എഴുകുംവയൽ: ഇടുക്കി രൂപതയുടെ ഔദ്യോഗിക തീർഥാടന കേന്ദ്രമായ എഴുകുംവയൽ കുരിശുമലയിൽ നോമ്പിലെ ദിവസങ്ങളിൽ വിവിധ പ്രദേശങ്ങളിൽനിന്ന് വിശ്വാസികൾ പ്രാർഥനാപൂർവം മലകയറി. ദുഃഖവെള്ളിയാഴ്ച മാത്രം കാൽ ലക്ഷത്തിലധികം പേർ മലകയറി. നാല്പതാം വെള്ളിയാഴ്ച ഇടുക്കി മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേലിന്റെ നേതൃത്വത്തിൽ നടന്ന രൂപത കാൽനട തീർത്ഥാടനത്തിൽ ആയിരക്കണക്കിനാളുകളാണ് മലകയറിയത്.
ദുഃഖവെള്ളിയാഴ്ച അതിരാവിലെ മുതൽ മലയിൽ തീർഥാടകരുടെ തിരക്കായിരുന്നു. രാവിലെ ഏഴിനു ഏഴുകുംവയൽ കപ്പേളയിൽനിന്നു മാർ ജോൺ നെല്ലിക്കുന്നേലിന്റെ നേതൃത്വത്തിൽ കുരിശിന്റെ വഴി ആരംഭിച്ചു. മലമുകളിലെ ദേവാലയത്തിൽ നടന്ന പീഡാനുഭവ ശുശ്രൂഷകൾക്ക് ബിഷപ് മുഖ്യകാർമികത്വം വഹിച്ചു. രൂപത കേന്ദ്രത്തിലെ വൈദികരും മറ്റു വൈദികരും സഹകാർമികരായി.
ഇടുക്കി രൂപത ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. മാത്യു അഴകനാക്കുന്നേൽ വചനസന്ദേശം നൽകി. വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കലിന്റെ നേതൃത്വത്തിൽ തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ നടത്തി. തീർഥാടന കേന്ദ്രം റെക്ടർ ഫാ. ജോസഫ് ചുനയന്മാക്കൽ, അസി. വികാരി ഫാ. നിർമൽ കളത്തിൽക്കാട്ടിൽ, സുനിൽ ജോസ് ഈഴക്കുന്നേൽ, ഷാജി മാത്യു ഓവേലിൽ എന്നിവരുടെ നേതൃത്വത്തിൽ 500 പേരടങ്ങുന്ന വിവിധ കമ്മിറ്റികൾ എഴുകുംവയലിൽ തീർഥാടനത്തിനു വേണ്ട ക്രമീകരണങ്ങൾ ഒരുക്കി.