Kerala
ചങ്ങനാശേരി: തെരഞ്ഞെടുപ്പ് പ്രതീക്ഷ നല്കുന്ന കാര്യമാണെന്ന് ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍.
മികച്ച ആളുകള്‍ ജനപ്രതിനിധികളാകണമെന്നും അതിലുടെ മികച്ച ഭരണം ഉണ്ടാകണമെന്നുമുള്ള വലിയ പ്രതീക്ഷ ജനങ്ങള്‍ക്കുണ്ട്. അസംപ്ഷന്‍ കോളജ് ഓഡിറ്റോറിയത്തില്‍ വോട്ട് ചെയ്യാനെത്തിയപ്പോൾ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മാര്‍ തോമസ് തറയില്‍.
National
ന്യൂഡൽഹി: രാജ്യം ഉറ്റുനോക്കുന്ന 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സുപ്രധാന ഘട്ടത്തിന് ഇന്ന് തുടക്കമായി. കേരളത്തിന് പുറമേ ആസാം, പുതുച്ചേരി എന്നിവിടങ്ങളിലെ വോട്ടർമാരും ഇന്ന് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കും. മൂന്ന് സംസ്ഥാനങ്ങളിലും കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്.
അസമിലെ 126 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. മണ്ഡല പുനർനിർണയത്തിന് ശേഷം അസമിൽ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. ബിജെപിയും കോൺഗ്രസും തമ്മിലാണ് ഇവിടെ പ്രധാന മത്സരം. തുടർച്ചയായ മൂന്നാം വിജയമാണ് ബിജെപി ലക്ഷ്യമിടുന്നത്.
പുതുച്ചേരിയിൽ മുഖ്യമന്ത്രി എൻ. രംഗസാമിയുടെ എഐഎൻആർസി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യവും കോൺഗ്രസ്-ഡിഎംകെ സഖ്യവും തമ്മിലാണ് പ്രധാന പോരാട്ടം. രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം വരെ നീണ്ടുനിൽക്കും. മേയ് നാലിനാണ് വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കുക.
District News
കോതമംഗലം: വ്യാഴാഴ്ച നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പിണറായി സര്‍ക്കാരിന്റെ അന്ത്യം കുറിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. കോതമംഗലത്ത് യുഡിഎഫ് സ്ഥാനാര്‍ഥി ഷിബു തെക്കുംപുറത്തിന്റെ വിജയത്തിനായി യുഡിഎഫ് കേന്ദ്ര ഓഫീസില്‍ സംഘടിപ്പിച്ച ലീഡേഴ്സ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ നാല് കോടി ജനങ്ങളെ ദുരിതക്കയത്തിലേക്ക് തള്ളിവിട്ട ഭരണമായിരുന്നു കഴിഞ്ഞ 10 വര്‍ഷം. ഇത് തിരിച്ചറിഞ്ഞ പൊതുസമൂഹം ഒറ്റ തീരുമാനത്തിലാണ്. പിണറായി സര്‍ക്കാരിന്റെ അന്ത്യവും, ജനപക്ഷ യുഡിഎഫ് സര്‍ക്കാരുമാണ് ജനങ്ങളാകെ ആഗ്രഹിക്കുന്നത്.
കേരളമാകെ അലയടിക്കുന്ന യുഡിഎഫ് തരംഗത്തിലൂടെ നൂറിലധികം സീറ്റ് പിടിച്ചു 14 ജില്ലകളിലും യുഡിഎഫ് ആധിപത്യം ഉറപ്പിക്കുമെന്നും സതീശന് പറഞ്ഞു.
നിയോജകമണ്ഡലം ഇലക്ഷന് കമ്മിറ്റി ചെയര്മാന് ഷമീര്‍ പനക്കന്‍ അധ്യക്ഷത വഹിച്ചു. ഡീന്‍ കുര്യാക്കോസ് എംപി, ഷിബു തെക്കുപുറം തുടങ്ങിയവര്‍ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആവേശകരമായ പരസ്യ പ്രചാരണത്തിന് ഇന്ന് തിരശീല വീഴുന്നു. ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെ സംസ്ഥാനത്തെ പരസ്യ പ്രചാരണം അവസാനിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു. ഖേൽക്കർ അറിയിച്ചു. വോട്ടെടുപ്പിന് മുന്നോടിയായുള്ള 48 മണിക്കൂർ 'നിശബ്ദ പ്രചരണം' ഇതോടെ ആരംഭിക്കും.
മണ്ഡലത്തിലെ വോട്ടർമാരല്ലാത്ത രാഷ്ട്രീയ പ്രവർത്തകർ ഇന്ന് വൈകിട്ട് ആറ് മണിയോടെ മണ്ഡലം വിട്ടു പോകണം. ഇത് ഉറപ്പാക്കാൻ പോലീസ് കർശന പരിശോധന നടത്തും. ടെലിവിഷൻ, റേഡിയോ, സോഷ്യൽ മീഡിയ എന്നിവ വഴി വോട്ടർമാരെ സ്വാധീനിക്കുന്ന തരത്തിലുള്ള പരസ്യങ്ങളോ പ്രചാരണങ്ങളോ പാടില്ല. ബൾക്ക് എസ്എംഎസുകൾക്കും നിയന്ത്രണമുണ്ട്.
പരസ്യമായ പൊതുയോഗങ്ങളോ പ്രകടനങ്ങളോ നടത്താൻ പാടില്ല. ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും. വീടുകൾ കയറിയുള്ള നിശബ്ദ പ്രചാരണത്തിന് തടസമില്ല. എന്നാൽ വോട്ടർമാരെ സ്വാധീനിക്കാൻ പണമോ മറ്റ് പാരിതോഷികങ്ങളോ നൽകുന്നത് നിരീക്ഷിക്കാൻ പ്രത്യേക സ്ക്വാഡുകൾ രംഗത്തുണ്ടാകും.
ഏപ്രിൽ ഒൻപത് വ്യാഴാഴ്ചയാണ് കേരളം പോളിംഗ് ബൂത്തിലെത്തുന്നത്. മുന്നണികളെല്ലാം വലിയ വിജയപ്രതീക്ഷയിലാണ്. പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിൽ വോട്ടർമാരെ നേരിൽ കണ്ട് പരമാവധി വോട്ടുകൾ ഉറപ്പിക്കാനുള്ള തിരക്കിലാണ് സ്ഥാനാർത്ഥികൾ. സുഗമമായ വോട്ടെടുപ്പിനായി എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
Kerala
തിരുവല്ല: നിയമസഭ, പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ 33 ശതമാനം സംവരണം നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവല്ലയിൽ എൻഡിഎ പ്രചാരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ലോക്സഭ സീറ്റുകളുടെ എണ്ണം കുറയില്ല. 2029ൽ നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ വനിതാ സംവരണം നടപ്പാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 16, 17, 18 തീയതികളിൽ ഇതുമായി ബന്ധപ്പെട്ടു ചർച്ച നടക്കുന്നുണ്ട്.
ജനസംഖ്യ അടിസ്ഥാനത്തിൽ സീറ്റ് കുറയ്ക്കുമെന്നത് വ്യാജപ്രചാരണമാണ്. ഒരു സംസ്ഥാനത്തെയും സീറ്റ് കുറയ്ക്കില്ല. എല്ലാവരെയും ചർച്ചയ്ക്കു വിളിച്ചിട്ടണ്ട്. ഏകകണ്ഠമായി നിയമം പാസാക്കാൻ രാജ്യത്തെ എല്ലാ കക്ഷികളോടും അഭ്യർഥിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
കേരളത്തിലെ യുവാക്കൾ നാടുവിടുകയാണ്. ഇവിടെ തൊഴിൽ സംരംഭങ്ങൾ ഇല്ലെന്നതാണ് പ്രധാന കാരണം. സേവന മേഖലകളും വ്യവസായ മേഖലകളും പുതുതായി കേരളത്തിലേക്കു വരുന്നില്ല.
അഴിമതിയുടെയും വർഗീയതയുടെയും മതിലുകൾ തകർക്കാതെ കേരളത്തിന്റെ വികസനം സാധ്യമാകില്ലെന്ന് പ്രധാനമന്ത്രിപറഞ്ഞു. വരാൻ പോകുന്ന തെരഞ്ഞെടുപ്പിലൂടെ കേരളത്തിൽ ആദ്യമായി ദേശീയ ജനാധിപത്യ സഖ്യം വിജയിക്കും.
Kerala
സജീവ രാഷ്ട്രീയത്തിൽ തുടരുന്നവരിൽ ഏറ്റവും കൂടുതൽ തവണ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്ന സ്ഥാനാർഥിയെന്ന റിക്കാർഡ് എൺപത്തിയൊന്നുകാരനായ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്. കടന്നപ്പള്ളിയുടെ പതിനൊന്നാമത് തെരഞ്ഞെടുപ്പ് പോരാട്ടമാണ് ഇപ്പോൾ നടക്കുന്നത്.
തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയതിന്റെ അന്‍പത്തിയഞ്ചാം വാർഷികത്തിലും കച്ചയഴിക്കാതെ തുടരുകയാണ് കടന്നപ്പള്ളി. 26-ാം വയസിലായിരുന്നു ആദ്യ മത്സരവും ജയവും. ഇതുവരെ മത്സരിച്ചതിൽ ആറു തവണ വിജയിക്കുകയം നാലുതവണ പരാജയപ്പെടുകയും ചെയ്തു. നിയമസഭയിലേക്കുള്ള ഏഴാമങ്കത്തിലാണ് കോൺഗ്രസ്-എസ് സംസ്ഥാന പ്രസിഡന്റുകൂടിയായ കടന്നപ്പള്ളി.
1971ൽ കെഎസ്യു സംസ്ഥാന പ്രസിഡന്റായിരിക്കേ കോൺഗ്രസ് സ്ഥാനാർഥിയായി കാസർഗോഡുനിന്ന് ലോക്സഭയിലേക്കായിരുന്നു കന്നിയങ്കം. തിരുവനന്തപുരം ലോ അക്കാദമിയിൽ നിയമ വിദ്യാർഥിയായിരുന്ന കടന്നപ്പള്ളിയെ സ്ഥാനാർഥിയാക്കാൻ ഇന്ദിരാഗാന്ധിയായിരുന്നു സംസ്ഥാന കമ്മിറ്റിയോടു നിർദേശിച്ചത്.
സിപിഎമ്മിലെ കരുത്തനായ ഇ.കെ. നായനാരെയായിരുന്നു അന്ന് കടന്നപ്പള്ളി രാമചന്ദ്രനെന്ന യുവതുർക്കി തെരഞ്ഞെടുപ്പിൽ മലർത്തിയിടിച്ചത്. ആ ലോക്സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗവും കടന്നപ്പള്ളിയായിരുന്നു.
1977ലും കാസർഗോഡ് വിജയമാവർത്തിച്ചു. സിപിഎമ്മിലെ രാമണ്ണ റേയെയായിരുന്നു രണ്ടാമൂഴത്തിൽ പരാജയപ്പെടുത്തിയത്.
കോൺഗ്രസിലെ പിളർപ്പിനെത്തുടർന്ന് 1980ലാണ് കടന്നപ്പള്ളി നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് വരുന്നത്. ഇരിക്കൂറിൽ ഡോ. കെ.സി. ജോസഫിനെ അന്ന് പരാജയപ്പെടുത്തി. 1987ലും 1991 ലും പേരാവൂര്‍ മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും കോണ്‍ഗ്രസിലെ കെ.പി. നൂറുദ്ദീനു മുന്നിൽ മുട്ടുമടക്കേണ്ടിവന്നു. 1996ല്‍ ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ കോൺഗ്രസിലെ മുല്ലപ്പള്ളി രാമചന്ദ്രനോട് പരാജയപ്പെട്ടു. 2006ൽ എടക്കാട് നിയമസഭാ മണ്ഡലത്തിൽ മത്സരിച്ച് നിയമസഭാ സമാജികനായി.
2011ൽ കണ്ണൂരിൽ പോരിനിറങ്ങിയെങ്കിലും വിജയം ആവർത്തിക്കാനായില്ല. പിന്നീടുണ്ടായ രണ്ടു തെരഞ്ഞെടുപ്പുകളിലും പരാജയമായിരുന്നു ഫലം. 2016 ലും 2021 ലും കണ്ണൂരില്‍നിന്നു ജനവിധി തേടിയ കടന്നപ്പള്ളി രണ്ടു തവണയും വിജയിച്ചു. കണ്ണൂര്‍ മണ്ഡലത്തിൽ ഇപ്പോൾ നാലാമൂഴത്തിനിറങ്ങിയ കടന്നപ്പള്ളി ട്രിപ്പിൾ വിജയമാണ് പ്രതീക്ഷിക്കുന്നത്.
Kerala
തിരുവനന്തപുരം: ഏപ്രിൽ ഒൻപതിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നവർക്ക് ഒരു രൂപയ്ക്ക് ഒരു കിലോ ശബരി പുട്ടുപൊടി നൽകുമെന്ന് സപ്ലൈകോ അധികൃതർ അറിയിച്ചു. ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകുന്ന വോട്ടർമാരെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് വേറിട്ട ഓഫറുമായി സപ്ലൈകോ വന്നിരിക്കുന്നത്.
വോട്ട് ചെയ്തതിന്റെ തെളിവായി വിരലിലെ മഷിയടയാളം പരിശോധിച്ച ശേഷമായിരിക്കും പുട്ടുപൊടി നൽകുക. സപ്ലൈകോയിൽനിന്ന് 1,000 രൂപയ്ക്ക് മുകളിൽ സബ്സിഡിയില്ലാത്ത സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്കാണ് ഒരു രൂപയ്ക്ക് ഒരു കിലോ പുട്ടുപൊടി ലഭിക്കുക
തെരഞ്ഞെടുപ്പ് ബോധവത്കരണത്തിന്റെ ഭാഗമായാണ് ജില്ലാ ഭരണകൂടം, സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജുക്കേഷൻ ആൻഡ് ഇലക്ട്രൽ പാർട്ടിസിപ്പേഷൻ), സപ്ലൈകോ എന്നിവ സംയുക്തമായി ‘വോട്ടു ചെയ്യൂ, പുട്ടടിക്കൂ' എന്ന ടാഗ് ലൈനോടെയുള്ള കാമ്പയിൻ അവതരിപ്പിക്കുന്നത്. വോട്ട് രേഖപ്പെടുത്തിയ ശേഷം ഏപ്രിൽ 10, 11 തീയതികളിൽ സപ്ലൈകോ ഔട്ട്ലെറ്റുകൾ സന്ദർശിക്കുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
Kerala
ഗുരുവായൂർ: മണ്ഡലത്തിൽ വിവാദ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ച് ഗുരുവായൂർ നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണൻ. 1977 മുതൽ മണ്ഡലത്തിൽ വിജയിച്ച എംഎൽഎമാരുടെ പേരുകൾ മാത്രം പ്രദർശിപ്പിച്ചുകൊണ്ടാണ് ചാവക്കാട് ഭാഗത്ത് ബിജെപി സ്ഥാനാർഥി ഈ ബോർഡുകൾ ഉയർത്തിയത്.
ഗുരുവായൂർ നിയോജക മണ്ഡലത്തിൽ ഇതുവരെ വിജയിച്ചത് മുസ്ലിം നാമധാരികളായ ജനപ്രതിനിധികളാണെന്ന വാദവുമായാണ് ബി. ഗോപാലകൃഷ്ണന്റെ ഫ്ലക്സ്. ഇത് മനഃപൂർവം വോട്ട് ധ്രുവീകരണത്തിന് വേണ്ടിയുള്ള ശ്രമമാണെന്നുള്ള ആരോപണം ഇതിനോടകം തന്നെ ഉയർന്നിട്ടുണ്ട്. ബിജെപി സ്ഥാനാർഥിയുടെ ഈ നടപടിക്കെതിരെ യുഡിഎഫും എൽഡിഎഫും നിയമനടപടികൾക്ക് ഒരുങ്ങുകയാണ്.
ഗുരുവായൂരിന് ഇനിയൊരു 'ഹിന്ദു എംഎൽഎ' വേണമെന്ന പരാമർശത്തിന്റെ പേരിൽ ബി. ഗോപാലകൃഷ്ണനെതിരെ ചാവക്കാട് പോലീസ് നേരത്തെ കേസെടുത്തിരുന്നു. ഈ നടപടിയിൽ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടിയിരിക്കുന്നതിനിടയിലാണ് വീണ്ടും സമാനമായ വിവാദം.
Kerala
കൊച്ചി: കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എൻഡിഎയുടെ പ്രകടനപത്രിക പുറത്തിറക്കി. 'മോദി ഗ്യാരണ്ടി' എന്ന മുദ്രാവാക്യം മുൻനിർത്തി വികസനത്തിനും ക്ഷേമത്തിനും ഊന്നൽ നൽകുന്ന വാഗ്ദാനങ്ങളാണ് ബിജെപി നയിക്കുന്ന മുന്നണി മുന്നോട്ടുവെച്ചിരിക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീന്റെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് നടന്ന ചടങ്ങിലാണ് പത്രിക പ്രകാശനം ചെയ്തത്.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ്, എൻഡിഎ സംസ്ഥാന കൺവീനർ തുഷാർ വെള്ളാപ്പള്ളി, ട്വന്റി ട്വന്റി പ്രസിഡന്റ് സാബു എം ജേക്കബ് തുടങ്ങിയ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.
സംസ്ഥാനത്ത് ആരും പട്ടിണി കിടക്കാത്ത സാഹചര്യം ഉറപ്പാക്കാൻ പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കും. കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭ്യമാക്കുന്ന ജനകീയ ഹോട്ടലുകളുടെ വിപുലീകരണം, കേരളം നേരിടുന്ന പ്രധാന വെല്ലുവിളിയായ ലഹരി മാഫിയയെ അടിച്ചമർത്താൻ പ്രത്യേക 'ആന്റി നാർക്കോട്ടിക് ടാസ്ക് ഫോഴ്സ്, വിദ്യാലയങ്ങളും തൊഴിലിടങ്ങളും കേന്ദ്രീകരിച്ച് കർശന നിരീക്ഷണം,
നിലവിലുള്ള ക്ഷേമ പെൻഷനുകളുടെ വർധനവ്, ക്ഷേമ പെൻഷനുകളുടെ കൃത്യമായ വിതരണം, റബ്ബർ കർഷകർക്കും നെൽകർഷകർക്കും താങ്ങുവില വർധിപ്പിക്കൽ, വന്യജീവി ആക്രമണങ്ങളിൽ നിന്ന് കർഷകരെ സംരക്ഷിക്കാൻ ശാശ്വത പരിഹാരം തുടങ്ങിയവയൊക്കെയാണ് എൻഎഡിഎ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ.
അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്ര സഹായത്തോടെ വൻ പദ്ധതികൾ നടപ്പിലാക്കും. തൊഴിലില്ലായ്മ പരിഹരിക്കാൻ പുതിയ വ്യവസായ പാർക്കുകൾ ആരംഭിക്കും. ശബരിമലയിലെ ആചാര സംരക്ഷണത്തിനായി പ്രത്യേക നിയമനിർമാണം നടത്തും തുടങ്ങിയ വാഗ്ദാനങ്ങളും എൻഡിഎ പ്രകടന പത്രികയലുണ്ട്.
Kerala
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് സുഗമമാക്കാനുള്ള സുരക്ഷാക്രമീകരണങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക അലവന്‍സ് നല്കുന്നതിനുമായി പോലീസിന് 42.89 കോടി രൂപ. സംസ്ഥാന പോലീസ് 85.61 കോടി രൂപയാണ് ആവശ്യപ്പെട്ടതെങ്കിലും 42.89 കോടി രൂപയ്ക്കാണ് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയത്.
തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സുരക്ഷാ ക്രമീകരണങ്ങള്‍, വോട്ടെടുപ്പ് ദിനത്തിലെ ബന്ദോബസ്ത് (തെരഞ്ഞെടുപ്പ് കാലയളവില്‍ ക്രമസമാധാനം ഉറപ്പാക്കുന്നതിനായി പോലീസ് നടത്തുന്ന വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍), വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ സുരക്ഷ, വിവിഐപി സുരക്ഷ തുടങ്ങിയ ആവശ്യങ്ങള്‍ക്കായാണ് ഈ തുക വിനിയോഗിക്കുക.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെടുന്ന പോലീസുകാര്‍ക്കും മറ്റു വകുപ്പുകളിലെ ജീവനക്കാര്‍ക്കും നിശ്ചിത ദിനബത്തയുടെ ഒന്നര ഇരട്ടി പ്രത്യേക അലവന്‍സായി നല്‍കും. ഇത് പരമാവധി ഏഴു ദിവസത്തേക്ക് മാത്രമായിരിക്കും (വോട്ടെടുപ്പിന് നാലു ദിവസവും വോട്ടെണ്ണലിന് മൂന്നു ദിവസവും). ഇതിനായി 12 കോടി രൂപ ചെലവഴിക്കും. പോലീസ് നീക്കത്തിനായി വാഹനങ്ങള്‍ വാടകയ്ക്കെടുക്കാന്‍ മൂന്നു കോടി രൂപ അധികമായി അനുവദിച്ചിട്ടുണ്ട്.
ഭക്ഷണ അലവന്‍സ്
പോലീസുകാര്‍, കേന്ദ്രസേനകള്‍, മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് വോട്ടെടുപ്പ്, വോട്ടെണ്ണല്‍ ദിവസങ്ങളില്‍ 250 രൂപ വീതം ഭക്ഷണ അലവന്‍സ് നല്‍കും. ഇതിനായി രണ്ടു കോടി രൂപയാണ് ചെലവഴിക്കുക.
ഇന്ധന ഇനത്തില്‍ ഏഴു കോടി രൂപയും ഓഫീസ് ആവശ്യങ്ങള്‍ക്കായും വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായും മൂന്നു കോടി രൂപ വീതവും മാറ്റിവച്ചിട്ടുണ്ട്. ടെലിഫോണ്‍ നിരക്കുകള്‍ക്കായി 50 ലക്ഷം രൂപയും രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി സീക്രട്ട് സര്‍വീസ് ഫണ്ട് എന്ന പേരില്‍ ഒരു കോടി രൂപയും അനുവദിച്ചു.
25,000 സ്പെഷല്‍ പോലീസ് ഓഫീസര്‍മാര്‍
വോട്ടെടുപ്പ് ദിവസവും തലേദിവസവുമായി 25,000 സ്പെഷല്‍ പോലീസ് ഓഫീസര്‍മാരെ നിയോഗിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അനുമതി നല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് പ്രതിദിനം 1400 രൂപ പ്രതിഫലവും വോട്ടെടുപ്പ് ദിവസം 250 രൂപ ഭക്ഷണ അലവന്‍സും ലഭിക്കും. 2,000 ഹോം ഗാര്‍ഡുകളെ പരമാവധി രണ്ടുദിവസത്തേക്ക് നിയമിക്കും. ഇവര്‍ക്ക് സാധാരണ വേതനത്തിന് പുറമെ രണ്ട് ദിവസത്തേക്ക് 500 രൂപ പ്രതിഫലവും വോട്ടെടുപ്പ് ദിവസം 250 രൂപ ഭക്ഷണത്തുകയും നല്‍കും.
തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി 8,400 വാഹനങ്ങള്‍ വാടകയ്ക്കെടുക്കാന്‍ പോലീസിന് അനുമതിയുണ്ട്. ഓരോ മണ്ഡലത്തിലും 20 വാഹനങ്ങള്‍ വീതം മൂന്ന് ദിവസത്തേക്ക് പ്രതിദിനം 3,000 രൂപ നിരക്കില്‍ വാടകയ്ക്കെടുക്കും.
National
ന്യൂഡൽഹി: കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ, ആസാം, പുതുച്ചേരി സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പു പ്രചാരണത്തിനായി ഭൂരിപക്ഷം എംപിമാരും ഡൽഹി വിട്ടതോടെ പാർലമെന്റിന്റെ ഇരുസഭകളും ഏതാണ്ടു ശൂന്യം.
ഇന്നലെ ഉച്ചകഴിഞ്ഞതോടെ ലോക്സഭയിലും രാജ്യസഭയിലും ഭരണ-പ്രതിപക്ഷ അംഗങ്ങൾ ഉൾപ്പെടെ 50ൽ താഴെ എംപിമാരാണ് ഉണ്ടായിരുന്നത്.
ലോക്സഭയും രാജ്യസഭയും കഴിഞ്ഞയാഴ്ച നിശ്ചയിച്ചതുപോലെ അടുത്ത ശനിയും ഞായറും പ്രവർത്തിക്കേണ്ടതില്ലെന്നു തീരുമാനിച്ചതായി പാർലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു പാർലമെന്റിൽ അറിയിച്ചു.
സാങ്കേതികമായി വെള്ളിയാഴ്ചയും തിങ്കളാഴ്ചയും ചേരുമെങ്കിലും ഫലത്തിൽ ഇന്നലെ പിരിഞ്ഞ പാർലമെന്റ് അടുത്ത മാസം ഒന്ന്, രണ്ട് തീയതികളിൽ ചേർന്ന് അനിശ്ചിതകാലത്തേക്കു പിരിയും.
ലോക്സഭ പാസാക്കിയ ധനകാര്യ ബില്ല് പാസാക്കേണ്ടതിനാലാണു വെള്ളിയാഴ്ച രാജ്യസഭ ചേരുന്നത്. രാമനവമി പ്രമാണിച്ച് പാർലമെന്റിന് ഇന്ന് അവധിയാണ്. അടുത്ത ചൊവ്വാഴ്ച മഹാവീർ ജയന്തിയായതിനാൽ അവധി വേണമെന്ന് എംപിമാർ ആവശ്യപ്പെടുന്നുണ്ട്.
ശനിയും ഞായറും ചേരാൻ തീരുമാനിച്ചിരുന്നത് റദ്ദാക്കിയതോടെ വെള്ളി, തിങ്കൾ ദിവസങ്ങളിലും ഭൂരിപക്ഷം എംപിമാരും ഉണ്ടാകാനിടയില്ല. ഉത്സവങ്ങൾ കാരണം കഴിഞ്ഞ ബുധനാഴ്ച പിരിഞ്ഞശേഷം തിങ്കളാഴ്ചയാണു വീണ്ടും സമ്മേളിച്ചത്.
കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളിലെ അവധിക്കു പകരമായി ഈയാഴ്ച അവസാനത്തെ ശനിയും ഞായറും ചേരുമെന്നായിരുന്നു പ്രഖ്യാപനം. കാര്യോപദേശക സമിതികൂടി അത് ഒഴിവാക്കിയതോടെ എംപിമാർക്ക് തെരഞ്ഞെടുപ്പു പ്രചാരണത്തിനു സമയം ലഭിക്കും. ഫലത്തിൽ പാർലമെന്റ് സമ്മേളിക്കുന്ന ദിവസങ്ങളുടെ എണ്ണം വർഷംതോറും കുറയുകയാണ്.
തെരഞ്ഞെടുപ്പു പ്രമാണിച്ച് പ്രിയങ്ക ഗാന്ധി ഒഴികെയുള്ള ലോക്സഭയിലെ എല്ലാ കേരള എംപിമാരും നാട്ടിലാണ്. സോണിയ ഗാന്ധിയുടെ ആരോഗ്യപ്രശ്നം കണക്കിലെടുത്ത് ഡൽഹിയിൽ തങ്ങുന്ന പ്രിയങ്ക മാത്രമാണു കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തെ പ്രതിനിധീകരിച്ചു ലോക്സഭയിലെത്തിയത്.
കേരളത്തോടൊപ്പം ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന ആസാമിൽനിന്നുള്ള ഭരണ- പ്രതിപക്ഷ എംപിമാരും അവരുടെ നാട്ടിൽ പ്രചാരണത്തിലാണ്.
മിനിറ്റിന് രണ്ടര ലക്ഷം ചെലവ്
പാർലമെന്റ് സമ്മേളന നടത്തിപ്പിന് പ്രതിദിനം നികുതിദായകരുടെ ഒന്‍പതു കോടിയിലേറെ രൂപയാണു ചെലവ്. ഒരു മിനിറ്റിന് രണ്ടര ലക്ഷം രൂപയും മണിക്കൂറിന് ഒന്നരക്കോടി രൂപയും ചെലവ് വരുന്നുവെന്നാണു പഴയ കണക്ക്.
പുതിയ ചെലവുകൾ സംബന്ധിച്ച് കൃത്യമായ കണക്കുകൾ ലഭ്യമല്ല. മന്ത്രിമാരുടെയും എംപിമാരുടെയും ശന്പളം, അലവൻസ് തുടങ്ങിയവ കൂടാതെയാണിത്. പ്രതിഷേധങ്ങളെത്തുടർന്നു പാർലമെന്റ് സ്തംഭിച്ചാലും ചെലവിന് കുറവില്ല.
Kerala
തിരുവനന്തപുരം: കേരളാ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ശതമാനം പോളിംഗ് നടന്നത് 1960 ലാണ്. ആ തെരഞ്ഞെടുപ്പിൽ 85.72 ശതമാനം ആളുകളാണ് വോട്ടവകാശം രേഖപ്പെടുത്തിയത്.
126 നിയമസഭാ സീറ്റുകളിലേക്ക് 312 പേരായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. 96,04,331 വോട്ടർമാർക്കായിരുന്നു വോട്ടവകാശമുണ്ടായിരുന്നത്. ഇതിൽ 82,32572 പേർ വോട്ട് രേഖപ്പെടുത്തി.
80 ശതമാനത്തിൽ കൂടുതൽ വോട്ട് നിയമസഭയിൽ രേഖപ്പെടുത്തിയത് പിന്നീട് ഒരുവട്ടം കൂടി മാത്രമാണ്. 1987-ൽ 80.54 ശതമാനമായിരുന്നു പോളിംഗ്. 140 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ആകെ മത്സരിക്കാനായി രംഗത്തുണ്ടായിരുന്നത് 1254 സ്ഥാനാർഥികളായിരുന്നു. സംസ്ഥാനത്ത് ആ വർഷം 1,59,50,019 പേർക്കായിരുന്നു വോട്ടിംഗിന് അർഹതയുണ്ടായിരുന്നത്. ഇവരിൽ 1,28,46,689 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.
കഴിഞ്ഞനിയമസഭാ തെരഞ്ഞെടുപ്പ് വരെയുള്ള സ്ഥാനാർഥികളുടെ കണക്ക് പരിശോധിക്കുമ്പോൾ ഏറ്റവും കൂടുതൽ പേർ മത്സര രംഗത്തുണ്ടായതും 1987 ലെ തെരഞ്ഞെടുപ്പിലായിരുന്നു. ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത് 1957 ലെ തെരഞ്ഞെടുപ്പിലാണ് 126 മണ്ഡലങ്ങളിലേക്ക് ആയിരുന്നു ആ തവണ തെരഞ്ഞെടുപ്പ് നടന്നത്.
89,13,247 പേർക്ക് വോട്ടവകാശമുണ്ടായിരുന്ന 57 ലെ തെരഞ്ഞെടുപ്പിൽ 58,37,577 പേരാണ് വോട്ട് ചെയ്തത്. 65.49 ശതമാനമായിരുന്നു പോളിംഗ്.
സംസ്ഥാനത്തെ 1957 മുതലുള്ള തെരഞ്ഞെടുപ്പുകളിലെ വോട്ടിംഗ് ശതമാനം പരിശോധിക്കുന്പോൾ ഒരു വട്ടം മാത്രമാണ് 70 ശതമാനത്തിൽ താഴെ പോളിംഗ് നടന്നത്. 75 ശതമാനത്തിനും 80 ശതമാനത്തിനും ഇടയിലാണ് കൂടുതൽ തവണയും പോളിംഗ് ശതമാനം. 80 ശതമാനമോ അതിൽ കൂടുതലോ പോളിംഗ് നടന്നത് രണ്ടു തവണയും.
ഏറ്റവും ഒടുവിൽ 2021 ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 76 ശതമാനമായിരുന്നു പോളിംഗ്. 2,75,03,768 വോട്ടർമാരിൽ 2,09,03,230 പേരാണ് സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ ആകെ സ്ഥാനാർഥികൽ 957 പേരായിരുന്നു. ഇത്തവണ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ നാളെ പത്രിക പിൻവലിക്കുന്നതോടെ സ്ഥാനാർഥികളുടെ എണ്ണം സംബന്ധിച്ച് അന്തിമ ചിത്രം തെളിയും.
Leader Page
ജനാധിപത്യത്തിന്റെ ഹൃദയം തെരഞ്ഞെടുപ്പാണ്. ഇന്ന് തിരഞ്ഞെടുപ്പുകൾ വോട്ടിംഗ് ബൂത്തിൽ മാത്രമല്ല, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും നടക്കുന്നു. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ്, ട്വിറ്റർ തുടങ്ങിയവ ഇന്ന് രാഷ്ട്രീയ സംവാദങ്ങളുടെ പ്രധാന വേദികളായി മാറിയിരിക്കുന്നു.
അവിടെ ജനാധിപത്യത്തിന്റെ അന്തസും ഡിജിറ്റൽ മര്യാദകളും എത്രത്തോളം സംരക്ഷിക്കപ്പെടുന്നു എന്നത് ഗൗരവതരമായ ചർച്ചയർഹിക്കുന്നു. ജനാധിപത്യത്തിന്റെ വിജയം സംവാദങ്ങളുടെ ഗുണനിലവാരംകൂടിയാണ്.
ആവർത്തനത്തിന്റെ മായാജാലം
മനഃശാസ്ത്രപരമായ ചില തന്ത്രങ്ങളിലൂടെ വോട്ടർമാരുടെ ബോധത്തെ കീഴടക്കാൻ ഇന്ന് രാഷ്ട്രീയ പാർട്ടികൾക്ക് സാധിക്കുന്നുണ്ട്. അതിൽ പ്രധാനമാണ് ‘ഇല്യൂസറി ട്രൂത്ത് ഇഫക്റ്റ്’. ഒരു നുണ ആദ്യമായി കേൾക്കുമ്പോൾ തോന്നുന്ന സംശയം, അത് വിവിധ ഗ്രൂപ്പുകളിലൂടെയും പ്ലാറ്റ്ഫോമുകളിലൂടെയും ആവർത്തിച്ചു കേൾക്കുമ്പോൾ സത്യമാണെന്ന തോന്നലിലേക്ക് വഴിമാറുന്നു.
സൗജന്യം എന്ന മിഥ്യ
“നിങ്ങൾ ഒരു സേവനത്തിന് പണം നൽകുന്നില്ലെങ്കിൽ, നിങ്ങൾ അവിടെ കേവലം ഒരു ഉപഭോക്താവല്ല; മറിച്ച്, അവിടെ വിൽക്കപ്പെടുന്ന ഉത്പന്നമാണ്” എന്ന ആൻഡ്രൂ ലൂയിസിന്റെ വാക്കുകൾ ഡിജിറ്റൽ യുഗത്തിൽ ഏറെ പ്രസക്തമാണ്.
കേരളത്തിലെ വോട്ടർമാർ ഇന്ന് വെറുമൊരു വോട്ട് ബാങ്ക് മാത്രമല്ല, വൻകിട ടെക് കമ്പനികളുടെ ഡാറ്റാബാങ്ക് കൂടിയാണ്.
ഡിജിറ്റൽ രാഷ്ട്രീയത്തിലെ പത്തു കല്പനകൾ
കേരളത്തിന്റെ രാഷ്ട്രീയ പ്രബുദ്ധത ലോകപ്രശസ്തമാണ്. ആ പ്രബുദ്ധത നമ്മുടെ ഡിജിറ്റൽ ഇടപെടലുകളിലും പ്രതിഫലിക്കണം.
(അവസാനിച്ചു)
District News
പേരൂര്‍ക്കട: നിയമസഭാ തെരഞ്ഞെടുപ്പിന് തിരുവനന്തപുരം ജില്ല സജ്ജമാണെന്നു ജില്ലാ കളക്ടര്‍ അനു കുമാരി. ജില്ലയിലെ വോട്ടിംഗ് ശതമാനം കൂട്ടുന്നതിന് എല്ലാ പൗരന്മാരും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും തെരഞ്ഞെടുപ്പ് ഏറ്റവും സുതാര്യമായും സ്വതന്ത്രമായും നടത്തുമെന്നും കുടപ്പനക്കുന്ന് കളക്ടറ്റേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ കളക്ടര്‍ അറിയിച്ചു.
