കൊച്ചി: തൃശൂർ മുണ്ടത്തിക്കോട് പടക്കനിർമാണശാലയിലുണ്ടായ ദാരുണമായ അപകടത്തിൽ വിലപ്പെട്ട നിരവധി ജീവനുകൾ പൊലിഞ്ഞതിൽ സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തിഅപ്രതീക്ഷിതമായുണ്ടായ ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.
ആഘോഷങ്ങളുടെയും ഉത്സവങ്ങളുടെയും നിറവിൽ സംഭവിക്കുന്ന ഇത്തരം ദുരന്തങ്ങൾ തികച്ചും ദൗർഭാഗ്യകരമാണ്. നമ്മുടെ സന്തോഷങ്ങൾ കണ്ണുനീരിൽ അവസാനിക്കുന്ന ഈ സാഹചര്യം അങ്ങേയറ്റം ആശങ്കാജനകമാണ്. ഇത്തരം വേദനാജനകമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഭരണകൂടവും ബന്ധപ്പെട്ട അധികാരികളും അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.അപകടത്തിൽ പരിക്കേറ്റു ചികിത്സയിൽ കഴിയുന്നവർ എത്രയും വേഗം പൂർണാരോഗ്യം വീണ്ടെടുക്കട്ടേയെന്നു പ്രാർഥിക്കുന്നു.
ദുരന്തബാധിതരായ കുടുംബങ്ങളെ ആശ്വസിപ്പിക്കുന്നതിനും അവർക്ക് അടിയന്തര സഹായങ്ങൾ എത്തിക്കുന്നതിനും സുമനസുകളായ എല്ലാവരും ഒത്തൊരുമിച്ച് നിൽക്കണം.മരിച്ചവരുടെ നിത്യശാന്തിക്കായും ദുഃഖാർത്തരായ കുടുംബങ്ങളുടെ ആത്മധൈര്യത്തിനായും സഭയുടെ പ്രാർഥനകൾ ഉറപ്പുനൽകുന്നതായും മാർ തട്ടിൽ പറഞ്ഞു.
കെസിബിസി അനുശോചിച്ചു
കൊച്ചി: നിരവധി വിലപ്പെട്ട ജീവനുകള്‍ പൊലിയാനിടയായ തൃശൂര്‍, മുണ്ടത്തിക്കോട് പടക്കനിര്‍മാണ ശാലയിലുണ്ടായ അപകടത്തില്‍ കേരള കത്തോലിക്ക മെത്രാന് സമിതി (കെസിബിസി) അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
വിയോഗം സംഭവിച്ചവരുടെ കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കുചേരുന്നതോടൊപ്പം പരിക്കേറ്റു ചികിത്സയില്‍ കഴിയുന്നവര്‍ എത്രയും വേഗം പൂര്‍ണ ആരോഗ്യം വീണ്ടെടുക്കാനായി പ്രാര്‍ഥിക്കുകയും ചെയ്യുന്നുവെന്ന് കെസിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ അറിയിച്ചു. ആഘോഷങ്ങള്‍ ദുരന്തങ്ങളായി മാറുന്ന ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് അങ്ങേയറ്റം ആശങ്കാജനകമാണ്. ഇനിയൊരിക്കലും ഇത്തരമൊരു ദുരന്തം നമ്മുടെ മണ്ണില്‍ ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പിലാക്കുന്നതില്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
ഭക്തര്‍ക്കും സംഘാടകര്‍ക്കുമൊപ്പം ദുരന്തബാധിതരായ കുടുംബങ്ങളെ ആശ്വസിപ്പിക്കാനും അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കാനും ഏവരും ഒത്തൊരുമിച്ച് നില്‍ക്കണമെന്നും കെസിബിസി പ്രസിഡന്റ് അഭ്യര്‍ഥിച്ചു.