കോഴിക്കോട്: സമൂഹമാധ്യമത്തിലൂടെ ലൈംഗീകാതിക്രമ ആരോപണം ഉന്നയിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി ബസ് ജീവനക്കാർ. ബസിൽ ഏതെങ്കിലും തരത്തിൽ പ്രശ്നമുണ്ടായതായി ആരും പരാതി പറഞ്ഞിരുന്നില്ലെന്ന് ജീവനക്കാർ പറയുന്നു.
പയ്യന്നൂർ റെയിൽവേ സ്റ്റോപ്പിൽ നിന്ന് നിരവധി പേർ ബസിൽ കയറിയതുകൊണ്ട് നല്ല തിരക്കായിരുന്നു. സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് വിഷയത്തക്കുറിച്ച് അറിഞ്ഞത്. വണ്ടിയിലെ വിഷ്വലിൽ എന്തെങ്കിലുമുണ്ടോയെന്ന് നോക്കാൻ മുതലാളിയാണ് പറഞ്ഞത്.
ബസിനകത്ത് സിസിടിവി കാമറയുണ്ട്. അതിനകത്തും അത്തരത്തിൽ പ്രശ്നമുണ്ടായതിന്റെ യാതൊരു തെളുവുകളുമില്ലെന്ന് ജീവനക്കാരൻ പറഞ്ഞു.
ബസിൽ ലൈംഗീകാതിക്രമമെന്ന് ആരോപിച്ച് യുവതി വീഡിയോ പകർത്തി പുറത്തുവിട്ടതിന് പിന്നാലെ ഗോവിന്ദാപുരം സ്വദേശി ദീപക് ആണ് ജീവനൊടുക്കിയത്. വീഡിയോ പുറത്തുവിട്ട വടകര സ്വദേശി ഷിംജിതയ്ക്കെതിരേ പോലീസ് തിങ്കളാഴ്ച കേസെടുത്തിരുന്നു. ഇവർ ഒളിവിൽ പോയെന്നാണ് സൂചന.
ഇവര്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് തിരച്ചില്‍ ആരംഭിച്ചു. ദീപക്കിന്റെ അമ്മയുടെ പരാതിയില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ഇവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ യുവതി ഒളിവില്‍ പോയെന്നാണ് വിവരം.
ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഇതിനൊപ്പം യുവതിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കാന്‍ സൈബര്‍ പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്.
തിങ്കളാഴ്ച വൈകുന്നേരത്തോടെ മെഡിക്കല്‍ കോളജ് പോലീസ് ദീപക്കിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെയും സഹോദരന്റെയും അടക്കം മൊഴി രേഖപ്പെടുത്തിയിരുന്നു. ആരോപണം വ്യാജമാണെന്നും തനിക്ക് മനോവിഷമം ഉണ്ടായി എന്ന് മകന് സൂചിപ്പിച്ചിരുന്നുവെന്നും ദീപക്കിന്റെ മാതാപിതാക്കള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.