ജില്ലയില്‍ 440 പുതിയ ബൂത്തുകള്‍ ഉള്‍പ്പെടെ ആകെ 3173 പോളിംഗ് ബൂത്തുകളാണ് ഉള്ളത്. 124 മാതൃകാ ബൂത്തുകളും സജ്ജമാക്കിയിട്ടുണ്ട്. ബൂത്തുകളില്‍ വോട്ടര്‍മാര്‍ക്ക് ആവശ്യമായ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. 85 വയസിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്ക്കും കിടപ്പ് രോഗികള്‍ക്കും ഹോം വോട്ടിംഗ് സംവിധാനം ഏര്‍പ്പെടുത്തും.
മൊബൈല്‍ പോളിംഗ് ടീമിന്റെ സഹായത്തോടെയാണ് ഹോം വോട്ടിംഗ് സാധ്യമാക്കുന്നത്. കിടപ്പുരോഗികളായ 24,000 പേരാണ് വോട്ടേഴ്സ് ലിസ്റ്റിലുള്ളത്. അഞ്ച് സംയോജിത ബോര്‍ഡര്‍ ചെക്ക് പോസ്റ്റുകള്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്. ഇതില്‍ സിസിടിവി ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. എക്സൈസ്, കേരള പോലീസ്, തമിഴ്നാട് പോലീസ്, ആര്‍ടിഒ ഉള്‍പ്പെടെയുള്ളവരുടെ സേവനം ചെക്ക്പോസ്റ്റില്‍ ഉണ്ടാകും. എല്ലാ നിയോജകമണ്ഡലങ്ങളിലും മൂന്ന് ഫ്ളയിംഗ് സ്ക്വാഡിനെ സജ്ജീകരിച്ചിട്ടുണ്ട്. വീഡിയോ ഗ്രാഫേഴ്സ്, ജിപിഎസ് ഘടിപ്പിച്ച വാഹനങ്ങള്‍ തുടങ്ങിയവയും സ്ക്വാഡിലുണ്ടാകും. മൂന്ന് സ്റ്റാറ്റിക് സര്‍വെയലന്‍സ് ടീമുകളും എല്ലാ നിയോജക മണ്ഡലങ്ങളിലും പ്രവര്‍ത്തിക്കും.
നിയോജക മണ്ഡലങ്ങളില്‍ അഡീഷണല്‍ എക്സ്പെന്റിച്ചര്‍ ഒബ്സര്‍വറെ നിയമിക്കുമെന്നും കളക്ടര്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് സി-വിജില്‍ ആപ്പ് വഴി ഫോട്ടോ ഉള്‍പ്പെടെ പരാതി നല്‍കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സുവിധ പോര്‍ട്ടലിലെ സിംഗിള്‍ വിന്‍ഡോ വഴി തെരഞ്ഞെടുപ്പ് റാലികള്‍ക്കും പൊതു മീറ്റിങ്ങുകള്‍ക്കും ഉച്ചഭാഷിണികള്‍, വാഹനങ്ങള്‍ എന്നിവ ഉപയോഗിക്കുന്നതിന് അനുമതി വാങ്ങാനും സൗകര്യമൊരുക്കിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥികള്‍ക്ക് 23 വരെ നോമിനേഷന് നല്‍കാം. രാവിലെ 11 മുതല്‍ 3 മണി വരെയാണ് നോമിനേഷന് നല്‍കുന്നതിനുള്ള സമയം. സ്ഥാനാര്‍ഥികളുടെ ബാങ്ക് ഇടപാടുകളുടെ വിവരം ോണിറ്റര്‍ ചെയ്യുന്നതിന് വിവിധ ബാങ്ക് ഓഫീസേഴ്സിന്റെ യോഗത്തില്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്കി.
മലങ്കര കാത്തലിക് അസോ.
National
ന്യൂഡൽഹി: രാജ്യസഭ തെരഞ്ഞെടുപ്പ് ഇന്ന്. 37 രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുക. രാവിലെ ഒന്‍പത് മുതൽ വൈകുന്നേരം നാലുവരെ ആണ് വെട്ടെടുപ്പ് നടക്കുക. വൈകുന്നേരം അഞ്ചോടെ വോട്ടെണ്ണൽ ആരംഭിച്ച് രാത്രിയോടെ ഫലങ്ങൾ പുറത്തുവരും.
എന്‍സിപി അധ്യക്ഷൻ ശരദ് പവാര്‍ ഉൾപ്പെടെ 26 പേര് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇതോടെ 11 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. ബിഹാറിലെ അഞ്ചും ഒഡീഷയിലെ നാലും ഹരിയാനയിലെ രണ്ടും സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുക.
ബിഹാറിലെ നാല് സീറ്റുകളിൽ എൻഡിഎ വിജയം ഉറപ്പിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി നിതീഷ് കുമാര്‍, ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നവീന്‍ എന്നിവര്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടും.
എന്നാൽ ഒരു സീറ്റില്‍ ഇന്ത്യ മുന്നണിയും എന്‍ഡിഎയും തമ്മില്‍ കനത്ത മത്സരമുണ്ടാകും.
ഒഡീഷയിലെ രണ്ടു സീറ്റിലും ഹരിയാനയിലെ ഒരു സീറ്റിലും മത്സരം നടക്കും. ഹരിയാനയിലെ നിയമസഭയിലെ അംഗബലമനുസരിച്ച് ബിജെപിക്ക് വിജയം ഉറപ്പാണെന്നാണ് വിലയിരുത്തൽ.
District News
കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന്റെ അധ്യക്ഷതയിൽ നോഡല്‍ ഓഫീസര്‍മാരുടെ യോഗം ചേര്‍ന്നു.
എസ്ഐആറിന് ശേഷം പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടികയില്‍ ജില്ലയില്‍ ആകെ 5,40,698 പുരുഷ വോട്ടര്‍മാരും 5,55,530 സ്ത്രീ വോട്ടര്‍മാരും 13 ട്രാന്‍സ് ജെൻഡര്‍ വോട്ടര്‍മാരുമായി ആകെ 10,96,241 വോട്ടര്‍മാരാണുള്ളത്. മഞ്ചേശ്വരം (2,27, 403), കാസര്‍ഗോഡ് (2,09,732), ഉദുമ (2,27,200), കാഞ്ഞങ്ങാട് (2,22,825), തൃക്കരിപ്പൂര്‍ (2,09,081) എന്നിങ്ങനെയാണ് വിവിധ മണ്ഡലങ്ങളിലെ വോട്ടർമാരുടെ എണ്ണം. പുതിയതായി പേര് ചേര്‍ക്കുന്നതിനും നീക്കം ചെയ്യുന്നതിനും തെറ്റുകള്‍ തിരുത്തുന്നതിനുമുള്ള അപേക്ഷകള്‍ സ്വീകരിച്ചു വരുന്നുണ്ട്.
മഞ്ചേശ്വരം, കാസര്‍ഗോഡ്, ഉദുമ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ കാസര്‍ഗോഡ് ഗവണ്മെന്റ് കോളജിലും കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കൻഡറി സ്കൂളിലും നടക്കും.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ വിഭാഗങ്ങളുടെ ചുമതലയുള്ള നോഡൽ ഓഫീസർമാർ ഇവരാണ്: എഡിഎം കെ.വി. ശ്രുതി (മാന്‍പവര്‍ മാനേജ്മെന്റ്, ക്രമസമാധാനം, മാതൃകാ പെരുമാറ്റച്ചട്ടം), ആര്‍ആര്‍ തഹസില്‍ദാര്‍ കെ.ബി. രാമു (പരിശീലന വിഭാഗം), എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍ ജെയ്സണ്‍ മാത്യു (ഇവിഎം മാനേജ്മെന്റ്), സീനിയര്‍ സൂപ്രണ്ട് കെ. രമേശൻ (മെറ്റീരിയല്‍ മാനേജ്മെന്റ്), ആര്‍ടിഒ ഇന്‍ചാര്‍ജ് ജെ. ജെറാർഡ് (ട്രാന്‍സ്പോര്‍ട് മാനേജ്മെന്റ്), ഇന്‍ഫോര്‍മാറ്റിക്സ് ഓഫീസര്‍ കെ. ലീന (കംപ്യൂട്ടറൈസേഷന്), കുടുംബശ്രീ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ. രതീഷ്കുമാർ (സ്വീപ്), കാസര്‍ഗോഡ് വികസന പാക്കേജ് സ്പെഷല്‍ ഓഫീസര്‍ വി. ചന്ദ്രൻ (എക്സ്പെന്‍ഡിച്ചര്‍), ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ആര്. രോഹന് രാജ് (ബാലറ്റ് പേപ്പര്‍), എല്‍എസ്ജിഡി വിജിലന്‍സ് ഓഫീസര്‍ ടി.ടി. സുരേന്ദ്രൻ (പോസ്റ്റല്‍ ബാലറ്റ് പേപ്പര്‍, സര്‍വീസ് വോട്ടര്‍ ആന്‍ഡ് ഇഡിസി), ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനൻ (മീഡിയ, സോഷ്യല്‍ മീഡിയ), സീനിയര്‍ സൂപ്രണ്ട് വി. ശ്രീകുമാർ (എസ്എംഎസ് മോണിറ്ററിംഗ് ആൻഡ് കമ്മ്യൂണിക്കേഷന്‍ പ്ലാന്‍, വോട്ടര്‍ ഹെല്‍പ്പ് ലൈന്‍), ടിടിപിസി സെക്രട്ടറി കെ. ജിജേഷ് (ഒബ്സര്‍വര്‍), സോഷ്യല്‍ ജസ്റ്റിസ് ഓഫീസര്‍ ഇന്‍ചാര്‍ജ് എം.അബ്ദുള്ള (പേഴ്സണ്‍ വിത്ത് ഡിസെബിലിറ്റി), ശുചിത്വ മിഷന് കോ-ഓര്‍ഡിനേറ്റര്‍ പി. ജയൻ (ഗ്രീന്‍ പ്രോട്ടോക്കോള്‍).
ജില്ലയിലെ എല്ലാ ബൂത്തിലും വെബ്കാസ്റ്റിംഗ്
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം ഉണ്ടാകുമെന്ന് ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് അറിയിച്ചു. കളക്ടറുടെ ചേംബറില്‍ നടന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാഷാ പ്രശ്നമുള്ള ഇടങ്ങളില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ അറിയിപ്പുകളും ഉത്തരവുകളും കന്നഡയില്‍ കൂടി നല്‍കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു, വിഷയം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.
തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എ.എന്‍ ഗോപകുമാര്‍, സൂപ്രണ്ട് എ. രാജീവന്, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ എം. കുഞ്ഞമ്പു നമ്പ്യാര്‍, സി.എം. മുസ്തഫ, ഹരീഷ് ബി. നമ്പ്യാര്‍, ഹാരിസ് ചൂരി, പി. രമേശ്, കെ.എ. മുഹമ്മദ് ഹനീഫ്, വി. രാജന്, കെ.വി. രവീന്ദ്രന്, ഉമ്മര്‍ പാടലടുക്ക എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
District News
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി ജില്ലയിൽ മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി നടപ്പിലാക്കുന്നതിനും തെരഞ്ഞെടുപ്പ് ചെലവുകൾ നിരീക്ഷിക്കുന്നതിനുമായി ജില്ലയിൽ ആന്റി ഡിഫേസ്മെന്റ് സ്ക്വാഡുകൾ രൂപീകരിച്ചു.
ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടിയാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. ജില്ലയിലെ 12 നിയസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചുള്ള സ്ക്വാഡുകൾക്ക് പുറമെ ജില്ലാതല സ്ക്വാഡും രൂപീകരിച്ചിട്ടുണ്ട്. ജില്ലയിൽ മാതൃകാ പെരുമാറ്റച്ചട്ടം നോഡൽ ഓഫീസറായ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്, ചെലവ് നീരീക്ഷണ നോഡൽ ഓഫീസറായ ഫിനാൻസ് ഓഫീസർ എന്നിവരുടെ കീഴിലും അതത് നിയോജക മണ്ഡലങ്ങളിലെ വരണാധികാരികളുടെ നേരിട്ടുള്ള മേൽനോട്ടത്തിലുമായിരിക്കും ഈ സ്ക്വാഡുകളുടെ പ്രവർത്തനം.
സ്ഥാനാർഥികളുടെ ചെലവുകണക്കുകൾ കൃത്യമായി നിരീക്ഷിക്കാൻ ജില്ലയിൽ അക്കൗണ്ടിംഗ് ടീമുകൾ രൂപീകരിച്ചും ഉത്തരവായി. ജില്ലാകളക്ടറാണ് ജില്ലയിലെ 12 നിയമസഭാ മണ്ഡലങ്ങളിലേക്കുമായി പ്രത്യേക ഉദ്യോഗസ്ഥരെ നിയമിച്ച് ഉത്തരവിറക്കിയത്.
തെരഞ്ഞെടുപ്പ് കാലത്തെ പണമിടപാടുകൾ സുതാര്യമാക്കുന്നതിനും അനാവശ്യ ചെലവുകൾ തടയുന്നതിനുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ച നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി.
ജില്ലയിലെ അതിർത്തികളിലും ചെക്ക് പോസ്റ്റുകളിലും പരിശോധന കർശനമാക്കാൻ സ്റ്റാറ്റിക് സർവെയലൻസ് ടീമുകളും രൂപീകരിച്ചു. പണം, മദ്യം, മറ്റ് പാരിതോഷികങ്ങൾ എന്നിവയുടെ അനധികൃത കടത്ത് തടയുന്നതിനായാണ് സ്ക്വാഡുകൾ രൂപീകരിച്ചിട്ടുള്ളത്.
ജില്ലയിലെ വിവിധ അതിർത്തി പ്രദേശങ്ങളിലായി ആകെ 45 സ്ക്വാഡുകളെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് പദവി നൽകിയിട്ടുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരിക്കും ഓരോ സ്ക്വാഡിന്റെയും പ്രവർത്തനം. മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങളും തെരഞ്ഞെടുപ്പ് ചെലവുകളും കണ്ടെത്താൻ ജില്ലയിൽ വീഡിയോ സർവെയലൻസ് ടീമുകളും രൂപീകരിച്ചു. സംഘങ്ങൾ രാഷ്ട്രീയ പാർട്ടികളുടെയും സ്ഥാനാർഥികളുടെയും പൊതുയോഗങ്ങൾ, ജാഥകൾ, മറ്റു പ്രചാരണ പരിപാടികൾ പൂർണമായും വീഡിയോയിൽ പകർത്തും.
District News
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ജില്ലയിലെ ഒരുക്കങ്ങൾ വിലയിരുത്തതിനായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ ഡോ.വിനയ് ഗോയലിന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ നിയമസഭാ മണ്ഡലങ്ങളിലെ പോളിംഗ് സാമഗ്രികളുടെ സ്വീകരണ,വിതരണ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ സന്ദർശിച്ചു. തിരൂർ സബ് കളക്ടർ ദിലീപ് കെ. കൈനിക്കര, എഡിഡിഎൽഎസ് പി. ബിജുരാജ് എന്നിവരും കളക്ടറെ അനുഗമിച്ചു.
വേങ്ങര നിയോജക മണ്ഡലത്തിലെ സ്വീകരണ, വിതരണ, വോട്ടെണ്ണൽ കേന്ദ്രമായ തിരൂരങ്ങാടിയിലെ കെഎംഎം മെമ്മോറിയൽ ഓർഫനേജ് കോളജ്, തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ സ്വീകരണ, വിതരണ, വോട്ടെണ്ണൽ കേന്ദ്രമായ തിരൂരങ്ങാടിയിലെ ഒയുപി സ്കൂൾ എന്നിവ കളക്ടർ സന്ദർശിച്ചു.
വള്ളിക്കുന്ന് മണ്ഡലം തിരൂരങ്ങാടിയിലെ ഗവണ്മെന്റ് എച്ച്എസ്എസ്, താനൂർ മണ്ഡലത്തിന്റെ കോരങ്ങാത്ത് എഎംഎൽപി സ്കൂളിലെ പോളിംഗ് സ്റ്റേഷൻ, കോട്ടക്കൽ, തിരൂർ, താനൂർ നിയോജക മണ്ഡലങ്ങളിലും ജില്ലാ കളക്ടർ സന്ദർശനം നടത്തി.
എസ്എസ്എം പോളിടെക്നിക് കോളജ്, തവനൂർ മണ്ഡലത്തിലെ കേളപ്പജി അഗ്രികൾച്ചർ എൻജിനിയറിംഗ് കോളജ്, പൊന്നാനി മണ്ഡലത്തിലെ സ്വീകരണ, വിതരണ, വോട്ടെണ്ണൽ കേന്ദ്രം, പൊന്നാനിയിലെ എവിഎച്ച്എസ്എസ് എന്നിവയും കളക്ടറും സംഘവും സന്ദർശിച്ചു. വെളിയങ്കോട് ഫിഷറീസ് എൽപി സ്കൂളിലെ പോളിംഗ് സ്റ്റേഷനും കളക്ടർ സന്ദർശിച്ചു.
International
കാഠ്മണ്ഡു: നേപ്പാളിൽ നടന്ന തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടികൾക്ക് കനത്ത തിരിച്ചടി. മുൻ പ്രധാനമന്ത്രി കെ.പി. ശർമ ഒലിയെ പരാജയപ്പെടുത്തി ജെൻസി പ്രക്ഷോഭ നായകരിലൊരാളും മുൻ റാപ്പറുമായ ബലേന്ദ്ര ഷാ.
50000 വോട്ടുകൾക്കാണ് ബലേന്ദ്ര ഷാ മുൻ പ്രധാനമന്ത്രിയെ പരാജയപ്പെടുത്തിയത്. നേപ്പാളിലെ ജാപ്പ-5 മണ്ഡലത്തിലാണ് ബലേന്ദ്ര ഷായുടെ മിന്നുന്ന ജയം. രാഷ്ട്രീയ സ്വതന്ത്രതാ പാർട്ടിയുടെ യുവനേതാവ് കൂടിയായ ബലേന്ദ്ര ഷാ 68348 വോട്ടുകളാണ് നേടിയത്. നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചെയർമാനായ കെ.പി. ശർമ ഒലിക്ക് 18734 വോട്ടുകൾ മാത്രമാണ് നേടാനായത്.
