തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനത്തിൽ ഗവർണർക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ വിരമിക്കുന്നതിന് മുന്നോടിയായി എൽഡിഎഫ് സർക്കാർ എടുത്ത നിയമന തീരുമാനം ഗവർണർ മനഃപൂർവം വെച്ചുതാമസിപ്പിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു.
മുൻ കമ്മീഷണർ മാർച്ച് 31ന് വിരമിക്കുന്നതിന് മുൻപ് തന്നെ പുതിയ കമ്മീഷണറായി നിലവിലെ നിയമ സെക്രട്ടറി സനൽ കുമാറിനെ നിയമിക്കാൻ അന്നത്തെ എൽഡിഎഫ് സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ നിയമന ഉത്തരവിനായി രാജ്ഭവനിലേക്ക് അയച്ച ഫയൽ സേവ് യൂണിവേഴ്സിറ്റി ഫോറം നൽകിയ ഒരു കത്തിന്റെ അടിസ്ഥാനത്തിൽ ഗവർണർ മാറ്റിവെയ്ക്കുകയായിരുന്നു.
പിന്നീട് ഹൈക്കോടതിയുടെ സമ്മതപത്രം വേണമെന്ന ഗവർണറുടെ ആവശ്യപ്രകാരം അതും ലഭ്യമാക്കി നൽകിയിട്ടും നിയമനം നടത്താൻ രാജ്ഭവൻ തയാറായില്ലെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. ഗവർണറുടെ നിർദ്ദേശപ്രകാരം പുതിയൊരു പേര് സമർപ്പിക്കാൻ യുഡിഎഫ് സർക്കാർ ഇപ്പോൾ നീക്കം നടത്തുകയാണ്.
ഇത് തികഞ്ഞ രാഷ്ട്രീയ അട്ടിമറിയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. എൽഡിഎഫ് സർക്കാർ ഭരണഘടനാപരമായി എടുത്ത തീരുമാനം അട്ടിമറിച്ച് ഗവർണർ രാഷ്ട്രീയമായി കളിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.