ബർലിൻ: റഷ്യയ്ക്കെതിരേ ഗുരുതര ആരോപണവുമായി ജർമനി രംഗത്ത്. തങ്ങളുടെ എയർട്രാഫിക് കൺട്രോളിനുനേരെ സൈബർ ആക്രമണം നടത്തിയെന്നും തെരഞ്ഞെടുപ്പിൽ ഇടപെടാൻ ശ്രമിച്ചെന്നുമാണ് ആരോപണം. വിഷയത്തിൽ റഷ്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തി വിശദീകരണം തേടുകയും ചെയ്തു.
2024 ഓഗസ്റ്റിൽ ജർമൻ എയർ ട്രാഫിക് കൺട്രോളിനുനേരേയുണ്ടായ സൈബർ ആക്രമണത്തിനു പിന്നിൽ റഷ്യൻ മിലിട്ടറി ഇന്റലിജൻസാണെന്നാണ് ജർമൻ വിദേശകാര്യ വക്താവ് ആരോപിച്ചത്. ഈ വർഷം ഫെബ്രുവരിയിൽ രാജ്യത്തു നടന്ന ഫെഡറൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും സ്വാധീനിക്കാനും റഷ്യ ശ്രമിച്ചെന്നും ജർമൻ വിദേശകാര്യ വക്താവ് ചൂണ്ടിക്കാട്ടി.
2022ൽ യുക്രെയ്നുനേരേ പൂർണതോതിലുള്ള അധിനിവേശം ആരംഭിച്ചതിനു പിന്നാലെ വിവിധ യൂറോപ്യൻ രാജ്യങ്ങൾക്കുനേരേ റഷ്യ സൈബർ ആക്രമണം നടത്തുന്നുവെന്ന ആരോപണം വ്യാപകമാകുന്നതിനിടെയാണ് ജർമനിയുടെ ഇപ്പോഴത്തെ ആരോപണം.
പ്രകോപനം തുടർന്നാൽ യൂറോപ്യൻ പങ്കാളികളുടെ സഹകരണത്തോടെ ശക്തമായ മറുപടി നൽകുമെന്നും ജർമൻ വിദേശകാര്യ വക്താവ് വ്യക്തമാക്കി.
അതേസമയം, ജർമനിയുടെ ആരോപണത്തിൽ റഷ്യ പ്രതികരിച്ചിട്ടില്ല. തങ്ങളുടെ ആഭ്യന്തരകാര്യങ്ങളിൽ റഷ്യ ഇടപെടുന്നുവെന്ന് കഴിഞ്ഞ വർഷം യുകെയും റുമേനിയയും ആരോപിച്ചിരുന്നു.