49614 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബലേന്ദ്ര ഷായുടെ ജയം. വോട്ടെണ്ണലിന്റെ ആദ്യഫലങ്ങളിൽ തന്നെ കമ്യൂണിസ്റ്റ് പാർട്ടിക്ക് ശക്തമായ തിരിച്ചടിയെന്ന സൂചന വന്നിരുന്നു. 275 അംഗങ്ങളാണ് നേപ്പാളിലെ ഹൗസ് ഓഫ് റെപ്രസെന്റേറ്റീവിലുള്ളത്. മാർച്ച് അഞ്ചിനായിരുന്നു നേപ്പാളിൽ പൊതുതെരഞ്ഞെടുപ്പ് നടന്നത്.
കെ.പി. ശർമ ഒലിയെ അധികാരത്തിൽ നിന്ന് നീക്കിയ ജെൻസി പ്രക്ഷോഭത്തിന് കൃത്യം ആറ് മാസത്തിന് ശേഷമായിരുന്നു ഇത്. അഴിമതിയും സ്വജനപക്ഷപാതവും തൊഴിലില്ലായ്മയും ഉയർത്തി ജെൻസി യുവാക്കൾ നടത്തിയ പ്രക്ഷോഭം സൈന്യത്തെ ഉപയോഗിച്ചാണ് കെ.പി. ശർമ ഒലിയുടെ ഭരണകൂടം നേരിട്ടത്. ജെൻസി പ്രക്ഷോഭത്തിൽ 77 പേരാണ് കൊല്ലപ്പെട്ടത്.
National
ന്യൂഡൽഹി: മദ്യനയക്കേസിൽ കുറ്റവിമുക്തനായതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും വെല്ലുവിളിച്ച് ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ.
ഡൽഹിയിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്താൻ ആവശ്യപ്പെട്ട കേജരിവാൾ ബിജെപി 10 സീറ്റിൽ കൂടുതൽ നേടിയാൽ താൻ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നും പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് അദ്ദേഹം ആരോപിച്ചു.
"ഡൽഹി പൂർണമായും നശിച്ചു. പ്രധാനമന്ത്രി മോദിയുടെയും അമിത് ഷായുടെയും അധികാരത്തോടുള്ള ആർത്തിയുടെ ഏറ്റവും വലിയ പ്രത്യാഘാതം ഡൽഹിയിലെ മൂന്ന് കോടി ജനങ്ങളാണ് ഏറ്റുവാങ്ങിയത്'.
"പോയി ഡൽഹിയിലെ ജനങ്ങളോട് ചോദിക്കൂ. ഇന്ന് ഞാൻ മോദിജിയെ വെല്ലുവിളിക്കുന്നു. നിങ്ങൾക്ക് ധൈര്യമുണ്ടെങ്കിൽ, ഡൽഹിയിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തൂ. നിങ്ങൾക്ക് പത്ത് സീറ്റിൽ കൂടുതൽ ലഭിച്ചാൽ ഞാൻ രാഷ്ട്രീയം ഉപേക്ഷിക്കും. ഡൽഹിയിലെ ജനങ്ങൾക്ക് നിങ്ങളെ മടുത്തു. ഈ കേസ് സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ ഗൂഢാലോചനയാണ്, ബിജെപി ആം ആദ്മി പാർട്ടിയെ ഡൽഹിയിൽ നിന്ന് പുറത്താക്കാൻ നടത്തിയ ഗൂഢാലോചനയാണ്'.- കേജ്രിവാൾ പറഞ്ഞു.
പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും രാജ്യത്തോട് മാപ്പ് പറയണമെന്നും കെജ്രിവാൾ ആവശ്യപ്പെട്ടു. നീതി ലഭിച്ചെന്നും സത്യം അസത്യത്തെ അതിജീവിച്ചെന്നും പറഞ്ഞുകൊണ്ട് കേജരിവാൾ കോടതിയുടെ ഉത്തരവിനെ സ്വാഗതം ചെയ്തു.
National
ന്യൂഡൽഹി: കേരളത്തിലെ ബാർ കൗണ്‍സിൽ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന അപേക്ഷ പരിഗണിക്കാൻ റിട്ട. ജസ്റ്റീസ് സുധാൻഷു ധൂലിയ അധ്യക്ഷനായ ഉന്നതാധികാര സമിതിയോടു സുപ്രീംകോടതി ആവശ്യപ്പെട്ടു.
ഏപ്രിൽ പത്തുമുതൽ ഹൈക്കോടതി വേനൽ അവധിക്കു പിരിയുന്നതിനാലും നിയമസഭാ തെരഞ്ഞെടുപ്പ് ഉടൻ വിജ്ഞാപനം ചെയ്യാൻ സാധ്യതയുള്ളതിനാലുമാണ് തീയതി മാറ്റണമെന്ന അപേക്ഷ സുപ്രീംകോടതിയിലെത്തിയത്. കേരള ബാർ കൗണ്‍സിൽ തെരഞ്ഞെടുപ്പ് ഏപ്രിൽ 30ന് മുന്‍പ് പൂർത്തിയാക്കാനായിരുന്നു മുൻ നിർദേശം.
Kerala
തൃശൂർ: വിവാദമായ ബാങ്ക് തട്ടിപ്പിന് ശേഷം തൃശൂർ ഇരിങ്ങാലക്കുട കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ വീണ്ടും തെരഞ്ഞെടുപ്പ്. മാടായിക്കോണം ടി.കെ. ചാത്തൻമാസ്റ്റർ മെമ്മോറിയൽ സ്കൂളിൽ രാവിലെ ഒൻപതു മുതലാണ് അംഗങ്ങളുടെ വോട്ടിംഗ് ആരംഭിച്ചത്. വൈകുന്നേരം മൂന്നുവരെയാണ് വോട്ടെടുപ്പ്. ഫലം വൈകുന്നേരത്തോടെ അറിയും.
13 അംഗ ഭരണസമിതിയിൽ 11 സീറ്റുകളിലാണ് മത്സരം. രണ്ടു സീറ്റിൽ സിപിഎം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് കോൺഗ്രസ് ബഹിഷ്കരിച്ചതോടെ മത്സരരംഗത്ത് സിപിഎമ്മും ബിജെപിയുമാണുള്ളത്.
തട്ടിപ്പിന് പിന്നാലെ കരുവന്നൂരിൽ ഇതുവരെ അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയിരിക്കുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ബാങ്കിലെ പുതിയ ഭരണസമിതിയെ കണ്ടെത്തി വിഷയം അവസാനിപ്പിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.
പത്തുവർഷത്തിന് ശേഷമാണ് ബാങ്കിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. കാലങ്ങളായി സിപിഎം ഭരിച്ചിരുന്ന ബാങ്ക് 2020 മുതൽ അഡ്മിനിസ്ട്രേറ്റീവ് സമിതിയുടെ നിയന്ത്രണത്തിലാണ്. ക്രമക്കേടും തട്ടിപ്പും കണ്ടെത്തി ബാങ്ക് സെക്രട്ടറി പരാതി നൽകി പോലീസ് കേസെടുത്തതോടെ ഭരണസമിതിയെ പിരിച്ചുവിട്ടിരുന്നു.
മൊത്തമുള്ള 15,000 അംഗങ്ങളിൽ ഭൂരിപക്ഷവും സിപിഎം അനുഭാവികളാണ്. 2016ൽ നടന്ന അവസാന തെരഞ്ഞെടുപ്പിൽ 6,000 പേരാണ് വോട്ടുചെയ്തത്.
Kerala
കൊച്ചി: കേരള ബാര്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ഏപ്രില്‍ 17ന് നടത്താന്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ വിജ്ഞാപനമിറക്കി.
25 അംഗ കമ്മിറ്റിയിലേക്കാണു തെരഞ്ഞെടുപ്പ്. 23 സ്ഥാനങ്ങളിലേക്ക് മത്സരം നടക്കും. ബാര്‍ കൗണ്‍സില്‍ അംഗങ്ങളായി ഏഴു വനിതകള്‍ വേണമെന്നാണു നിര്‍ദേശം.
National
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വ്യക്തിപരമായി താൽപ്പര്യമില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. പാർട്ടിയാണ് തീരുമാനം എടുക്കേണ്ടതെന്ന് പറഞ്ഞ അദ്ദേഹം എംപിമാർ മത്സരിക്കണമോ എന്നതിൽ തീരുമാനമായിട്ടില്ലെന്നും ഡൽഹിയിൽ അറിയിച്ചു.
കോൺഗ്രസ് എംപിമാരുടെ അഭിപ്രായം നേരത്തെയും തേടിയിട്ടുണ്ടെന്നും ഇതിന്റെ ഭാഗമായാണ് ഇത്തവണയും എംപിമാരുമായുള്ള കൂടിക്കാഴ്ച നടത്തിയതെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. തനിക്ക് പാർലിമെന്റ് തിരക്കുകൾ ഉണ്ടായിരുന്നതിനാൽ നേരത്തെ കൂടിക്കാഴ്ച നടന്നില്ല. ഇന്ന് മധുസൂദൻ മിസ്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും എംപി പറഞ്ഞു.
National
ന്യൂഡല്‍ഹി: മഹാരാഷ്ട്ര, തമിഴ്നാട്, പശ്ചിമബംഗാള്‍, ബിഹാര്‍ അടക്കം 10 സംസ്ഥാനങ്ങളില്‍ ഒഴിവു വരുന്ന 37 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാര്‍ച്ച് 16ന് നടക്കും.
മുതിര്‍ന്ന എന്‍സിപി നേതാവ് ശരദ് പവാര്‍ ഉള്‍പ്പെടെ ഏപ്രിലില്‍ കാലാവധി അവസാനിക്കുന്നവരുടെ ഒഴിവുകളാണ് നികത്തുന്നത്. പി.വി. അബ്ദുള്‍ വഹാബ്, ഡോ. ജോണ്‍ ബ്രിട്ടാസ്, ഡോ. വി. ശിവദാസ് എന്നിവരുടെ 2027 ഏപ്രില്‍ 23 വരെയുള്ള കാലാവധി അവസാനിക്കുമ്പോഴാകും കേരളത്തില്‍നിന്ന് രാജ്യസഭയിലേക്കുള്ള അടുത്ത തെരഞ്ഞെടുപ്പ്.
മഹാരാഷ്ട്ര (ഏഴ്), തമിഴ്നാട് (ആറ്), പശ്ചിമബംഗാള്‍, ബിഹാര്‍ (അഞ്ചു വീതം), ഒഡീഷ (നാല്), ആസാം (മൂന്ന്), തെലുങ്കാന, ഛത്തീസ്ഗഡ്, ഹരിയാന (രണ്ടു വീതം), ഹിമാചല്‍ പ്രദേശ് (ഒന്ന്) എന്നിങ്ങനെയാണ് ഒഴിവുകള്‍. മഹാരാഷ്ട്രയിലെ ഏഴില്‍ ആറു സീറ്റും ഭരണകക്ഷിയായ ബിജെപി, ശിവസേന, എന്‍സിപി മഹായുതി സഖ്യത്തിനു ലഭിക്കും.
പ്രതിപക്ഷത്തിനു കിട്ടുന്ന ഏക സീറ്റില്‍ പ്രായവും രോഗവും അവഗണിച്ച് ശരദ് പവാര്‍ വീണ്ടും മത്സരിക്കാന്‍ താത്പര്യപ്പെടുന്നതായി റിപ്പോര്‍ട്ടുണ്ട്.
രാജ്യസഭാ ഡെപ്യൂട്ടി ചെയര്മാന് ഹരിവംശ് നാരായണ്‍ സിംഗ്, ശരദ് പവാര്‍, കേന്ദ്രമന്ത്രി രാംദാസ് അത്താവലെ, കോണ്‍ഗ്രസിന്റെ അഭിഷേക് മനു സിംഘ്വി, ഡിഎംകെയുടെ തിരുച്ചി ശിവ, ശിവസേനയുടെ (യുബിടി) പ്രിയങ്ക ചതുര്‍വേദി, ബിഹാറിലെ ലോക്സമത പാര്‍ട്ടിയുടെ ഉപേന്ദ്ര കുഷ്വാഹ, തൃണമൂല്‍ കോണ്‍ഗ്രസിന്റെ സാകേത് ഗോഖലെ തുടങ്ങിയവര്‍ വിരമിക്കുന്ന പ്രമുഖരില്‍ ഉള്‍പ്പെടുന്നു.
അടുത്ത മാസം 16ന് രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം നാലു വരെയാണു വോട്ടെടുപ്പ്. അതേ ദിവസം വൈകുന്നേരം അഞ്ചിനു വോട്ടെണ്ണല്‍ നടത്തി ഫലം പ്രഖ്യാപിക്കും. പുതിയ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് ഇന്നലെ പുറത്തിറക്കി. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് അഞ്ചിനാണ്.
National
മുംബൈ: ഏപ്രിലിൽ നടക്കാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ എൻസിപി നേതാവ് ശരദ് പവാർ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചതായി ശിവസേന (ഉദ്ധവ് താക്കറെ) വിഭാഗം നേതാവ് സഞ്ജയ് റാവത്ത്. തന്റെ 85-ാം വയസിൽ പ്രായം കണക്കിലെടുത്ത് ഇത്തവണ രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് പവാർ നേരത്തെ പറഞ്ഞെങ്കിലും സഞ്ജയ് റാവത്തിന്റെ പ്രസ്താവന എൻസിപി ശരദ് പവാർ വിഭാഗം നിഷേധിച്ചില്ല.
50 വർഷത്തിലേറെ നീണ്ട രാഷ്ട്രീയ ജീവിതത്തിൽ 14 തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച ശരദ് പവാർ ഒന്നിൽ പോലും തോറ്റിട്ടില്ല. നിലവിലെ സാഹചര്യത്തിൽ ശരദ് പവാർ രാജ്യസഭയിലേക്ക് തിരിച്ചുവരുന്നത് വലിയ രാഷ്ട്രീയ സൂചനകളാണ് നൽകുന്നത്. എൻസിപിയുടെ രണ്ടു വിഭാഗങ്ങളും ഒന്നിക്കുന്നില്ലെങ്കിൽ പവാർ സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറിനിൽക്കരുതെന്നാണ് പവാർ പക്ഷത്തെ മിക്കവരുടെയും അഭിപ്രായം.
പത്തോളം എംഎൽഎമാരാണ് പവാറിന്റെ പാർട്ടിക്കുള്ളത്. മഹാരാഷ്ട്രയിലെ ഏഴ് രാജ്യസഭാ സീറ്റുകളിലേക്കാണ് ഏപ്രിലിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തയാറെടുപ്പുകള്‍ക്കായി കോണ്‍ഗ്രസിന്റെ പ്രധാന യോഗങ്ങള്‍ ഇന്ന് ചേരും. പ്രചാരണ സമിതി അധ്യക്ഷൻ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ സമിതിയുടെ ആദ്യയോഗമാണ് ചേരുന്നത്. കെ.സി. വേണുഗോപാൽ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കും.
എഐസിസി നിയോഗിച്ച സച്ചിൻ പൈലറ്റ് ഉള്‍പ്പെടെയുള്ള നിരീക്ഷകര്‍ കൂടി പങ്കെടുക്കുന്ന നേതൃയോഗവും ഉച്ചയ്ക്ക് കെപിസിസി ആസ്ഥാനത്ത് ചേരും. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്തും.
പ്രതിപക്ഷ നേതാവ് പുതുയുഗ യാത്രയിലായതിനാൽ ഓണ്‍ലൈനായി ആകും യോഗത്തിൽ പങ്കെടുക്കുക. കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേര്‍ന്ന നേതാക്കളുടെ യോഗം ഈ മാസം അവസാനത്തോടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഈ മാസം അവസാനത്തോടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിൻ ഇറങ്ങാനാണ് കോൺഗ്രസ് നീക്കം.
സിറ്റിംഗ് എംഎൽഎമാരെയും സംവരണ സീറ്റിലെ സ്ഥാനാർഥികളെയും ആദ്യം പ്രഖ്യാപിക്കും. പാലക്കാട് ഷാഫി പറമ്പിലിന്റെ നിലപാട് കൂടി പരിഗണിക്കും. മുതിർന്ന കോൺഗ്രസ് നേതാക്കൾ ഇന്നലെ കൊച്ചിയിൽ അനൗദ്യോഗിക യോഗം ചേർന്നിരുന്നു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനോട് രണ്ട് സീറ്റുകള്‍ ആവശ്യപ്പെട്ട് സിഎംപി. തിരുവനന്തപുരം, കുന്ദമംഗലം സീറ്റുകളാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
പാര്‍ട്ടി തെരഞ്ഞെടുപ്പിന് തയാറായിക്കഴിഞ്ഞതായി സിഎംപി ജനറല്‍ സെക്രട്ടറി സി.പി. ജോണ്‍ പറഞ്ഞു. രണ്ട് സീറ്റ് നല്‍കുമെന്ന് യുഡിഎഫ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ചോദിച്ച സീറ്റുകള്‍ തന്നെ ലഭിക്കുമോ എന്ന് പറയാനാകില്ല.
രണ്ട് സീറ്റും കിട്ടുമെന്നാണ് പ്രതീക്ഷ. ഈ മാസം 22 ന് മുമ്പായി സീറ്റ് വിഭജനം പൂര്‍ത്തിയാകുമെന്നും ജോണ്‍ പറഞ്ഞു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുള്ള തിരക്കിട്ട നീക്കവുമായി കോണ്‍ഗ്രസ്. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം പൂര്‍ത്തിയാക്കി ഫെബ്രുവരി അവസാന വാരത്തോടെ ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കാനാണ് ഹൈക്കമാന്‍ഡ് നീക്കം.
പ്രചാരണ സമിതിയും പ്രകടനപത്രിക സമിതിയും കോൺഗ്രസ് ഇതിനൊടകം പ്രഖ്യാപിച്ചിരുന്നു. 16ന് കൊച്ചിയില്‍ ചേരുന്ന കെപിസിസി യോഗത്തിന് പിന്നാലെ സ്ക്രീനിംഗ് കമ്മിറ്റി, കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗങ്ങള്‍ ചേര്‍ന്ന് സ്ഥാനാർഥി പട്ടികക്ക് അന്തിമ രൂപം നല്‍കും.
