കട്ടപ്പന: ഹൈറേഞ്ച് വറുതിയിലേക്ക്. അന്തരീക്ഷ ഊഷ്മാവ് ശരാശരിയും കടന്ന് ഉച്ചസ്ഥായിലേക്കു നീങ്ങുകയാണ്. ഇന്നലെ വണ്ടന്മേട് മേഖലയിൽ ചൂട് 32 ഡിഗ്രി സെൽഷസിലെത്തി. ദിവസവും ചൂട് വർധിക്കുന്നതോടെ ഏലം കൃഷി നാശത്തിന്റെ വക്കിലാണ്.
ഏലം പരമാവധി 30 ഡിഗ്രി സെൽഷസ് വരെ നിലനിൽക്കുമെന്നാണ് നിലവിലെ കണക്ക്. അതിനു മുകളിലേക്കു ചൂട് വർധിച്ചാൽ ഏലച്ചെടി ഉണങ്ങി നശിക്കും. രണ്ടു വർഷം മുന്പ് ഏലം മേഖലയിൽ ചൂട് 36 ഡിഗ്രിവരെ എത്തിയിരുന്നു.
അന്ന് ഏലച്ചെടികൾ വ്യാപകമായി ഉണങ്ങി നശിച്ചു. ഇത്തവണയും മണ്സൂണ് വൈകുമെന്നാണ് കാലാവസ്ഥാ പ്രവചനമുള്ളത്. മഴ വൈകുകകൂടി ചെയ്താൽ ഏലം കൃഷി പിടിച്ചുനിൽക്കില്ല. ഹൈറേഞ്ചിലെ ഏറ്റവും പ്രധാന കാർഷികവിള ഏലമാണ്. ഇതിനുണ്ടാകുന്ന പ്രതിസന്ധി ഹൈറേഞ്ചിന്റെ സാന്പത്തിക മേഖലയെ തകിടംമറിക്കും.
ഇപ്പോൾ കൃഷി 60,000 ഹെക്ടർവരെ വ്യാപിച്ചിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്. ചെറുകിട മേഖലയിലാണ് കൃഷിവ്യാപനം ഉണ്ടായിട്ടുള്ളത്.ചൂട് വർധിക്കുന്നത് ചെറുകിട മേഖലയെയാണ് പ്രധാനമായും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുള്ളത്. തോട്ടം മേഖലയിലെ മണ്ണും തണലും കൃഷിയെ ഒരു പരിധിവരെ സംരക്ഷിച്ചു നിർത്താൻ ഉപയുക്തമാണെങ്കിലും ചെറുകിട മേഖലയിൽ ഇത് അത്ര പര്യാപ്തമല്ല.
മൂന്നു വർഷമായി ഏലത്തിനു സാമാന്യം ഭേദപ്പെട്ട വില ലഭിക്കുന്നുണ്ട്. ഇന്നലെ ഏലം കിലോക്ക് 4,000 രൂപ ഉയർന്ന വിലയും 2,700 രൂപ ശരാശരി വിലയും ലഭിച്ചു. വേനൽ കൂടിയാൽ വില ഇനിയും വർധിക്കാനാണ് സാധ്യത. എന്നിരുന്നാലും കായ് പിടിച്ചുവയ്ക്കുന്നത് ഗുണകരമാകില്ലെന്നും പറയുന്നുണ്ട്.
ഏലം ഉത്പാദനത്തിന്റെ ചെലവും ക്രമാതീതമായി വർധിപ്പിച്ചിട്ടുണ്ട്.
ഒരുകിലോ ഏലം ഉദ്പാദിപ്പിക്കാൻ 700 മുതൽ 1000 രൂപവരെ ചെലവുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ ഇത് 1,200നു മുകളിലായിട്ടുണ്ട്. വളം, കീടനാശിനികളുടെ വിലവർധനവും തൊഴിലാളികളുടെ വേതന വർധനവും തൊഴിലാളികളുടെ തൊഴിൽസമയത്തെ കുറവുമാണ് ചെലവു വർധിപ്പിക്കുന്നത്. ഏലത്തിനു വില ഇടിഞ്ഞാലും ചെലവു കുറയാനുള്ള സാധ്യത തീരെ ഇല്ല.
വേനൽ മൂലമുണ്ടാകുന്ന ഉത്പാദന കുറവുംകൂടി ആയാൽ പ്രതിസന്ധി രൂക്ഷമാകും. ഇന്നത്തെ നിലയിൽ വേനൽ 15 ദിവസത്തിൽ കൂടുതൽ നിലനിന്നാൽ പ്രതിസന്ധി രൂക്ഷമാകും. ഓഗസ്റ്റിൽ ആരംഭിക്കേണ്ട വിളവെടുപ്പു സീസണ് മഴ മാറിനിന്നാൽ വൈകും. ജൂണിൽ മഴ ലഭിച്ചാൽ മാത്രമേ ഓഗസ്റ്റിൽ വിളവെടുപ്പ് ആരംഭിക്കാനാകൂ.