ന്യൂഡൽഹി: കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ, ആസാം, പുതുച്ചേരി സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പു പ്രചാരണത്തിനായി ഭൂരിപക്ഷം എംപിമാരും ഡൽഹി വിട്ടതോടെ പാർലമെന്റിന്റെ ഇരുസഭകളും ഏതാണ്ടു ശൂന്യം.
ഇന്നലെ ഉച്ചകഴിഞ്ഞതോടെ ലോക്സഭയിലും രാജ്യസഭയിലും ഭരണ-പ്രതിപക്ഷ അംഗങ്ങൾ ഉൾപ്പെടെ 50ൽ താഴെ എംപിമാരാണ് ഉണ്ടായിരുന്നത്.
ലോക്സഭയും രാജ്യസഭയും കഴിഞ്ഞയാഴ്ച നിശ്ചയിച്ചതുപോലെ അടുത്ത ശനിയും ഞായറും പ്രവർത്തിക്കേണ്ടതില്ലെന്നു തീരുമാനിച്ചതായി പാർലമെന്ററികാര്യ മന്ത്രി കിരണ് റിജിജു പാർലമെന്റിൽ അറിയിച്ചു.
സാങ്കേതികമായി വെള്ളിയാഴ്ചയും തിങ്കളാഴ്ചയും ചേരുമെങ്കിലും ഫലത്തിൽ ഇന്നലെ പിരിഞ്ഞ പാർലമെന്റ് അടുത്ത മാസം ഒന്ന്, രണ്ട് തീയതികളിൽ ചേർന്ന് അനിശ്ചിതകാലത്തേക്കു പിരിയും.
ലോക്സഭ പാസാക്കിയ ധനകാര്യ ബില്ല് പാസാക്കേണ്ടതിനാലാണു വെള്ളിയാഴ്ച രാജ്യസഭ ചേരുന്നത്. രാമനവമി പ്രമാണിച്ച് പാർലമെന്റിന് ഇന്ന് അവധിയാണ്. അടുത്ത ചൊവ്വാഴ്ച മഹാവീർ ജയന്തിയായതിനാൽ അവധി വേണമെന്ന് എംപിമാർ ആവശ്യപ്പെടുന്നുണ്ട്.
ശനിയും ഞായറും ചേരാൻ തീരുമാനിച്ചിരുന്നത് റദ്ദാക്കിയതോടെ വെള്ളി, തിങ്കൾ ദിവസങ്ങളിലും ഭൂരിപക്ഷം എംപിമാരും ഉണ്ടാകാനിടയില്ല. ഉത്സവങ്ങൾ കാരണം കഴിഞ്ഞ ബുധനാഴ്ച പിരിഞ്ഞശേഷം തിങ്കളാഴ്ചയാണു വീണ്ടും സമ്മേളിച്ചത്.
കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളിലെ അവധിക്കു പകരമായി ഈയാഴ്ച അവസാനത്തെ ശനിയും ഞായറും ചേരുമെന്നായിരുന്നു പ്രഖ്യാപനം. കാര്യോപദേശക സമിതികൂടി അത് ഒഴിവാക്കിയതോടെ എംപിമാർക്ക് തെരഞ്ഞെടുപ്പു പ്രചാരണത്തിനു സമയം ലഭിക്കും. ഫലത്തിൽ പാർലമെന്റ് സമ്മേളിക്കുന്ന ദിവസങ്ങളുടെ എണ്ണം വർഷംതോറും കുറയുകയാണ്.
തെരഞ്ഞെടുപ്പു പ്രമാണിച്ച് പ്രിയങ്ക ഗാന്ധി ഒഴികെയുള്ള ലോക്സഭയിലെ എല്ലാ കേരള എംപിമാരും നാട്ടിലാണ്. സോണിയ ഗാന്ധിയുടെ ആരോഗ്യപ്രശ്നം കണക്കിലെടുത്ത് ഡൽഹിയിൽ തങ്ങുന്ന പ്രിയങ്ക മാത്രമാണു കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തെ പ്രതിനിധീകരിച്ചു ലോക്സഭയിലെത്തിയത്.
കേരളത്തോടൊപ്പം ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന ആസാമിൽനിന്നുള്ള ഭരണ- പ്രതിപക്ഷ എംപിമാരും അവരുടെ നാട്ടിൽ പ്രചാരണത്തിലാണ്.
മിനിറ്റിന് രണ്ടര ലക്ഷം ചെലവ്
പാർലമെന്റ് സമ്മേളന നടത്തിപ്പിന് പ്രതിദിനം നികുതിദായകരുടെ ഒന്പതു കോടിയിലേറെ രൂപയാണു ചെലവ്. ഒരു മിനിറ്റിന് രണ്ടര ലക്ഷം രൂപയും മണിക്കൂറിന് ഒന്നരക്കോടി രൂപയും ചെലവ് വരുന്നുവെന്നാണു പഴയ കണക്ക്.
പുതിയ ചെലവുകൾ സംബന്ധിച്ച് കൃത്യമായ കണക്കുകൾ ലഭ്യമല്ല. മന്ത്രിമാരുടെയും എംപിമാരുടെയും ശന്പളം, അലവൻസ് തുടങ്ങിയവ കൂടാതെയാണിത്. പ്രതിഷേധങ്ങളെത്തുടർന്നു പാർലമെന്റ് സ്തംഭിച്ചാലും ചെലവിന് കുറവില്ല.