25ന് മുന്‍പ് തെരഞ്ഞെടുപ്പ് സമിതി യോഗം ചേരാനാണ് ആലോചന. പാലക്കാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളൊഴിച്ച് സിറ്റിംഗ് എംഎല്‍എമാരുടെ പട്ടികയാകും ആദ്യം പുറത്തിറക്കുക. അങ്ങനെയെങ്കില്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പേരാവൂരില്‍ നിന്ന് തന്നെ ജനവിധി തേടും. മത്സരിക്കുന്ന കെപിസിസി അധ്യക്ഷന്‍ പകരം പദവിയില്‍ ആരെന്നതിലും തീരുമാനം വരും.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായുള്ള സുപ്രധാന സമിതികളെ ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. രമേശ് ചെന്നിത്തലയാണ് പ്രചാരണ സമിതി ചെയർമാൻ. തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിലും പ്രചാരണം നയിക്കുന്നതിലും ചെന്നിത്തലയുടെ അനുഭവസമ്പത്ത് ഗുണകരമാകുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
ശശി തരൂർ ആണ് പ്രചാരണ സമിതിയുടെ സഹ അധ്യക്ഷൻ.ഷാഫി പറമ്പിൽ പ്രചാരണ സമിതി കൺവീനർ. ബെന്നി ബഹ്നാൻ പ്രകടനപത്രിക സമിതി ചെയർമാൻ ആകും. കൊടിക്കുന്നിൽ സുരേഷാണ് സഹഅധ്യക്ഷൻ.
രമേശ് ചെന്നിത്തല അടക്കം ആകെ പത്ത് അംഗങ്ങളാണ് പ്രചാരണ സമിതിയിലുള്ളത്. താഴെത്തട്ടിലുള്ള പ്രവർത്തകരെയും യുവാക്കളെയും ഏകോപിപ്പിക്കാനാണ് ഷാഫി പറമ്പിലിനെ കൺവീനർ സ്ഥാനത്തേക്ക് നിയോഗിച്ചിരിക്കുന്നത്.
National
ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിന് കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങളിലേക്ക് നിരീക്ഷകരെ നിയോഗിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പ് നിരീക്ഷകർക്കായുള്ള പരിശീലനം ഡൽഹിയിൽ ആരംഭിച്ചു.
സ്വതന്ത്രവും നിഷ്പക്ഷവും സുതാര്യവുമായ തെരഞ്ഞെടുപ്പ് നിരീക്ഷകർ ഉറപ്പാക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ആവശ്യപ്പെട്ടു. ആകെ 1444 ഉദ്യോഗസ്ഥരെയാണ് നിരീക്ഷകരായി നിയോഗിച്ചത്.
714 പൊതു നിരീക്ഷകരെയും 233 പോലീസ് നിരീക്ഷകരെയും 497 തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകരും സംസ്ഥാനങ്ങളിലേക്ക് പോകും. എസ്ഐആർ അടക്കമുള്ള വിഷയങ്ങൾ നിരീക്ഷകരോട് ഉദ്യോഗസ്ഥർ വിശദീകരിച്ചു.
Kerala
ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ അരൂരിൽ യുഡിഎഫ് സ്ഥാനാർഥിയായി ഷാനിമോൾ ഉസ്മാനെ പരിഗണിക്കുന്നതിനെതിരെ മണ്ഡലത്തിൽ വ്യാപകമായി പോസ്റ്ററുകൾ. 'യൂത്ത് കോൺഗ്രസ്' എന്ന പേരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിൽ ഷാനിമോൾ ഉസ്മാനെ 'ദേശാടനപക്ഷി' എന്ന് വിശേഷിപ്പിച്ചാണ് പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്.
അരൂരിൽ വിയർപ്പൊഴുക്കി പാർട്ടി വളർത്തിയ പ്രാദേശിക നേതാക്കളെ അവഗണിച്ച് തെരഞ്ഞെടുപ്പ് കാലത്ത് മാത്രം മണ്ഡലത്തിലേക്ക് എത്തുന്നവരെ സ്ഥാനാർത്ഥിയാക്കരുതെന്നാണ് പോസ്റ്ററുകളിലെ പ്രധാന ആവശ്യം. "പാര്‍ട്ടി വളര്‍ത്താന്‍ അരൂര്കാരും, ലാഭം കൊയ്യാൻ പറന്നിറങ്ങുന്ന ദേശാടനപക്ഷികളും" എന്ന തരത്തിലുള്ള വിമർശനങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. മണ്ഡലത്തിൽ സജീവമായി പ്രവർത്തിക്കുന്ന പാരമ്പര്യമുള്ള കോൺഗ്രസ് പ്രവർത്തകർക്കും യുവാക്കൾക്കും അവസരം നൽകണമെന്ന വാദമാണ് പ്രാദേശിക നേതൃത്വം ഉയർത്തുന്നത്.
കുറച്ചു കാലമായി ഷാനിമോൾ ഉസ്മാനും അരൂരിലെ പ്രാദേശിക കോൺഗ്രസ് നേതൃത്വവും തമ്മിൽ അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു. മണ്ഡലത്തിലെ ദൈനംദിന രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഷാനിമോളുടെ സാന്നിധ്യമില്ലെന്ന പരാതി ഒരു വിഭാഗം പ്രവർത്തകർ നേരത്തെയും ഉന്നയിച്ചിട്ടുണ്ട്. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ പരസ്യമായ പോസ്റ്റർ പ്രചാരണം. കഴിവുള്ള പ്രാദേശിക നേതാക്കളെ തഴഞ്ഞ് ഒന്നിലധികം തവണ മത്സരിച്ചവർക്ക് വീണ്ടും അവസരം നൽകുന്നത് പാർട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന് ഇവർ മുന്നറിയിപ്പ് നൽകുന്നു.
National
ന്യൂഡൽഹി: മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാമെന്ന് സുപ്രീംകോടതി. 2016ലെ അഴിക്കോട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഷാജിക്ക് ഹൈക്കോടതി അയോഗ്യത വിധിച്ചിരുന്നു. ഈ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു.
ജസ്റ്റീസ് ബി.ബി. നാഗരത്ന അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. ഷാജിയുടെ അയോഗ്യത പ്രാബല്യത്തില്‍ വരുത്തണമെന്ന് ആവശ്യപ്പെട്ട് എതിർ സ്ഥാനാർഥിയായിരുന്ന നികേഷ് കുമാറാണ് സുപ്രീംകോടതിയെ സമീപിച്ചത്..
കേസിൽ ആറ് വര്‍ഷത്തെ അയോഗ്യതയാണ് ഷാജിക്ക് കേരള ഹൈക്കോടതി വിധിച്ചത്. 2016ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വര്‍ഗീയകാര്‍ഡ് പ്രചരിപ്പിച്ചുവെന്നടക്കമുള്ള നികേഷ് കുമാര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ഹൈക്കോടതി ശരിവക്കുകയുമായിരുന്നു.
ഇതോടെ ഷാജി സുപ്രീംകോടതിയെ സമീപിക്കുകയും ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു.
National
മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയടക്കം 29 കോർപറേഷനുകളിലേക്ക് ഇന്നു തെരഞ്ഞെടുപ്പ്.
മുംബൈയിലെ പോരാട്ടമാണ് ഏറ്റവും ശ്രദ്ധേയം. ബിജെപി നേതൃത്വം നല്കുന്ന മഹായുതിക്കെതിരേ ഉദ്ധവ് താക്കറെയുടെ ശിവസേനയും രാജ് താക്കറെയുടെ എംഎൻഎസും സഖ്യത്തിലാണു മത്സരിക്കുന്നത്.
25 വർഷമായി അവിഭക്ത ശിവസേനയാണു മുംബൈയിൽ ഭരണം നടത്തിവരുന്നത്.പൂന, നാഗ്പുർ തുടങ്ങിയ നഗരസഭകളിലും ഇന്നു വിധിയെഴുത്തു നടക്കും.
District News
നെടുങ്കണ്ടം: നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് സംസ്ഥാനം മാറിയപ്പോൾ ഉടുമ്പൻചോലയിൽ ഇത്തവണ കോൺഗ്രസ് ക്യാമ്പിൽ ചർച്ചകൾ സജീവമാകുന്നു.
മുമ്പെന്നത്തേക്കാളും മുന്നൊരുക്കങ്ങളും പുരോഗമിക്കുകയാണ്. കഴിഞ്ഞ കാൽനൂറ്റാണ്ടായി തുടർച്ചയായി സിപിഎം ഉരുക്കുകോട്ടയായി നിലനിർത്തുന്ന ഉടുമ്പൻചോല നിയോജക മണ്ഡലത്തിൽ ഇത്തവണ കോട്ട തകർത്ത് മണ്ഡലം തിരിച്ചുപിടിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ നിയോജക മണ്ഡലത്തിലെ പത്ത് പഞ്ചായത്തും ഇടത് മുന്നണി ഭരണം നേടിയപ്പോൾ അന്ന് സ്ഥാനാർഥി മോഹികളായിട്ടുള്ളവർ പിന്നോട്ട് വലിഞ്ഞിരുന്നു. എന്നാൽ, ഇത്തവണ മണ്ഡലത്തിലെ സ്ഥിതിയാകെ മാറിയതോടെ സ്ഥാനാർഥിത്വത്തിനായി അര ഡസനിലധികം പേരാണ് രംഗത്തെത്തിയിരിക്കുന്നത്. പത്തിൽ അഞ്ച് പഞ്ചായത്ത് ഇത്തവണ യുഡിഎഫ് പിടിച്ചെടുത്തു. രാജകുമാരിയിൽ ഒപ്പത്തിനൊപ്പംനിന്നതും 27 വർഷത്തിനു ശേഷം രാജക്കാട് പഞ്ചായത്ത് യുഡിഎഫ് പിടിച്ചെടുത്തതുമാണ് കോൺഗ്രസ് ക്യാമ്പ് ഉണരാൻ കാരണം.
മണ്ഡലത്തിലാകെ യുഡിഎഫ് തരംഗമാണന്നാണ് നേതാക്കൾ പറയുന്നത്. ഇതോടെ സ്ഥാനാർഥികളാകാൻ നേതാക്കൾ ചരടുവലികൾ തുടങ്ങി. സീറ്റ് ഐ ഗ്രൂപ്പ് നിലനിർത്തിയാൽ കെപിസിസി ജനറൽ സെക്രട്ടറി ഇബ്രാഹിംകുട്ടി കല്ലാറിനാണ് സാധ്യത. മുമ്പ് മണ്ഡലത്തിൽ മത്സരിച്ചിട്ടുണ്ട് എന്നതും മണ്ഡലത്തിൽ ചിരപരിചിതനാണെന്നതും പ്രവർത്തകർക്കിടയിലെ സ്വീകാര്യതയും കല്ലാറിന് ഗുണകരമാകും.
അതേസമയം സംസ്ഥാനത്ത് കെ.സി. വേണുഗോപാൽ ഗ്രൂപ്പ് ശക്തമായതോടെ മണ്ഡലം കെസി പക്ഷം പിടിച്ചാൽ കെപിസിസി മീഡിയ വക്താവ് സേനാപതി വേണു, കെപിസിസി സെക്രട്ടറി എം.എൻ. ഗോപി എന്നിവരും പരിഗണിക്കപ്പെടും. 2016ൽ ചെറിയ ഭൂരിപക്ഷത്തിലാണ് സേനാപതി വേണു എം.എം. മണിയോടു പരാജയപ്പെട്ടത്. കഴിഞ്ഞ തവണ ഇദ്ദേഹം മത്സരരംഗത്ത് എത്തിയിരുന്നില്ല.
നെടുങ്കണ്ടം അർബൻ ബാങ്ക് പ്രസിഡന്റായ എം.എൻ. ഗോപി ദീർഘനാളായി സജീവ രാഷ്ട്രീയരംഗത്തുണ്ട്. ഗ്രൂപ്പുകൾ പരിഗണിക്കപ്പെടാതിരുന്നാൽ ഡിസിസി വൈസ് പ്രസിഡന്റ് മുകേഷ് മോഹൻ, ജനറൽ സെക്രട്ടറിമാരായ ജി. മുരളീധരൻ, ബിജോ മാണി എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്.
യുവാക്കൾക്ക് മുൻഗണന നൽകിയാൽ മുകേഷ്, ബിജോ മാണി എന്നിവർക്കാണ് മുൻതൂക്കം. വിവിധ സർവേകളിലും ഇവർക്ക് വിജയ സാധ്യത കൽപ്പിക്കുന്നുണ്ട്. മൂന്ന് തവണ ബ്ലോക്ക് പഞ്ചായത്തിലേക്ക് വിജയിച്ചതും മുകേഷിന് അനുകൂലമാകും.
20 വർഷം വലിയതോവാള സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, പത്തുവഷം നെടുങ്കണ്ടം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, സ്പൈസസ് ബോർഡ് മെംബർ എന്നീ നിലകളിൽ പ്രവർത്തിച്ച് മികവ് തെളിയിച്ച ജി. മുരളീധരനും ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്.
ഭൂവിഷയങ്ങളിലടക്കം കൃത്യമായ പഠനം നടത്തി വിഷയങ്ങളിൽ ഇടപെടുന്ന ബിജോ മാണിക്ക് പൊതു സ്വീകാര്യത കൂടുതലാണ്. ഈ വിഷയങ്ങളിൽ ബിജോയുടെ ഇടപെടൽ കർഷകർക്കിടയിൽ കാര്യങ്ങൾ പഠിക്കുന്ന യുവ നേതാവെന്ന ഖ്യാതിയുണ്ടാക്കിയിട്ടുണ്ട്. വിജയ സാധ്യതയും യുവ പ്രാതിനിധ്യവും പരിഗണിച്ചാൽ ബിജോ മാണിക്ക് പ്രഥമ പരിഗണന ലഭിച്ചേക്കും.
ഇത്രയും പേരുകൾ പരിഗണിച്ചാലും ഈ മാസം അവസാനത്തോടെ എല്ലാ ഘടകങ്ങളും പരിഗണിച്ച് മണ്ഡലത്തിലെ സാധ്യതാ ലിസ്റ്റ് മൂന്ന് പേരിലേക്ക് ചുരുക്കും. ഈ ലിസ്റ്റായിരിക്കും സ്ക്രീനിംഗ് കമ്മിറ്റിയിലേക്ക് എത്തുന്നത്.
എൽഡിഎഫിൽ മുൻ എംൽഎമാരും സിപിഎം മുൻ ജില്ലാ സെക്രട്ടറിമാരുമായ എം.എം. മണി, കെ.കെ. ജയചന്ദ്രൻ എന്നിവരുടെ പേരുകളും എം.എം. മണിയുടെ മകളും സിപിഎം ഏരിയാ കമ്മിറ്റി സെക്രട്ടറിയും രാജാക്കാട് മുൻ പഞ്ചായത്ത് പ്രസിഡന്റുമായ സതി കുഞ്ഞുമോന്റെ പേരുമാണ് ഉയർന്നുകേൾക്കു ന്നത്.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി മൂന്നു മേഖലാ ജാഥകൾ നടത്താൻ ഇടതുമുന്നണി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന വടക്കൻ മേഖലാ ജാഥ ഫെബ്രുവരി ഒന്നിനു മഞ്ചേശ്വരത്തു നിന്നാരംഭിച്ച് 15ന് പാലക്കാട് തരൂരിൽ അവസാനിക്കും. 60 നിയമസഭ മണ്ഡലങ്ങളിൽ ജാഥ പ്രചാരണം നടത്തും.
കേരള കോണ്‍ഗ്രസ് -എം ചെയർമാൻ ജോസ് കെ. മാണി ജാഥാ ക്യാപ്റ്റനായിട്ടുള്ള മധ്യമേഖലാ ജാഥ ഫെബ്രുവരി ആറിന് അങ്കമാലിയിൽ നിന്നാരംഭിച്ച് 13ന് പത്തനംതിട്ട ആറന്മുളയിൽ അവസാനിക്കും. 33 മണ്ഡലങ്ങളിൽ ജാഥ പ്രചാരണം നടത്തും.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നയിക്കുന്ന തെക്കൻ മേഖല ജാഥ ഫെബ്രുവരി നാലിന് തൃശൂർ ചേലക്കരയിൽ നിന്നാരംഭിച്ച് 14ന് തിരുവനന്തപുരത്ത് സമാപിക്കും. 47 മണ്ഡലങ്ങളിൽ ജാഥ പ്രചാരണം നടത്തും.
Kerala
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ സ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പ് ഇന്നു മുതൽ ഏഴു വരെ നടക്കും. ഓരോ സ്റ്റാൻഡിംഗ് കമ്മിറ്റിയിലേയും അംഗങ്ങളുടെ തെരഞ്ഞെടുപ്പാണ് നടക്കുന്നത്.
അംഗങ്ങളിൽ നിന്നാണ് ചെയർമാനെ തെരഞ്ഞെടുക്കുന്നത്. അംഗങ്ങളുടെ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ എത്രയും വേഗം ചെയർമാൻമാരുടെ തെരഞ്ഞെടുപ്പ് അതത് വരണാധികാരികൾ നടത്തണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു.
ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിൽ ധനകാര്യം, വികസനം, ക്ഷേമം, ആരോഗ്യ-വിദ്യാഭ്യാസം എന്നിങ്ങനെ നാല് സ്റ്റാൻഡിംഗ് കമ്മിറ്റികളാണുള്ളത്. ജില്ലാ പഞ്ചായത്തിൽ ധനകാര്യം വികസനം, പൊതുമരാമത്ത്, ആരോഗ്യ വിദ്യാഭ്യാസം, ക്ഷേമകാര്യം എന്നിങ്ങനെ അഞ്ച് സ്റ്റാൻഡിംഗ് കമ്മിറ്റികളാണ് രൂപീകരിക്കേണ്ടത്.
