വത്തിക്കാൻ സിറ്റി: ലെയോ പതിനാലാമൻ മാർപാപ്പ സാർവത്രിക സഭാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടിട്ട് നാളെ ഒരു വർഷം. കഴിഞ്ഞ വർഷം ഏപ്രിൽ 21ന് ഫ്രാൻസിസ് മാർപാപ്പ ദിവംഗതനായതിനെത്തുടർന്ന് മേയ് ഏഴിനാണ് പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കാനായി വത്തിക്കാനിലെ സിസ്റ്റൈൻ ചാപ്പലിൽ കോൺക്ലേവ് ആരംഭിച്ചത്.
കോൺക്ലേവിന്റെ രണ്ടാം ദിവസം അമേരിക്കക്കാരനായ കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് വി. പത്രോസിന്റെ 267-ാമത് പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെടുകയും ലെയോ പതിനാലാമൻ എന്ന പേര് സ്വീകരിക്കുകയും ചെയ്തു. മേയ് 18നാണ് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ലോകനേതാക്കളും മൂന്നു ലക്ഷത്തിലേറെ വരുന്ന വിശ്വാസികളും പങ്കെടുത്ത ആഘോഷമായ വിശുദ്ധ കുർബാനയോടെ ഔദ്യോഗികമായി ചുമതലയേറ്റത്.
തെരഞ്ഞെടുക്കപ്പെട്ടതിന്റെ ഒന്നാം വാർഷികദിനമായ നാളെ ലെയോ മാർപാപ്പ ഇറ്റലിയിലെ പ്രശസ്ത മരിയൻ തീർഥാടനകേന്ദ്രമായ പോംപെ ബസിലിക്ക സന്ദർശിച്ച് വിശുദ്ധ കുർബാനയർപ്പിക്കും. പോംപെ മാതാവിന്റെ തിരുനാൾ ദിനം കൂടിയാണ് നാളെ. വിശുദ്ധ കുർബാന അർപ്പിച്ചശേഷം ജീവകാരുണ്യ കേന്ദ്രം സന്ദർശിക്കുന്ന മാര്‍പാപ്പ ബസിലിക്കയിൽ രോഗികൾ, ഭിന്നശേഷിക്കാർ, പ്രായമായവർ എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും.
പോംപെ സന്ദർശിച്ച ആദ്യത്തെ മാർപാപ്പ വിശുദ്ധ ജോൺ പോൾ രണ്ടാമനായിരുന്നു. 1979 ഒക്ടോബറിലും നിരവധി വർഷങ്ങൾക്കുശേഷം 2003ലും അദ്ദേഹം ഇവിടം സന്ദർശിച്ചു. തുടർന്ന് 2008ൽ അദ്ദേഹത്തിന്റെ പിൻഗാമിയായ ബെനഡിക്ട് പതിനാറാമൻ മാർപാപ്പയും 2015 മാർച്ചിൽ ഫ്രാൻസിസ് മാർപാപ്പയും ഇവിടെയെത്തി പ്രാർഥിച്ചിട്ടുണ്ട്.
ഏകദേശം 25,000 നിവാസികളുള്ള നഗരമാണ് നേപ്പിൾസിന്റെ പ്രാന്തപ്രദേശത്തുള്ള പോംപെ. വിനോദസഞ്ചാരികളും തീർഥാടകരും ഉൾപ്പെടെ പ്രതിവർഷം ഏകദേശം 60 ലക്ഷത്തോളം പേർ ഇവിടം സന്ദർശിക്കുന്നു.
ഈ തീർഥാടനകേന്ദ്രത്തിന്റെ സ്ഥാപകനായ ബർത്തോലോ ലോംഗോയെ 2025 ഒക്ടോബർ 19ന് വിശുദ്ധനായി പ്രഖ്യാപിച്ചത് ലെയോ പതിനാലാമൻ മാർപാപ്പയായിരുന്നു. ഇറ്റാലിയൻ അഭിഭാഷകനും സാത്താൻസേവക്കാരനുമായിരുന്ന ബാർത്തോലോ ലോംഗോ മാനസാന്തരപ്പെട്ട് കത്തോലിക്കാവിശ്വാസം സ്വീകരിക്കുകയും ഡൊമിനിക്കൻ മൂന്നാം സഭയിൽ ചേരുകയും ചെയ്തു.
1876ൽ അദ്ദേഹം ജപമാലരാജ്ഞിയുടെ നാമത്തിൽ ഇവിടെ പള്ളി പണിക്ക് ആരംഭം കുറിച്ചു. 1934ലാണ് ബസിലിക്ക പദവിയിലേക്ക് ഉയർത്തപ്പെട്ടത്.