വാഷിംഗ്ടൺ ഡിസി: യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ടുവച്ച പുതിയ നിർദേശങ്ങൾ സ്വീകര്യമല്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ്. ഇറാന് കരാറുണ്ടാക്കാൻ താത്പര്യമുണ്ടെങ്കിലും അതിനായി അവർ സമർപ്പിച്ച നിർദേശങ്ങളിൽ തനിക്കു തൃപ്തി ഇല്ലെന്ന് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
എനിക്ക് അംഗീകരിക്കാൻ പറ്റാത്ത കാര്യങ്ങളാണ് അവർ ആവശ്യപ്പെടുന്നത്. ഫോണിലൂടെ ചർച്ച തുടരുന്നുണ്ട്. ഇറേനിയൻ ഭരണതലപ്പത്ത് ഭിന്നതയുണ്ടെന്നും നേതൃനിര രണ്ടോ മൂന്നോ ഗ്രൂപ്പുകളായി വിഭജിക്കപ്പെട്ടിരിക്കുകയാണെന്നും ട്രംപ് അവകാശപ്പെട്ടു.
അതേസമയം, മധ്യസ്ഥശ്രമങ്ങൾ നടത്തുന്ന പാക്കിസ്ഥാൻ വഴി ഇറാൻ അമേരിക്കയ്ക്കു കൈമാറിയ പുതിയ നിർദേശങ്ങളുടെ ഉള്ളടക്കം പുറത്തുവന്നിട്ടില്ല.
അമേരിക്ക പ്രകോപനസമീപനം മാറ്റിയാൽ ഇറാൻ ചർച്ചയ്ക്കു തയാറാണെന്ന് അവരുടെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. അമേരിക്കൻ ഭീഷണി നേരിടാൻ ഇറാൻ തയാറെടുത്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ, ഇസ്രയേൽ-അമേരിക്ക ആക്രമണം പുനരാരംഭിക്കുമെന്ന നിഗമനത്തിൽ ഇറാൻ തയാറെടുപ്പുകൾ നടത്തുന്നതായി സൂചനയുണ്ട്. വ്യോമപ്രതിരോധ സംവിധാനം പ്രവർത്തന സജ്ജമാക്കിയെന്നാണ് ഇറേനിയൻ വൃത്തങ്ങൾ പറഞ്ഞത്. ഹ്രസ്വകാലത്ത് കനത്ത തോതിലുള്ള ആക്രമണം അമേരിക്ക നടത്തിയേക്കുമെന്നാണ് ഇറാന്റെ കണക്കുകൂട്ടൽ. ആക്രമിക്കപ്പെട്ടാൻ വിപലമായ തിരിച്ചടി നല്കാനുള്ള നീക്കത്തിലാണ് ഇറാൻ.
ഇറാനെ ആക്രമിക്കാൻ കോൺഗ്രസിന്റെ അനുമതി വേണ്ടെന്ന് ട്രംപ്
ഇറാനെതിരായ ആക്രമണം തുടരാൻ അമേരിക്കൻ കോൺഗ്രസിന്റെ അനുമതി വേണ്ടെന്ന് പ്രസിഡന്റ് ട്രംപ്. ഏപ്രിൽ എട്ടിലെ വെടിനിർത്തലോടെ ഇറാനുമായുള്ള ശത്രുത ഇല്ലാതായി എന്നും ട്രംപ് കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചു.
നിയമപ്രകാരം കോൺഗ്രസിന്റെ അനുമതി ഇല്ലാതെ 60 ദിവസം യുദ്ധം നടത്താനേ പ്രസിഡന്റിന് അനുമതിയുള്ളൂ. ഈ കാലാവധി വെള്ളിയാഴ്ച അവസാനിച്ച പശ്ചാത്തലത്തിലായിരുന്നു ട്രംപിന്റെ വിശദീകരണം.
വെടിനിർത്തൽ കാലാവധി ചൂണ്ടിക്കാട്ടി നിയമത്തെ മറിടക്കാനാണ് ട്രംപിന്റെ ശ്രമമെന്നു പറയുന്നു.