മുനിസിപ്പാലിറ്റികളിൽ ധനം, വികസനം,ക്ഷേമം, ആരോഗ്യം, മരാമത്ത്, വിദ്യാഭ്യാസ-കലാകായികം എന്നിവയടക്കം ആറ് സ്റ്റാൻഡിംഗ് കമ്മിറ്റികളുണ്ട്. കോർപറേഷനുകളിൽ ധനം, വികസനം, ക്ഷേമം, ആരോഗ്യം, മരാമത്ത്, നഗരാസൂത്രണം, നികുതി അപ്പീൽ, വിദ്യാഭ്യാസ കായികം എന്നിങ്ങനെ എട്ട് സ്റ്റാൻഡിംഗ് കമ്മിറ്റികളുണ്ട്. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലെ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം, ചെയർമാൻ തെരഞ്ഞെടുപ്പ് നടത്താൻ അതാതു സ്ഥാപനത്തിലെ വരണാധികാരികളെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ചുമതലപ്പെടുത്തിയിട്ടുള്ളത്. ജില്ലാ പഞ്ചായത്തിലേയുംകോർപ്പറേഷനിലെയും തെരഞ്ഞെടുപ്പ് വരണാധികാരിയുടെ ചുമതല എഡിഎമ്മിനാണ്.
സ്റ്റാന്റിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പ് ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിലാണ് നടക്കുക. ധനകാര്യമുൾപ്പെടെ എല്ലാ സ്റ്റാ ൻഡിംഗ് കമ്മിറ്റികളിലും ഒരു സ്ഥാനം സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടുണ്ട്. ചെയർമാൻ സ്ഥാനങ്ങളിലും സ്ത്രീ സംവരണം നിശ്ചയിച്ച് വിജ്ഞാപനമിറക്കി. സ്ത്രീ സംവരണ സ്ഥാനത്തേക്കായിരിക്കും ആദ്യ തെരഞ്ഞെടുപ്പ് നടത്തുക. സ്ത്രീ സംവരണ സ്ഥാനം നികത്തിയതിന് ശേഷം മറ്റ് അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടത്തും.
National
ബംഗളുരു: ഒരു വോട്ട് പോലും പോൾ ചെയ്യുന്നതിന് മുന്‍പ് ബിജെപി-ശിവ സേന സഖ്യം 66 സീറ്റിൽ ജയിച്ചു. എൻസിപി രണ്ട് സീറ്റും നേടി. മഹാരാഷ്ട്രയിൽ മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിലാണ് സഖ്യത്തിന്റെ മിന്നും ജയം. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ മറ്റ് പാർട്ടികളുടെയും സഖ്യങ്ങളുടെയും സ്ഥാനാർഥികൾ പത്രിക പിൻവലിച്ചതോടെയാണ് 68 സീറ്റിൽ എതിരാളികളില്ലാതെ ബിജെപിക്കും സഖ്യത്തിനും ജയിക്കാനായത്.
കല്യാൺ ഡോംബിവ്ലി മുനിസിപ്പൽ കോർപ്പറേഷനിൽ ബിജെപിയിൽനിന്ന് 15 പേരും ശിവസേനയിൽ നിന്ന് ആറ് പേരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. വടക്കൻ മഹാരാഷ്ട്രയിലെ ജൽഗാവിൽ ആറ് സീറ്റിൽ വീതം ശിവസേനയും ബിജെപിയും ജയിച്ചു. പൻവേലിലും ഏഴ് ബിജെപി സ്ഥാനാർഥികൾ എതിരില്ലാതെ ജയിച്ചു. എൻസിപി ശരദ് പവാർ വിഭാഗത്തിന്റെ ശക്തികേന്ദ്രമായ ഭിവണ്ടിയിലും ആറ് സീറ്റിൽ ബിജെപി എതിരില്ലാതെ ജയിച്ചു.
താനേയിൽ ആറിടത്ത് ശിവസേന എതിരില്ലാതെ ജയിച്ചു. ധൂലെയിൽ മൂന്ന് ബിജെപി സ്ഥാനാർഥികളും രണ്ട് എൻസിപി സ്ഥാനാർഥികളും എതിരില്ലാതെ ജയിച്ചു. അഹല്യ നഗറിൽ ബിജെപി ഒരു സീറ്റിൽ ജയിച്ചു.
Kerala
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം സ്വയം പ്രഖ്യാപിക്കരുതെന്ന് മുന്നറിയിപ്പുമായി എഐസിസി. കേരളത്തിലെ മുതിർന്ന നേതാക്കളെയടക്കം ഇക്കാര്യം ഓർമിപ്പിക്കണമെന്നും എഐസിസി കെപിസിസിക്ക് നിർദേശം നല്കി. തദ്ദേശതെരഞ്ഞെടുപ്പിലെ യുഡിഎഫിലെ മികച്ച വിജയത്തിന് ശേഷം കോൺഗ്രസിലെ ചില മുതിർന്ന നേതാക്കൾ മത്സരിക്കാൻ തയാറാണെന്നും മത്സരിക്കുന്ന മണ്ഡലങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടി മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
മുതിർന്ന നേതാക്കളുടെ പരസ്യപ്രതികരണത്തിനെതിരേ സംസ്ഥാന യൂത്ത് കോൺഗ്രസ് എഐസിസി നേതൃത്വത്തെ സമീപിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ്, സ്ഥാനാർഥി നിർണയത്തിൽ തീരുമാനം എഐസിസി തീരുമാനിക്കുമെന്ന നിലപാട് കെപിസിസിയെ അറിയിച്ചത്. നിലവിൽ, സ്ഥാനാർഥി നിർണയത്തിനുള്ള സ്ക്രീനിംഗ് കമ്മിറ്റി എഐസിസിയാണ് പ്രഖ്യാപിക്കുന്നത്.
കഴിഞ്ഞ തവണ 93 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിച്ചത്. ജയിച്ചത് 21 സീറ്റുകളിലും. നിയമസഭാ മണ്ഡലടിസ്ഥാനത്തിൽ രൂപീകരിച്ച കോർ കമ്മിറ്റികൾ നല്കുന്ന പേരുകൾ പരിഗണിച്ചാണ് സ്ഥാനാർഥി നിർണയം നടത്തുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയസാധ്യത മുന്നിൽ കണ്ട് കാബിനറ്റ് ഉൾപ്പെടെ കോൺഗ്രസ് രൂപീകരിച്ചിരുന്നു. എന്നാൽ, മികച്ച വിജയത്തോടെ ഇടതുസർക്കാർ വീണ്ടും അധികാരത്തിലേറുകയായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാല്, അഞ്ച് തീയതികളിൽ ബത്തേരിയിൽ കോൺഗ്രസ് ക്യാന്പ് ചേരുന്നുണ്ട്. കോർ കമ്മിറ്റി, രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, എംഎൽഎമാർ, എംപിമാർ, കെപിസിസി ഭാരവാഹികൾ എന്നിവരടക്കം ക്യാന്പിൽ പങ്കെടുക്കുന്നുണ്ട്.
Kerala
തിരുവനന്തപുരം: ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ ഔദ്യോഗിക വോട്ട് കണക്കുകൾ പുറത്തുവന്നപ്പോൾ യുഡിഎഫിന് എൽഡിഎഫിനേക്കാൾ 28.79 ലക്ഷം വോട്ടുകൾ അധികമായി ലഭിച്ചു. യുഡിഎഫിന് 41.20 ശതമാനം വോട്ടു ലഭിച്ചപ്പോൾ എൽഡിഎഫിനു ലഭിച്ചത് 35.95 ശതമാനം വോട്ടുകളാണ്. എൻഡിഎയ്ക്ക് 15.05 ശതമാനം വോട്ട് ആണു ലഭിച്ചത്.
മുനിസിപ്പൽ, കോർപറേഷൻ തെരഞ്ഞെടുപ്പുകളിലും ത്രിതല പഞ്ചായത്ത് സ്ഥാപനങ്ങളിലുമായി ആകെ 5,48,68,290 വോട്ടുകളാണ് പോൾ ചെയ്തത്. ഇതിൽ യുഡിഎഫിന് 2,26,04,339 വോട്ടുകളും എൽഡിഎഫിന് 1,97,25,218 വോട്ടുകളും ലഭിച്ചു. എൻഡിഎയ്ക്കു ലഭിച്ചത് 82,58,873 വോട്ടുകളാണ്. മറ്റുള്ളവർക്ക് എല്ലാം കൂടി 42,79,860 വോട്ടുകളും ലഭിച്ചു. ഗ്രാമപഞ്ചായത്തുകൾ മുതൽ കോർപറേഷനുകൾ വരെ എല്ലാ തലങ്ങളിലും യുഡിഎഫ് ആണു മേൽക്കൈ നേടിയത്. മുനിസിപ്പാലിറ്റികളിലെ കണക്കെടുക്കുന്പോൾ യുഡിഎഫിന് എൽഡിഎഫിനേക്കാൾ 9.12 ശതമാനം അധിക വോട്ടുകൾ ലഭിച്ചു.
ഭരണം ലഭിച്ച തദ്ദേശസ്ഥാപനങ്ങളുടെ എണ്ണത്തിന്റെ കണക്കിൽ എൽഡിഎഫിനു വ്യക്തമായ മുൻതൂക്കം ലഭിച്ച 2020 ലെ തെരഞ്ഞെടുപ്പിൽ മൊത്തം വോട്ടിൽ എൽഡിഎഫിനു യുഡിഎഫിനേക്കാൾ 1.66 ശതമാനം അധികവോട്ടുകൾ മാത്രമാണു ലഭിച്ചത്. അന്ന് 14.31 ശതമാനം വോട്ടുവിഹിതം നേടിയ എൻഡിഎയ്ക്ക് ഇത്തവണ നാമമാത്ര വോട്ട് വർധന മാത്രമാണുണ്ടായത്.
2020 ലെ 14.31 ശതമാനം വോട്ട് ഇത്തവണ 15.05 ശതമാനമായി ഉയർന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൻഡിഎയുടെ വോട്ട് വിഹിതം 19.2 ശതമാനമായി കുതിച്ചുയർന്നിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇത് 25 ശതമാനമായി ഉയർത്താനാണ് ബിജെപി ലക്ഷ്യമിട്ടിരുന്നത്. എന്നാൽ അതിന് അടുത്തെങ്ങുമെത്താൻ അവർക്കായില്ല. തിരുവനന്തപുരം കോർപറേഷനിൽ ഭരണം കിട്ടിയതിന്റെ തിളക്കം മാറ്റി നിർത്തിയാൽ എൻഡിഎയോ ബിജെപിയോ ഇത്തവണ നേട്ടമുണ്ടാക്കിയതായി കണക്കാക്കാനാകില്ല.
എല്ല തദ്ദേശസ്ഥാപനങ്ങളിലുമായി ഏറ്റവും കുടുതൽ സീറ്റുകൾ നേടിയത് കോണ്‍ഗ്രസ് ആണ്. അവർക്ക് ആകെ 7,817 സീറ്റുകൾ ലഭിച്ചു. രണ്ടാമതെത്തിയ സിപിഎമ്മിന് 7,445 സീറ്റുകളും മൂന്നാമതെത്തിയ മുസ്ലിംലീഗിന് 2,844 സീറ്റുകളും ലഭിച്ചത്. സീറ്റ് എണ്ണത്തിൽ ബിജെപി നാലാമതാണ്. അവർക്ക് 1,914 സീറ്റുകളിൽ സ്വന്തം സ്ഥാനാർഥികളെ വിജയിപ്പിക്കാനായി. എന്നാൽ അവരുടെ സഖ്യകക്ഷിയായ ബിഡിജെഎസിന് ആകെ ലഭിച്ചത് അഞ്ചു സീറ്റുകൾ. കേരള കോണ്‍ഗ്രസ്- ജോസഫ് വിഭാഗം 332 സീറ്റുകളിൽ വിജയിച്ചപ്പോൾ കേരള കോണ്‍ഗ്രസ്-എമ്മിന് 246 വാർഡുകളാണ് ലഭിച്ചത്.
യുഡിഎഫിലെ മറ്റു കക്ഷികൾക്കു ലഭിച്ച സീറ്റുകൾ ഇങ്ങനെ: ആർഎസ്പി-57, കേരള കോണ്‍ഗ്രസ്- ജേക്കബ്-34, സിഎംപി-10, കേരള ഡെമോക്രാറ്റിക് പാർട്ടി- 8, ഫോർവേർഡ് ബ്ലോക്ക് -1. എൽഡിഎഫിലെ മറ്റു കക്ഷികൾ: സിപിഎെ-1018, ആർജെഡി- 63, ജനതാദൾഎസ്- 44, എൻസിപി-25, കേരള കോണ്‍ഗ്രസ്-ബി-15, ഐഎൻഎൽ-9, കോണ്‍ഗ്രസ്-എസ്- 8, ജനാധിപത്യ കേരള കോണ്‍ഗ്രസ്- 6.
മുന്നണികളിൽ പെടാത്ത പാർട്ടികളിൽ എസ്ഡിപിഐ 97 സീറ്റുകളിൽ വിജയിച്ചു. ട്വന്റി 20 ജയിച്ചത് 78 വാർഡുകളിലാണ്. വെൽഫെയർ പാർട്ടി 31 സീറ്റുകളിലും ആർഎംപി 29 സീറ്റുകളിലും വിജയിച്ചു.
Kerala
തിരുവനന്തപുരം: തദ്ദേശ സ്ഥാപന അധ്യക്ഷ- ഉപാധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് 26നും 27നുമായി നടക്കും. നഗരസഭാ ചെയർമാൻ, കോർപറേഷൻ മേയർ തെരഞ്ഞെടുപ്പ് 26ന് രാവിലെ 10.30നും വൈസ് ചെയർമാൻ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് അതേ ദിവസം ഉച്ചകഴിഞ്ഞ് 2.30നും നടക്കും. ഗ്രാമ- ബ്ലോക്ക്- ജില്ല പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 27ന് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞ് 2.30നും നടക്കും.
ജില്ലാ പഞ്ചായത്ത്- കോർപറേഷൻ എന്നിവയിൽ വരണാധികാരികളായി കളക്ടർമാരെ ചുമതലപ്പെടുത്തി. ഗ്രാമ- ബ്ലോക്ക് പഞ്ചായത്തിൽ അതത് സ്ഥാപന വരണാധികാരികൾക്കാണ് ചുമതല. മുനിസിപ്പാലിറ്റികളിൽ വരണാധികാരികളെ പ്രത്യേകം ചുമതലപ്പെടുത്തി.
തദ്ദേശ സ്ഥാപനങ്ങളിൽ ചേരുന്ന അംഗങ്ങളുടെ യോഗത്തിൽ സ്ഥാനാർഥിയെ ഒരാൾ നാമനിർദേശം ചെയ്യണം. മറ്റൊരാൾ പിന്താങ്ങണം. നാമനിർദേശം ചെയ്ത വ്യക്തി യോഗത്തിൽ ഹാജരില്ലെങ്കിൽ സ്ഥാനാർഥിയാകാനുള്ള സമ്മതപത്രം ഹാജരാക്കണം. ഒരാൾ ഒന്നിലധികം പേര് നിർദേശിക്കാനോ, ഒന്നിലധികം പേരെ പിന്താങ്ങാനോപാടില്ല. സംവരണം ചെയ്ത സ്ഥാനങ്ങളിൽ മത്സരിക്കുന്ന ഒരംഗത്തെ മറ്റൊരാൾ നാമനിർദേശം ചെയ്യുകയോ പിന്താങ്ങുകയോ വേണ്ട.
ഒന്നിലധികം സ്ഥാനാർഥികളുണ്ടെങ്കിൽ വോട്ടെടുപ്പ് ഓപ്പണ്‍ ബാലറ്റ് മുഖേനയാകും. വോട്ട് ചെയ്യുന്ന അംഗം ബാലറ്റ് പേപ്പറിന്റെ പിറകിൽ പേരും ഒപ്പും രേഖപ്പെടുത്തണം. ഏതെങ്കിലും സ്ഥാനത്തേക്ക് ഒരാൾ മാത്രമേ മത്സരിക്കുന്നുള്ളൂവെങ്കിൽ വോട്ടെടുപ്പ് നടത്താതെ തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കും.
തെരഞ്ഞെടുപ്പ് യോഗത്തിന്റെ ക്വാറം ബന്ധപ്പെട്ട സ്ഥാപനത്തിലെ അംഗങ്ങളുടെ പകുതിയെങ്കിലും എണ്ണം ആയിരിക്കണം. ക്വാറം തികഞ്ഞില്ലെങ്കിൽ യോഗം അടുത്ത പ്രവൃത്തിദിനത്തിലേക്കു മാറ്റും. മാറ്റിയ ദിവസം അതേ സ്ഥലത്തും സമയത്തും കൂടുന്ന യോഗത്തിൽ ക്വാറമില്ലെങ്കിലും തെരഞ്ഞെടുപ്പ് നടത്തും. രണ്ടു പേർക്കു തുല്യ വോട്ടാണെങ്കിൽ, നറുക്കെടുപ്പ് നടത്തും. നറുക്കെടുക്കപ്പെടുന്നയാൾ തെരഞ്ഞെടുക്കപ്പെടും.
സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് സ്ഥാനം ഏറ്റെടുക്കാത്ത അംഗങ്ങൾക്ക് യോഗ നടപടികളിൽ പങ്കെടുക്കാനോ വോട്ട് ചെയ്യാനോ അവകാശമില്ല.
വോട്ടെടുപ്പു പൂർത്തിയായ ശേഷം വരണാധികാരി അംഗങ്ങളുടെ, സാന്നിധ്യത്തിൽ വോട്ട് എണ്ണി ഫലപ്രഖ്യാപനം നടത്തും. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ മേയർ, ചെയർപേഴ്സണ്‍, പ്രസിഡന്റ് എന്നിവർ വരണാധികാരി മുൻപാകെ സത്യപ്രതിജ്ഞ ചെയ്യും. ഡെപ്യൂട്ടി മേയർ, വൈസ് ചെയർമാൻ എന്നിവർ മേയർ, ചെയർമാൻ മുൻപാകെയും വൈസ് പ്രസിഡന്റ്, പ്രസിഡന്റ് മുൻപാകെയും സത്യപ്രതിജ്ഞ ചെയ്യണം.
International
കീവ്: തെരഞ്ഞെടുപ്പിന് രാജ്യം തയാറാണെന്ന യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി.
