മുംബൈ: ഏപ്രിലിൽ നടക്കാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ എൻസിപി നേതാവ് ശരദ് പവാർ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചതായി ശിവസേന (ഉദ്ധവ് താക്കറെ) വിഭാഗം നേതാവ് സഞ്ജയ് റാവത്ത്. തന്റെ 85-ാം വയസിൽ പ്രായം കണക്കിലെടുത്ത് ഇത്തവണ രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് പവാർ നേരത്തെ പറഞ്ഞെങ്കിലും സഞ്ജയ് റാവത്തിന്റെ പ്രസ്താവന എൻസിപി ശരദ് പവാർ വിഭാഗം നിഷേധിച്ചില്ല.
50 വർഷത്തിലേറെ നീണ്ട രാഷ്ട്രീയ ജീവിതത്തിൽ 14 തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച ശരദ് പവാർ ഒന്നിൽ പോലും തോറ്റിട്ടില്ല. നിലവിലെ സാഹചര്യത്തിൽ ശരദ് പവാർ രാജ്യസഭയിലേക്ക് തിരിച്ചുവരുന്നത് വലിയ രാഷ്ട്രീയ സൂചനകളാണ് നൽകുന്നത്. എൻസിപിയുടെ രണ്ടു വിഭാഗങ്ങളും ഒന്നിക്കുന്നില്ലെങ്കിൽ പവാർ സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറിനിൽക്കരുതെന്നാണ് പവാർ പക്ഷത്തെ മിക്കവരുടെയും അഭിപ്രായം.
പത്തോളം എംഎൽഎമാരാണ് പവാറിന്റെ പാർട്ടിക്കുള്ളത്. മഹാരാഷ്ട്രയിലെ ഏഴ് രാജ്യസഭാ സീറ്റുകളിലേക്കാണ് ഏപ്രിലിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.