കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കിയവര്‍ക്ക് നന്ദി അറിയിക്കാനുണ്ടെന്നും അതിനായി വാട്സ്ആപ് സന്ദേശം അയയ്ക്കാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയിൽ.
അനുമതിക്കായി സര്‍ക്കാര്‍ പ്രത്യേകം അപേക്ഷ നല്കിയാല് പരിഗണിക്കാമെന്നു ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് വ്യക്തമാക്കി.
വയനാട്ടിലെ വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായ സാഹചര്യത്തില്‍ സംഭാവന നല്‍കിയവര്‍ക്കു നന്ദിസന്ദേശം അയയ്ക്കാനാണ് അനുമതി തേടുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കു മുഖ്യമന്ത്രിയുടെ ഓഫീസില്‍ സന്ദേശമയച്ചതില്‍ ഡാറ്റാ ചോര്ച്ചയുണ്ടെന്നാരോപിച്ചുള്ള ഹര്‍ജിയില്‍ വാദത്തിനിടെയാണ് ആവശ്യമുന്നയിച്ചത്.
ജീവനക്കാര്‍ക്ക് അയച്ചതിനു സമാന രീതിയില്‍ സന്ദേശങ്ങള്‍ അയയ്ക്കരുതെന്ന് കോടതിയുടെ ഇടക്കാല ഉത്തരവുള്ളതിനാലാണ് പ്രത്യേക അനുമതി തേടിയത്.
ഐടി മിഷന് വികസിപ്പിച്ച ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ നിന്നാണ് സന്ദേശങ്ങള്‍ അയച്ചതെന്നും വ്യക്തിവിവരങ്ങള്‍ ചോര്ന്നിട്ടില്ലെന്നുമാണു സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.