റഷ്യയുമായുള്ള യുദ്ധം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടുപോകുകയാണെന്ന വാദം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും ഉയർത്തിയതോടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
2024 മേയിൽ സെലെൻസ്കിയുടെ കാലാവധി അവസാനിക്കാനിരുന്നതാണെങ്കിലും രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ചത് തെരഞ്ഞെടുപ്പിനു തടസമായി. യുഎസ് സുരക്ഷ നൽകുമെങ്കിൽ അടുത്ത 60-90 ദിവസങ്ങൾക്കുള്ളിൽ തെരഞ്ഞെടുപ്പ് നടത്താം. താൻ പ്രസിഡന്റ് പദവിയിൽ കടിച്ചുതൂങ്ങുന്നുവെന്ന വ്യാഖ്യാനം ഒട്ടും ന്യായമല്ലെന്നും സെലെൻസ്കി പറഞ്ഞു.
അതേസമയം, റഷ്യയുമായി പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന സൈനികർക്കും സംഘർഷം മൂലം രാജ്യത്തിന് വെളിയിൽ കഴിയുന്ന 57 ലക്ഷം യുക്രെയ്ൻ പൗരന്മാർക്കും വോട്ട് ചെയ്യാൻ സാധിച്ചാൽ മാത്രമേ തെരഞ്ഞെടുപ്പ് നീതിയുക്തമാകൂവെന്ന് ഒരു പ്രതിപക്ഷ എംപി ബിബിസിയോട് പ്രതികരിച്ചു.
Kerala
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വടക്കൻ ജില്ലകളിൽ ഇന്ന് നിശബ്ദ പ്രചാരണം. രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഏഴ് ജില്ലകളിലാണ് ഇന്ന് നിശബ്ദ പ്രചാരണം നടക്കുക.
വ്യാഴാഴ്ചയാണ് വടക്കന്‍ ജില്ലകളില്‍ വോട്ടെടുപ്പ്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലെ 12391 വാർഡുകളിലേക്കാണ് നാളെ തെരഞ്ഞെടുപ്പ് നടക്കുന്നത്.
കണ്ണൂര്‍ ജില്ലയിലെ 14 വാര്‍ഡുകളിലും കാസര്‍കോട് ജില്ലയിലെ രണ്ട് വാര്‍ഡുകളിലും സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മറ്റാരും പത്രിക നല്‍കാതെ തെരഞ്ഞെടുക്കപ്പെട്ട 16 പേരില്‍ 15 പേരും ഇടതുമുന്നണി സ്ഥാനാര്‍ഥികളാണ്.
രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന 18274 പോളിംഗ് സ്റ്റേഷനുകളില്‍ 2055 എണ്ണം പ്രശ്നബാധിത ബൂത്തുകളാണ്. കൂടുതല്‍ പ്രശ്ന ബാധിത ബൂത്തുകളുഉള്ളത് കണ്ണൂര്‍ ജില്ലയിലാണ്. 1025 എണ്ണമാണ് കണ്ണൂരിലെ പ്രശ്ന ബാധിത ഗ്രൂപ്പുകൾ. പോളിംഗ് സാമഗ്രികളുടെ വിതരണം നാളെ രാവിലെ എട്ട് മണിമുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും.
District News
സ്വന്തംലേഖകന്‍
കോഴിക്കോട്: 2025 തദ്ദേശ തിരഞ്ഞെടുപ്പിനായി ജില്ലയിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ ജില്ലയിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ജില്ല കളക്ടര്‍ വിശദ്ദീകരിച്ചു. ജില്ലയില്‍ ആകെ 26,82,682 വോട്ടര്മാരാണ്ഉള്ളത്.പുരുഷന്മാര് 12,66,375,സ്ത്രീകള്‍ 14,16,275,ട്രാന്‍സ്ജെന്‍ഡര്‍ 32.
11-ന് രാവിലെ ആറിന് മോക്ക് പോള്‍ നടത്തും. വോട്ടെടുപ്പ് രാവിലെ ആറുമുതല്‍ മുതല്‍ വൈകുന്നേരം ആറുവരെ നടക്കും. വോട്ടെണ്ണല്‍ 13-ന് രാവിലെ എട്ട് മുതല്‍ മുതല്‍ ആരംഭിക്കും. 3,097 ബൂത്തുകളാണ് ഉള്ളത്.കോഴിക്കോട് ജില്ലയിലെ 70 പഞ്ചായത്തുകളിലെ 1,343 വാര്‍ഡുകളിലേക്കും 12 ബ്ലോക്ക് പഞ്ചായത്തുകളിലായുള്ള 1,83 വാര്‍ഡുകളിലേക്കും ജില്ലാ പഞ്ചായത്തിലെ 28 വാര്‍ഡുകളിലേക്കും ഏഴ് നഗരസഭകളിലായുള്ള 2,73 വാര്‍ഡുകളിലേക്കും കോഴിക്കോട് കോര്‍പറേഷനിലെ 76 വാര്‍ഡുകളിലേക്കുമാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്.731 സെന്‍സിറ്റീവ് പോളിംഗ് സ്റ്റേഷനുകളാണ് ഉള്ളത്.സിറ്റി പരിധിയില്‍ - 117,റൂറല്‍ പരിധിയില്‍ - 614. 166 ബൂത്തുകളില്‍ ലൈവ് വെബ്കാസ്റ്റിംഗ് ഉണ്ടാകും.തെരഞ്ഞടുപ്പു ദിവസത്തേക്കായി സിറ്റി പരിധിയില്‍ 2100 പോലീസ് ഉദ്യോഗസ്ഥര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 3,000 സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
റൂറല്‍ പരിധിയില്‍ 3000 പോലീസ് ഉദ്യോഗസ്ഥരും 1000 ആര്‍ആര്‍ആര്‍എഫും ഉള്‍പ്പെടെ 4,500 ഓളം സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
4,283 കണ്ട്രോള് യൂണിറ്റുകളും 11020 ബാലറ്റ് യൂണിറ്റുകളും തയ്യാറായിട്ടുണ്ട്. ഇതില്‍ 3,940 കണ്ട്രോള് യൂണിറ്റുകളും 10,060 ബാലറ്റ് യൂണിറ്റുകളുമാണ് വിതരണം ചെയ്തത്. പോളിംഗ് പാര്‍ട്ടികള്‍, സെക്ടറല്‍ ഓഫീസര്‍മാര്‍, പോലീസ് എന്നിവര്‍ക്കായി ജില്ലയില്‍ 2000-ഓളം വാഹനങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. കൃത്യമായ ഹരിതപെരുമാറ്റ ചട്ടം പാലിച്ചാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. ഹരിതപെരുമാറ്റ ചട്ട ലംഘനവുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ച് ലക്ഷം പിഴ ഈടാക്കിയതായും ജില്ലാ കളക്ടര്‍ അറിയിച്ചു.
തെരഞ്ഞെടുപ്പ് സുരക്ഷ ; നാദാപുരത്ത് കേന്ദ്ര സേന റൂട്ട് മാർച്ച് നടത്തി
നാദാപുരം : തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ക്രമസമാധനം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി നാദാപുരത്ത് കേന്ദ്ര സേനയും പോലീസും റൂട്ട് മാർച്ച് നടത്തി.
കോയമ്പത്തൂർ ആർഎഎഫ് 105 ബറ്റാലിയൻ ഡപ്യൂട്ടി കമാന്‍ഡന്‍ഡ് എൻ.കെ. മിശ്ര , നാദാപുരം സബ് ഡിവിഷൻ ഡിവൈഎസ്പി എ. കുട്ടികൃഷ്ണൻ , ഇൻസ്പെക്ടർ ടി.എം. നിധിഷ് എന്നിവരുടെ നേതൃത്വത്തിൽ വനിത ഉദ്യോഗസ്ഥർ ഉൾപ്പെടെ 150 പേർ അടങ്ങുന്ന സംഘമാണ് നാദാപുരത്ത് റൂട്ട് മാർച്ച് നടത്തിയത്. നാദാപുരം പോലീസ് സ്റ്റേഷൻ പരിസരത്ത് നിന്ന് ആരംഭിച്ച റൂട്ട് മാർച്ച് കല്ലാച്ചിയിൽ സമാപിച്ചു. തെരഞ്ഞെടുപ്പിനും , വോട്ടെണ്ണൽ ദിനത്തിലും സംഘർഷങ്ങൾ ഉണ്ടാകുന്ന മേഖലയിൽ വിന്യസിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര സേനയെ വിന്യസിച്ചത്.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് ഇന്ന് നിശബ്ദ പ്രചാരണം. ഏഴ് ജില്ലകളിൽ ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ വോട്ടര്‍മാരുടെ മനസ് കീഴടക്കാനുളള അവസാനവട്ട ശ്രമങ്ങളിലാണ് സ്ഥാനാര്‍ഥികളും നേതാക്കളും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളാണ് നാളെ പോളിംഗ് ബൂത്തിലെത്തുന്നത്. വോട്ട് തേടിയുളള സ്ഥാനാര്‍ഥികളുടേയും രാഷ്ട്രീയ പാര്‍ട്ടികളുടേയും നെട്ടോട്ടം ഇന്നുകൊണ്ട് അവസാനിക്കും.
ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ടും അധികാരം തിരിച്ചു പിടിക്കാനും അട്ടിമറിക്കാനുമായി സ്ഥാനാര്‍ഥികളും മുന്നണികളും ആവേശത്തോടെയാണ് ആവസാന ലാപ്പിലെത്തുന്നത്.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വാണിജ്യ സ്ഥാപനങ്ങള്‍ക്കും വേതനത്തോടെയുള്ള അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിൽ വ്യാഴാഴ്ച 11ന് പൊതുഅവധിയായിരിക്കും. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
വോട്ട് തേടിയുളള സ്ഥാനാര്‍ഥികളുടേയും രാഷ്ട്രീയ പാര്‍ട്ടികളുടേയും നെട്ടോട്ടം ഇന്നുകൊണ്ട് അവസാനിക്കും.
Kerala
തിരുവനന്തപുരം: പരസ്യപ്രചാരണം അവസാനിക്കുന്ന സമയത്ത് രാഷ്ട്രീയപാർട്ടികൾ നടത്തുന്ന കൊട്ടിക്കലാശം പോലുള്ള പരിപാടികൾ സമാധാനപരമായിരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ക്രമസമാധാനപ്രശ്നങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ നിർദേശിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിംഗിന് മുന്നോടിയായി പരസ്യപ്രചാരണം ഞായറാഴ്ച വൈകുന്നേരം ആറിന് അവസാനിക്കും. ഡിസംബർ ഒൻപതിന് വോട്ടെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് പരസ്യപ്രചാരണം അവസാനിക്കുന്നത്.
പൊതുജനങ്ങൾക്ക് മാർഗതടസം സൃഷ്ടിച്ചു കൊണ്ടുള്ള സമാപന പരിപാടികൾ പാടില്ല. പരസ്യ പ്രചാരണത്തിന്റെ സമാപനത്തിലുണ്ടാകുന്ന തർക്കങ്ങളും വെല്ലുവിളികളും ശബ്ദ നിയന്ത്രണമില്ലാതെയുള്ള അനൗൺസ്മെന്റുകളും പ്രചാരണ ഗാനങ്ങൾ ഉച്ചത്തിൽ കേൾപ്പിച്ചു മത്സരിക്കുന്ന പ്രവണതയും കർശനമായി നിയന്ത്രിക്കാൻ കമ്മീഷണർ ജില്ലാ കളക്ടർമാർക്കും പോലീസ് അധികൃതർക്കും നിർദ്ദേശം നൽകി.
പരസ്യപ്രചാരണത്തിന്റെ സമാപനത്തിലും മാതൃകാ പെരുമാറ്റ ചട്ടവും ഹരിതച്ചട്ടവും പാലിക്കുന്നുണ്ടെന്ന് സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും ഉറപ്പുവരുത്തണം. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 126(1) പ്രകാരം വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് പരസ്യ പ്രചാരണം അവസാനിപ്പിക്കണം. ഈ വ്യവസ്ഥ തദ്ദേശസ്വയംഭരണ പൊതുതെരഞ്ഞെടുപ്പിനും ബാധകമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.
Kerala
തിരുവനന്തപുരം: തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതെരഞ്ഞെടുപ്പിനുള്ള പ്രചാരണപ്രവർത്തനങ്ങൾ തെരഞ്ഞെടുപ്പ് നിയമങ്ങളും മാതൃകാ പെരുമാറ്റചട്ടവും പാലിച്ചുവേണം നടത്താനെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ. ഇക്കാര്യം രാഷ്ട്രീയപാർട്ടികളോടും സ്ഥാനാർഥികളോടും കമ്മീഷണർ ആവശ്യപ്പെട്ടു.
സമാധാനപൂർണമായ പ്രചാരണ പ്രവർത്തനങ്ങളിലൂടെ തെരഞ്ഞെടുപ്പ് നീതിപൂർവവും, നിഷ്പക്ഷവും, സുതാര്യവുമായി നടത്തുന്നതിന് എല്ലാ സ്ഥാനാർഥികളും രാഷ്ട്രീയപാർട്ടികളും സഹകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ അഭ്യർത്ഥിച്ചു.
മാതൃകാപെരുമാറ്റചട്ടം, ഹരിതചട്ടപാലനം, മറ്റു തെരഞ്ഞെടുപ്പ് നിയമങ്ങൾ എന്നിവ എല്ലാവരും പാലിക്കുന്നുണ്ടോയെന്ന് പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
മത്സരിക്കുന്ന സ്ഥാനാർഥികളുടെ പട്ടിക പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ ഉടനേതന്നെ ബാലറ്റ്പേപ്പറും ബാലറ്റ്ലേബലുകളും അച്ചടിക്കുന്നതിനായി ബന്ധപ്പെട്ട പ്രസുകളിലേയ്ക്ക് പട്ടിക വരണാധികാരികൾ അയയ്ക്കുന്നതാണ്. അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് പോസ്റ്റൽ ബാലറ്റ് വിതരണം ചെയ്യാൻ വരണാധികാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
സ്ഥാനാർഥികൾ പ്രചാരണത്തിനായി തുക ചെലവിടുന്നത് നിയമാനുസൃതമാണോയെന്ന് പരിശോധിച്ച് റിപ്പോർട്ട് ചെയ്യാൻ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മത്സരിക്കുന്ന സ്ഥാനാർഥികളുടെ പട്ടിക പ്രസിദ്ധീകരിച്ചു കഴിഞ്ഞാലുടൻ രാഷ്ട്രീയപാർട്ടിപ്രതിനിധികളുടെ യോഗം വിളിക്കാൻ എല്ലാ റിട്ടേണിംഗ് ഓഫീസർമാരോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമ്മീഷണർ പറഞ്ഞു.
സ്ഥാനാർഥികളും പാർട്ടികളും നടത്തുന്ന പ്രചാരണ പ്രവർത്തനങ്ങളിൽ ചട്ടലംഘനമുണ്ടായാൽ കർശന നടപടി സ്വീകരിക്കാൻ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിട്ടുണ്ട്.
ഭിന്നതകളും തർക്കങ്ങളും ഉണ്ടാക്കുന്നതോ, പരസ്പരം വെറുപ്പ് സൃഷ്ടിക്കുന്നതോ, വിവിധ ജാതിക്കാർ, സമുദായങ്ങൾ, മതക്കാർ, ഭാഷാവിഭാഗങ്ങൾ എന്നിവർക്കിടയിൽ സംഘർഷം ഉണ്ടാക്കുന്നതോ ആയ ഒരു പ്രവർത്തനത്തിലും രാഷ്ട്രീയപാർട്ടികളും സ്ഥാനാർഥികളും ഏർപ്പെടാൻ പാടില്ല. അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് മൂന്ന് വർഷം തടവോ, 10,000 രൂപ പിഴയോ, അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാവുന്നതാണ്.
മറ്റ് രാഷ്ട്രീയ പാർട്ടികളെയും സ്ഥാനാർഥികളെയും വിമർശിക്കുമ്പോൾ, അത് അവരുടെ നയങ്ങൾ, പരിപാടികൾ, പൂർവ്വകാലചരിത്രം, പ്രവർത്തനങ്ങൾ എന്നിവയിൽ ഒതുങ്ങി നിൽക്കണം. നേതാക്കളുടെയോ സ്ഥാനാർഥികളുടെയോ പൊതുപ്രവർത്തനങ്ങളുമായി ബന്ധമില്ലാത്ത സ്വകാര്യ ജീവിതത്തെ വിമർശിക്കാൻ പാടില്ല. അടിസ്ഥാനരഹിതമായതോ വളച്ചൊടിച്ചതോ ആയ ആരോപണങ്ങളുടെയോ വസ്തുതകളുടെയോ അടിസ്ഥാനത്തിൽ മറ്റ് കക്ഷികളെയും പ്രവർത്തകരെയും വിമർശിക്കരുത്.
ജാതിയെയോ സാമുദായിക വികാരങ്ങളെയോ മുൻനിർത്തി വോട്ടഭ്യർഥിക്കാൻ പാടില്ല. ആരാധനാലയങ്ങൾ, മതസ്ഥാപനങ്ങൾ എന്നിവ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയായി ഉപയോഗിക്കരുത്.
ഏതെങ്കിലും സ്ഥാനാർഥിക്കോ, സമ്മതിദായകനോ അവർക്ക് താൽപര്യമുള്ള വ്യക്തികൾക്കോ എതിരെ സാമൂഹികബഹിഷ്ക്കരണം, സാമൂഹിക ജാതിഭ്രഷ്ട് തുടങ്ങിയ ഭീഷണികൾ ഉയർത്താൻ പാടില്ല. വോട്ടർമാർക്ക് പണമോ മറ്റ് പാരിതോഷികങ്ങളോ നൽകുക, വോട്ടർമാരെ ഭീഷണിപ്പെടുത്തുകഎന്നിവ കുറ്റകരമാണ്.
ഒരു വ്യക്തിയുടെ രാഷ്ടീയാഭിപ്രായങ്ങളോടും പ്രവർത്തനങ്ങളോടും മറ്റു രാഷ്ട്രീയകക്ഷികൾക്കും സ്ഥാനാർഥികൾക്കും എത്ര തന്നെ എതിർപ്പുണ്ടായാലും സമാധാനപരമായും സ്വസ്ഥമായും സ്വകാര്യജീവിതം നയിക്കുന്നതിനുള്ള അയാളുടെ അവകാശത്തെ മാനിക്കേണ്ടതാണ്.
