ശ്രീനഗർ: സിന്ധു നദീജല കരാർ മരവിപ്പിച്ചതിനു പിന്നാലെ പാക്കിസ്ഥാനിലേക്കുള്ള ജലലഭ്യത കുറയ്ക്കാൻ നിർണായക നീക്കവുമായി ഇന്ത്യ. രവി നദിയിൽനിന്നുള്ള അധികജലം പാക്കിസ്ഥാനിലേക്ക് ഒഴുക്കുന്നതു പൂർണമായും അവസാനിപ്പിക്കാനാണ് ഇന്ത്യയുടെ തീരുമാനം.
പഞ്ചാബ്-ജമ്മു കാഷ്മീർ അതിർത്തിയിലുള്ള ഷാപുർ കണ്ടി അണക്കെട്ടിന്റെ നിർമാണം അവസാന ഘട്ടത്തിലാണെന്നും മാർച്ചോടെ ഇതു പ്രവർത്തനസജ്ജമാകുമെന്നും ജമ്മു കാഷ്മീർ മന്ത്രി ജാവേദ് അഹമ്മദ് റാണ അറിയിച്ചു.
തറക്കല്ലിട്ടത് ഇന്ദിരാഗാന്ധി
അഞ്ചു പതിറ്റാണ്ടുകൾക്കു മുമ്പ്, 1979ൽ വിഭാവനം ചെയ്ത പദ്ധതിയാണിത്. 1982ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് അണക്കെട്ടിനു തറക്കല്ലിട്ടത്. എന്നാൽ, പഞ്ചാബും ജമ്മു കാഷ്മീരും തമ്മിലുണ്ടായ തർക്കങ്ങളെത്തുടർന്നു നിർമാണം വർഷങ്ങളോളം മുടങ്ങിക്കിടക്കുകയായിരുന്നു. പിന്നീട് 2008ൽ കേന്ദ്ര സർക്കാർ ഇതിനെ ദേശീയ പദ്ധതിയായി പ്രഖ്യാപിച്ചു. 3,394.49 കോടി രൂപ ചെലവഴിച്ചാണ് അണക്കെട്ട് നിർമാണം പൂർത്തിയാക്കുന്നത്.
നിലവിൽ മാധോപുർ വഴി പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന രവി നദിയിലെ ജലം അണക്കെട്ട് യാഥാർഥ്യമാകുന്നതോടെ ഇന്ത്യക്കു പൂർണമായും ഉപയോഗിക്കാനാകും.
ജമ്മു കാഷ്മീരിലെ കഠുവ, സാംബ തുടങ്ങിയ വരൾച്ചാബാധിത പ്രദേശങ്ങളിലെ കൃഷിക്കും കുടിവെള്ളത്തിനുമായാണ് ഈ വെള്ളം പ്രധാനമായും വഴിതിരിച്ചുവിടുക. പഞ്ചാബിലെ 5,000 ഹെക്ടറിലും ജമ്മു കാഷ്മീരിലെ 32,173 ഹെക്ടറിലും ജലസേചന സൗകര്യം ലഭ്യമാകും.
പാക്കിസ്ഥാൻ വിഷമിക്കും
ഭീകരവാദത്തോടുള്ള പാക്കിസ്ഥാന്റെ നിലപാടിൽ പ്രതിഷേധിച്ച് 2025 ഏപ്രിലിലാണ് സിന്ധു നദീജല കരാർ ഇന്ത്യ മരവിപ്പിക്കുന്നത്. ഇതിനു പിന്നാലെ സവാൽകോട്ട്, രത്ലെ തുടങ്ങിയ വിവിധ ജലവൈദ്യുത പദ്ധതികളുടെ നിർമാണവും കേന്ദ്രസർക്കാർ വേഗത്തിലാക്കിയിട്ടുണ്ട്.
രവി നദിക്കു മേൽ ഇന്ത്യക്കു പൂർണ അവകാശമുള്ളതിനാൽ പുതിയ അണക്കെട്ടിന്റെ പ്രവർത്തനം രാജ്യാന്തര നിയമങ്ങളുടെ ലംഘനമാകില്ല സർക്കാർവൃത്തങ്ങൾ ചൂണ്ടിക്കാട്ടി. വേനൽക്കാലം ആരംഭിക്കാനിരിക്കെ ഇന്ത്യയുടെ നീക്കം പാക്കിസ്ഥാന്റെ കാർഷിക മേഖലയ്ക്കു വലിയ തിരിച്ചടിയാകും.