ലഭിച്ചിട്ടുണ്ട്.