വ്യക്തികളുടെ അഭിപ്രായങ്ങളിലും പ്രവർത്തനങ്ങളിലും പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി അവരുടെ വീടുകൾക്ക് മുമ്പിൽ പ്രകടനങ്ങൾ സംഘടിപ്പിക്കുക, പിക്കറ്റു ചെയ്യുക തുടങ്ങിയ രീതികൾ ഒരു കാരണവശാലും അവലംബിക്കരുത്.
സ്ഥലം, കെട്ടിടം, മതിൽ തുടങ്ങിയവ ഉടമസ്ഥന്റെ അനുവാദം കൂടാതെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൊടിമരം നാട്ടുന്നതിനോ ബാനറുകൾ കെട്ടുന്നതിനോ, പരസ്യം ഒട്ടിക്കുന്നതിനോ, മുദ്രാവാക്യങ്ങൾ എഴുതുന്നതിനോ ഉപയോഗിക്കരുത്.
സർക്കാർ ഓഫീസുകളിലും അവയുടെ കോമ്പൗണ്ടിലും പരിസരത്തും, മറ്റു പൊതു ഇടങ്ങളിലും ചുവർ എഴുതാനോ, പോസ്റ്റർ ഒട്ടിക്കാനോ, ബാനർ, കട്ടൗട്ട് എന്നിവ സ്ഥാപിക്കാനോ പാടില്ല. പൊതു ഇടങ്ങളിൽ സ്ഥാപിച്ചിട്ടുള്ളവ നീക്കം ചെയ്യാൻ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ നോട്ടീസ് ലഭിച്ചിട്ടും നീക്കം ചെയ്തില്ലെങ്കിൽ അവ നീക്കം ചെയ്യുകയും അതിനുള്ള ചെലവ് ബന്ധപ്പെട്ട സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് ചെലവിൽ ചേർക്കുകയും ചെയ്യാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കമ്മീഷണർ അറിയിച്ചു.
ബന്ധപ്പെട്ട നിയമവ്യവസ്ഥകളും കോടതി ഉത്തരവുകളും പാലിച്ചായിരിക്കണം പൊതുയോഗം, ജാഥ എന്നിവ സംഘടിപ്പിക്കേണ്ടത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൈതാനങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കാൻ പാടില്ല. പ്രചാരണത്തിന് ഉപയോഗിക്കുന്ന ഉച്ചഭാഷിണി, വാഹനം എന്നിവയ്ക്ക് ആവശ്യമായ അനുമതി ബന്ധപ്പെട്ട അധികാരികളിൽ നിന്നും വാങ്ങിയിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും കമ്മീഷണർ ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ കൂടുതല്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സീറ്റുകളും എല്‍ഡിഎഫ് നേടുമെന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫ് സുസജ്ജമാണ്. സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കിയതായും ഗോവിന്ദന് പറഞ്ഞു.
എല്‍ഡിഎഫ് ഒറ്റക്കെട്ടായി വന്‍ മുന്നേറ്റം കൈവരിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വിനര്‍ ടി.പി. രാമകൃഷ്ണന് പറഞ്ഞു. കൂടുതല്‍ സീറ്റുകള്‍ നേടും. എല്‍ഡിഎഫിന് അനുകൂലമായ ജനവികാരമാണുള്ളതെന്നും രാമകൃഷ്ണന് പറഞ്ഞു.
District News
അമ്പലപ്പുഴ: വാർഡുകളിലും ബ്ലോക്ക് ഡിവിഷനുകളിലും വനിതാ പ്രാതിനിധ്യം വർധിച്ചതോടെ തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിക്കുപ്പായം തുന്നിവച്ച നേതാക്കൾ നിരാശയിൽ. പഞ്ചായത്ത് പ്രസിഡന്റും മെംബ റുമൊക്കെയാകാനാഗ്രഹിച്ച നേതാക്കളാണ് നിരാശയിലായത്. ഇതോടെ ഭാര്യയെയും സഹോദരിയുമൊക്കെ സ്ഥാനാർഥിയാക്കേണ്ട ഗതികേടിലാണ് നേതാക്കൾ.
വിജയമുറപ്പിച്ച വാർഡുകളിൽ പലരും നേരത്തെ തന്നെ നിശബ്ദ പ്രചാരണം നടത്തിയിരുന്നു. പിന്നാലെയാണ് വാർഡുകളുടെ നറുക്കെടുപ്പ് നടന്നത്. ഇതോടെയാണ് പല നേതാക്കളുടെയും സ്ഥാനാർഥിത്വം നഷ്ടപ്പെട്ടത്. വിജയമുറപ്പിച്ച പല വാർഡും വനിതാ, പട്ടികജാതി സംവരണ മണ്ഡലങ്ങളായതോടെ നേതാക്കൾ ശരിക്കും പെട്ടു. ഇതോടെയാണ് ഭരണമുറപ്പിക്കാൻ വീടുകളിലെ വനിതകളെ രംഗത്തിറക്കാൻ തീരുമാനിച്ചത്.
ഇവരിൽ പലരും പുറം ലോകം കാണാത്തവരാണ്. വിവിധ പാർട്ടികളിലെ ജില്ലാ നേതാക്കൾ വരെയാണ് സ്ഥാനാർഥിക്കുപ്പായം തുന്നി കാത്തിരുന്നത്. തങ്ങൾ മത്സരിപ്പിച്ച വനിതകൾ വിജയിച്ചാൽ പിൻസീറ്റ് ഡ്രൈവിംഗ് നടത്താമെന്ന കണക്കുകൂട്ടലിലാണ് ഈ നേതാക്കൾ. പൊതുപ്രവർത്തനരംഗത്ത് യാതൊരു മുൻപരിചയവുമില്ലാത്ത ഇത്തരം വനിതകൾ ത്രിതല പഞ്ചായത്ത് സംവിധാനതലപ്പത്തെത്തിയാൽ പ്രവർത്തനം എന്താകുമെന്ന ആശങ്കയുമുയർന്നിട്ടുണ്ട്. അടുത്ത മാസം നടക്കുന്ന തെരഞ്ഞെടുപ്പിനായി അവസാനവട്ട സ്ഥാനാർഥി ചർച്ചകളിലാണ് എല്ലാ രാഷ്ട്രീയപ്പാർട്ടിയും.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ക്കും ഭാരവാഹികള്‍ക്കും ചുമതലകള്‍ വീതിച്ചു നൽകി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. മൂന്ന് മേഖലകള്‍ തിരിച്ചാണ് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ക്ക് ചുമതല നൽകിയത്.
തിരുവനന്തപുരം മുതൽ കോട്ടയം വരെയുള്ള അഞ്ചു ജില്ലകള്‍ ഉള്‍ക്കൊള്ളുന്ന തെക്കൻ മേഖലയുടെ ചുമതല പി.സി. വിഷ്ണുനാഥിനാണ്. എ.പി. അനിൽകുമാറിനെ ഇടുക്കി മുതൽ മലപ്പുറം വരെയുള്ള അഞ്ചു ജില്ലകളുള്ള മധ്യമേഖലയുടെ ചുമതല നൽകി. കോഴിക്കോട് മുതൽ കാസര്‍ഗോഡ് വരെയുള്ള വടക്കൻ മേഖലയുടെ ചുമതലയാണ് ഷാഫി പറമ്പിലിന്.
കെസി പക്ഷക്കാര്‍ക്കാണ് സംഘടനാ ചുമതലയും കെപിസിസി ഓഫീസ് ചുമതലയും. സംഘടനാ ചുമതല നെയ്യാറ്റിന്‍കര സനലിനും ഓഫീസ് ചുമതല മുന്‍ എംഎൽഎ എം.എ. വാഹിദിനുമാണ് നൽകിയത്.
ജില്ലകളുടെ ചുമതല ജനറൽ സെക്രട്ടറിമാര്‍ക്ക് പകരം വൈസ് പ്രസിഡന്റുമാര്‍ക്കും ട്രഷറര്ക്കുമാണ്. ജനറൽ സെക്രട്ടറിമാര്‍ക്ക് നിയോജകമണ്ഡലങ്ങളുടെ ചുമതലയാണ് കെപിസിസി പ്രസിഡന്റ് നൽകിയിരിക്കുന്നത്.
National
മുംബൈ: തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രാദേശികമായ സഖ്യങ്ങൾക്ക് അജിത് പവാറിന്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ (എൻസിപി) നീക്കം. ശക്തികേന്ദ്രങ്ങളിൽ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു വ്യത്യസ്ഥമായ നിർദേശങ്ങൾ പ്രാദേശികനേതാക്കൾ ഉന്നയിച്ചതോടെയാണിത്.
നന്ദുർബാർ, കോലാപുർ, നാസിക് ജില്ലകളിലെ സ്ഥാനാർഥികളെ നിശ്ചയിക്കാനായി വോർലി ഡോമിൽ നടന്ന ഭാരവാഹികളുടെ യോഗത്തിൽ വിവിധ നിർദേശങ്ങളാണ് ഉയർന്നുവന്നത്. സഖ്യം സംബന്ധിച്ച് സ്വതന്ത്രമായ തീരുമാനെടുക്കാൻ നന്ദുർബാറിലെ നേതാക്കളോട് അജിത് പവാർ ആവശ്യപ്പെട്ടു.
കോലാപൂരിൽ പ്രാദേശിക വികാരം വിലയിരുത്തി അനുയോജ്യ തീരുമാനത്തിന് മന്ത്രി ഹുസൈൻ മുഷറിഫിനെ ചുമതലപ്പെടുത്തി. ഇതിൽനിന്നു വ്യത്യസ്ഥമായി ഷിൻഡേ വിഭാഗവുമായി സഖ്യം വേണമെന്നാണ് നാസിക്കിലെ ഭാരവാഹികൾ ആവശ്യപ്പെട്ടത്.
Kerala
കോഴിക്കോട്: തദ്ദേശതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രശ്നബാധിത മേഖലയിലുൾപ്പെടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി തയാറെടുത്ത് ബിഎസ്എഫ്. തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു പിന്നാലെ പ്രചാരണഘട്ടങ്ങളിലും മറ്റും ഏതെങ്കിലും രീതിയിലുള്ള പ്രതിഷേധങ്ങളും സംഘർഷങ്ങളുമുണ്ടാകുമ്പോൾ ജനക്കൂട്ടത്തെ പിന്തിരിപ്പിക്കുന്നതിനും മറ്റു ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനുമാണ് 7,500 ടിയർ സ്മോക് മ്യൂണിഷൻ (ടിഎസ്എം) വാങ്ങുന്നത്. ഗ്വാളിയർ തെക്കൻപുർ ബോർഡർ സെക്യൂരിറ്റി ഫോഴ്സിന്റെ ടിയർ സ്മോക്ക് യൂണിറ്റില്‍ നിന്ന് 77,12,070 രൂപ ചെലവഴിച്ചാണ് ആഭ്യന്തരവകുപ്പ് ഇവ വാങ്ങുന്നത്.
കണ്ണീർവാതകഷെൽ വാങ്ങുന്നതിനായി ഡിജിപി ആഭ്യന്തരവകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്നാണ് തുക അനുവദിച്ചത്. അക്രമാസക്തരായ ജനക്കൂട്ടത്തെ ഏറ്റവും കുറഞ്ഞ ബലപ്രയോഗത്തിലൂടെ പിരിച്ചുവിടുന്നതിനായാണ് ടിഎസ്എം ഉപയോഗിക്കുന്നത്.
ആദ്യഘട്ടത്തിൽ ജലപീരങ്കിയാണ് പ്രയോഗിക്കുന്നത്. പിരിഞ്ഞുപോകാത്തപക്ഷം കണ്ണീർവാതകം ഉപയോഗിക്കും. ഗ്യാസ് പുറത്തായാൽ 10 മിനിറ്റോളം കണ്ണ് പുകയുകയും തുറക്കാൻ പറ്റാത്ത സ്ഥിതിയിലാവുകയും ചെയ്യും.
ഏഴ് മുതൽ 15 സെക്കൻഡിനുള്ളിൽ ഇവ പൊട്ടും. ജനക്കൂട്ടത്തിനുനേരേ ഇവ 45 ഡിഗ്രിയിലാണെറിയുന്നത്. ഇതിനായി ഡിഎച്ച്ക്യുവിലുള്ള പോലീസുകാര്‍ക്കും സ്റ്റേഷനിലുള്ള പോലീസുകാര്‍ക്കും ഇടയ്ക്കിടെ പരിശീലനവും നൽകുന്നുണ്ട്.
പുതുതായി കേരളത്തിലെത്തിക്കുന്ന ടിഎസ്എം പോലീസുകാര്‍ക്കും ആസ്ഥാനത്ത് നിന്ന് എല്ലാ പോലീസ് ജില്ലകൾക്കും കൈമാറും. തദ്ദേശതെരഞ്ഞെടുപ്പിനു മുന്നോടിയായി ഇവ വിതരണം ചെയ്യും. പ്രതിഷേധ മാർച്ചുകളും മറ്റു സംഘർഷങ്ങളുമുണ്ടാകുമ്പോൾ ജനക്കൂട്ടത്തെ പിരിച്ചുവിടാനായി കണ്ണീർവാതക ഷെല്ലുകൾ എറിഞ്ഞാലും പലതും പ്രവർത്തിക്കാറില്ലെന്നും പൊട്ടാത്ത കണ്ണീർവാതക ഷെല്ലുകൾ പ്രതിഷേധക്കാർ കൈയിലെടുത്ത് പോലീസിനു നേരേ എറിയുന്ന സാഹചര്യം ഉണ്ടാകാറുണ്ടെന്നും സേനയിലുള്ളവർ തന്നെ പറയുന്നുണ്ട്.
Kerala
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് തരംഗം ഉണ്ടാകുമെന്ന് ജെബി മേത്തർ എംപി. മഹിളാ കോൺഗ്രസ് യാത്രയുമായി കടന്ന് ചെന്നപ്പോൾ ജനങ്ങളുടെ മനസ് വായിച്ചതാണ്. മഹിള കോൺഗ്രസ് സജ്ജമാണ്. എൽഡിഎഫ് ദുർഭരണത്തിൽ ജനങ്ങളുടെ മനസ് മടുത്തു. ജനങ്ങൾക്ക് മനസമാധാനമായി ജീവിക്കാൻ കഴിയുന്നില്ലെന്നും അവർ പറഞ്ഞു.
സംസ്ഥാനത്ത് സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ കൂടുന്നു. ട്രെയിനിൽ പോലും അതിക്രമമാണ്. മദ്യം കേരളത്തിൽ ഒഴുക്കുകയാണ്. അതും അക്രമണത്തിന് പിന്നിൽ ഉണ്ട്. കേരളത്തിലെ അമ്മമാരെ അലട്ടുന്ന പ്രശ്നം ലഹരികൂടെയാണ്.
എൽഡിഎഫ് ഭരിക്കുന്ന കേരളത്തിൽ നർക്കോട്ടിക്സ് ഗ്ലോറിഫൈഡ് ബിസിനെസ് ആണെന്നും അവർ വിമർശിച്ചു. സ്ത്രീകൾക്ക് ആയിരം രൂപ പെൻഷൻ നൽകുന്നത് സ്വാഗതാർഹം ആണ്. പക്ഷേ ഇവിടെ ആയിരം രൂപ കൊണ്ട് ജീവിക്കാൻ കഴിയുമോ. 1000 രൂപയുടെ പുറത്ത് എൽഡിഎഫിലേക്ക് എല്ലാവരും വോട്ട് ചെയ്യുമെന്ന് കരുതുന്നില്ല.
മുഖ്യമന്ത്രി പെട്ടന്ന് ഒരു പ്രഖ്യാപനം നടത്തുന്നു. ഇന്നലെയാണോ പിണറായി വിജയൻ മുഖ്യമന്ത്രിയായത്. തെരഞ്ഞെടുപ്പ് തൊട്ടടുത്ത സമയത്ത് നടത്തിയ പ്രഖ്യാപനം ജനങ്ങൾ മനസിലാക്കുമെന്നും ജെബി മേത്തർ കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: ഹരിയാന തെരഞ്ഞെടുപ്പിൽ വൻ അട്ടിമറിനടന്നതായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. 25 ലക്ഷം കള്ളവോട്ടുകൾ നടന്നു. എട്ടിൽ ഒന്ന് വോട്ടുകൾ ഹരിയാനയിൽ വ്യാജമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
25 ലക്ഷം കള്ള വോട്ടുകൾ നടന്നു.19 ലക്ഷത്തിലധികം ബൾക്ക് വോട്ടുകൾ നടന്നു. അഞ്ച് ലക്ഷത്തിലധികം വ്യാജവോട്ടുകളുണ്ടായി. 93174 തെറ്റായ വിലാസങ്ങൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരു സ്ത്രീ നൂറ് തവണ വോട്ട് ചെയ്തു. മറ്റൊരു യുവതി 22 തവണ പത്ത് ബൂത്തുകളിലായി വോട്ട് ചെയ്തു. സീമ, സ്വീറ്റി, സരസ്വതി എന്നീ പേരുകളിലാണ് വോട്ട് ചെയ്തതെന്നും രേഖകൾ പ്രദർശിപ്പിച്ചുകൊണ്ട് രാഹുൽ പറഞ്ഞു.
ഇത് കേന്ദ്രീകൃതമായി നടന്ന ഓപ്പറേഷൻ ആണ്. എട്ടു സീറ്റുകളിൽ 22 മുതൽ നാലായിരം വരെ വോട്ടുകളുടെ വ്യത്യാസത്തിലാണ് പോയത്. എട്ടിൽ ഒന്ന് വോട്ടുകൾ ഹരിയാനയിൽ വ്യാജമാണ്. ഇതുകൊണ്ടാണ് 22,000 വോട്ടിന് കോണ്‍ഗ്രസ് തോറ്റത്. നടന്നത് ഓപ്പറേഷൻ സർക്കാർ ചോരിയാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
National
പാറ്റ്ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് മോഷ്ടിക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ബിഹാറിലെ ഭോജ്പൂരില്‍ വോട്ടര്‍ അധികാര്‍ യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളില്‍ അവര്‍ വോട്ട് മോഷണം നടത്തി. എന്നാല്‍ ബിഹാര്‍ തെരഞ്ഞെടുപ്പിൽ അവരെ അതിന് അനുവദിക്കില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
അതേസമയം ബിജെപിയുടെ ലക്ഷ്യം വോട്ട് മോഷണം അല്ലെന്നും വോട്ട് കൊള്ളയാണെന്നും സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു.