കൊച്ചി: തെരഞ്ഞെടുപ്പു ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാന്‍ കൂടുതല്‍ ദിവസം അനുവദിക്കണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനോടും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോടും ഇക്കാര്യം അഭ്യര്‍ഥിച്ചിട്ടുണ്ട്. ഫെസിലിറ്റേഷന്‍ സെന്ററില്‍ ബാലറ്റ് വിതരണം ചെയ്യാതെ എന്തു തെരഞ്ഞെടുപ്പ് പ്രവര്‍ത്തനമാണു കമ്മീഷന് നടത്തിയതെന്നും അദ്ദേഹം ചോദിച്ചു.
സര്‍ക്കാരിനെതിരേ വ്യാപക പ്രതിഷേധം ജീവനക്കാര്‍ക്കുണ്ട്. സര്‍ക്കാരിന്റെ താത്പര്യങ്ങള്‍ക്ക് തെരഞ്ഞെടുപ്പു കമ്മീഷന് കൂട്ടുനില്‍ക്കരുത്. ഫെസിലിറ്റേഷന്‍ സെന്ററില്‍ വോട്ട് ചെയ്യാനുള്ള സമയം ദീര്‍ഘിപ്പിച്ചില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടു പോകും. തെറ്റ് തിരുത്താന്‍ കമ്മീഷന് തയാറാകണം. തെരഞ്ഞെടുപ്പ് കഴിഞ്ഞു രണ്ടോ മൂന്നോ ദിവസം അതത് മണ്ഡലങ്ങളിലെ ഫെസിലിറ്റേഷന്‍ സെന്ററില്‍ ജീവനക്കാര്‍ക്കു വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.