തിരുവനന്തപുരം: സമൂഹത്തിനു ദിശാബോധം നല്കുന്ന പ്രസ്ഥാനമാണ് ദീപികയെന്നു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
ദീപിക ബാലസഖ്യത്തിന്റെ (ഡിസിഎല്‍) സംസ്ഥാന പ്രവര്‍ത്തന വര്‍ഷത്തിന്റെയും ഡിസിഎല്ലിന്റെ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയായ കിക്ക്ഔട്ടിന്റെയും ഉദ്ഘാടനം കവടിയാര്‍ നിര്‍മലഭവന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ മഹിമയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നതിനുള്ള പ്രോത്സാഹനമാണ് ദീപിക നല്‍കുന്നത്.
നൈസര്‍ഗികമായ കഴിവുകളെ വളര്‍ത്തിയെടുക്കാന്‍ സഹായിക്കുന്ന പത്രമുത്തശി ലഹരി വിമുക്ത പരിപാടി കൂടി ഏറ്റെടുക്കുന്നതില്‍ സന്തോഷമുണ്ട്.
ലഹരി ഉപയോഗിക്കില്ലെന്ന് ഓരോ കുട്ടിയും ജീവിതത്തില്‍ ദൃഢനിശ്ചയം ചെയ്യണമൈന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. ജീവിതം നശിപ്പിക്കുന്നത് ലഹരിയാണ്. ലഹരി മാഫിയയുടെ വേരറുക്കും വരെ പോരാട്ടം നടത്തും. ജീവിതമാണ് ലഹരിയെന്ന ചിന്തയില്‍ മെച്ചപ്പെട്ട നിലയില്‍ ജീവിക്കാന്‍ ഓരോ വിദ്യാര്‍ഥിക്കും സാധിക്കണം.
ലഹരി തുടച്ചുനീക്കാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ ആരംഭിച്ച ഓപ്പറേഷന് തൂഫാനിലൂടെ 65 കോടിയില്‍പ്പരം രൂപയുടെ രാസലഹരിയാണ് പിടിച്ചെടുത്തതെന്നും മന്ത്രി വ്യക്തമാക്കി.
ചടങ്ങില്‍ രാഷ്ട്രദീപിക ലിമിറ്റഡ് ചെയര്മാന് ഡോ. ഫ്രാന്‍സിസ് ക്ലീറ്റസ് അധ്യക്ഷത വഹിച്ചു. ഒരു ദേശത്തിന്റെ എല്ലാ നന്മകളെയും ഉയര്‍ത്തിപ്പിടിക്കുന്ന പത്രമാണ് ദീപികയെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യപ്രഭാഷണം നടത്തിയ രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിന് ആഭ്യന്തരമന്ത്രി തൂഫാന് വാറിയര്‍ ബാഡ്ജ് സമ്മാനിച്ചു.
ഡിസിഎല്‍ വഴി സമൂഹത്തില്‍ മുന്‍നിരയില്‍ എത്തുകയും സമൂഹത്തെ നയിക്കുകയും ചെയ്യുന്ന നിരവധി വ്യക്തികളാണ് ഉള്ളതെന്ന് ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് പറഞ്ഞു. 24 ലക്ഷം വിദ്യാര്‍ഥികളും 20,000 അധ്യാപകരും ഒരുമിക്കുന്ന ദീപിക ബാലസഖ്യത്തില്‍ നിന്ന് ഇനിയും ഒട്ടേറെ പ്രതിഭകള്‍ ഉയര്‍ന്നുവരുമെന്നു ദീപിക ചീഫ് കോ -ഓര്‍ഡിനേറ്റിംഗ് ഓഫീസര്‍ ഫാ. ജിനോ പുന്നമറ്റത്തില്‍ ആശംസാ പ്രസംഗത്തില്‍ പറഞ്ഞു.
തിരുവനന്തപുരം മേജര്‍ അതിരൂപത വികാരി ജനറാളും ദീപിക തിരുവനന്തപുരം യൂണിറ്റ് റസിഡന്റ് മാനേജരുമായ മോണ്‍. ഡോ. വര്‍ക്കി ആറ്റുപുറത്ത് കോര്‍എപ്പിസ്കോപ്പ, ഡിസിഎല്‍ കൊച്ചേട്ടന് ഫാ. റോയി കണ്ണന്‍ചിറ സിഎംഐ, സര്‍ക്കുലേഷന്‍ ജനറല്‍ മാനേജര്‍ ഫാ. ജോര്‍ജ് മാന്തുരുത്തില്‍, ഡിസിഎല്‍ നാഷണൽ കോഓര്‍ഡിനേറ്റര്‍ വർഗീസ് കൊച്ചു കുന്നേൽ, സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിന്‍സ് ആലയ്ക്കല്‍ എസ്എബിഎസ് തുടങ്ങിയവര്‍ പങ്കെടുത്തു.