District News
വെള്ളമുണ്ട: കൃഷിഭവൻ പരിധിയിലെ പാലിയാണ, കക്കടവ്, കരിങ്ങാരി, കൊമ്മയാട് പാടശേഖരങ്ങളിൽ നെൽകൃഷി കതിരിടാതെ വ്യാപകമായി നശിക്കുന്നത് കൃഷി വകുപ്പ് പരിശോധിച്ച് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് പാലിയാണ പൗരസമിതി ആവശ്യപ്പെട്ടു.
പതിനായിരക്കണക്കിന് രൂപ ചെലവിട്ട് നഞ്ച കൃഷിക്ക് ഇറങ്ങിയ നിരവധി കർഷകർക്കാണ് ഇപ്പോൾ ദുരിതം അനുഭവിക്കുന്നത്. ഇഞ്ചി കൃഷിക്ക് നേരിട്ട രീതിയിലുള്ള ഓലകരിച്ചിലാണ് അധികം പാടശേഖരങ്ങളിലും വ്യാപിച്ചത്. ഒരുമിച്ച് വിളവിറക്കിയ പല പാടശേഖരങ്ങളിലും പല രീതിയിലാണ് നെൽച്ചെടികളുടെ അവസ്ഥ. ഒരു വയലിൽത്തന്നെ വിളഞ്ഞതും കതിർ പുറത്ത് കടന്നതും കതിരിടാത്തതും കൊതുന്പ് പരിവത്തിലുള്ളതുമായ നെൽച്ചെടികളാണ് കാണുന്നത്. അവതന്നെ മഞ്ഞളിപ്പ് ബാധിച്ചും കതിർ കരിഞ്ഞുണങ്ങിയ രീതിയിലും കാണപ്പെടുന്നുണ്ട്.
ഉമ, കുള്ളൻ തൊണ്ടി തുടങ്ങിയ ഇനം നെല്ലാണ് അധികം പാടശേഖരങ്ങളിലും കൃഷിയിറക്കിയത്. ത്രിതല പഞ്ചായത്തുകൾ നെൽകർഷക്കായി അനുവദിച്ചിട്ടുള്ള സബ്സിഡി തുക കൊയ്ത്ത് കാലമായിട്ടും കർഷകരിൽ എത്തിയിട്ടില്ല. വർഷങ്ങളായി നെൽകൃഷിക്കാരെ നിർബന്ധ പൂർവം ഇൻഷ്വറൻസ് പദ്ധതിയിൽ പെടുത്തുന്നുണ്ടെങ്കിലും കൃഷിനാശം സംഭവിക്കുന്ന കർഷകർക്ക് നഷ്ടപരിഹാരം ലഭിച്ചിട്ടില്ല.
കൃഷിഭവൻ ഉദ്യോഗസ്ഥർ കൃഷിയിടം സന്ദർശിക്കുന്നതിലും പരിശോധന നടത്തുന്നതിലും വിമുഖത കാണിക്കുകയാണ്.ജില്ലാതല കൃഷി ഉദ്യോഗസ്ഥരുടെയും ശാസ്ത്രജ്ഞരുടെയും സംഘം ഉടൻ പാടശേഖരങ്ങൾ സന്ദർശിച്ച് കർഷകരുടെ ആശങ്ക അകറ്റണമെന്നും പ്രദേശത്തെ കൃഷി നാശം സംഭവിച്ച മുഴുവൻ കർഷകർക്കും ആവശ്യമായ നഷ്ടപരിഹാരം നൽകുവാൻ നടപടികൾ സ്വീകരിക്കണമെന്നും പൗരസമിതി ആവശ്യപ്പെട്ടു
SUNDAY DEEPIKA
ജാഗ്വര്‍ ലാൻഡ് റോവര്‍ കമ്പനിയിലും തുടര്‍ന്ന് ബിഎംഡബ്ള്യുവിലും ഒന്നേകാല്‍ ലക്ഷം രൂപവരെ ശമ്പളമുള്ള ജോലിചെയ്തിരുന്ന എംബിഎക്കാരൻ. ജോലിയും ശന്പളവും വേണ്ടെന്നുവച്ച് ഒരുദിവസം അയാൾ മണ്ണിലേക്കിറങ്ങി. 18 ഏക്കർ ഭൂമിയിൽ പൊന്നുവിളയിച്ചു. മുന്‍പു വാങ്ങിയിരുന്ന ശന്പളത്തിന്റെ നാലിരട്ടി വരുമാനം നേടുകയാണ് കോട്ടയം മരങ്ങാട്ടുപിള്ളി പാലയ്ക്കാട്ടുമല തെങ്ങുംതോട്ടത്തില്‍ മാത്തുക്കുട്ടി ടോം എന്ന യുവകര്ഷകന് ഇപ്പോൾ.
മാത്തുക്കുട്ടിയുടെ തോട്ടത്തിൽ റബറും തെങ്ങും കമുകും ജാതിയും കുരുമുളകും പച്ചക്കറികളും പഴവര്ഗങ്ങളുമെല്ലാമുണ്ട്. ഈ തൊടിയിലും പറമ്പിലും ഇണങ്ങാത്ത മൃഗങ്ങളില്ല. പോത്ത്, കോഴി, താറാവ്, ആട്, പന്നി, മത്സ്യം തുടങ്ങി യവയെല്ലാം ഇവിടെയുണ്ട്. ഓമനിക്കാന്‍ കുതിരയും കഴുതയും നായ്ക്കളും പൂച്ചകളും. ടിജെടി എന്ന സ്വന്തം ഔട്ട്ലെറ്റിലൂടെയാണ് മാംസത്തിന്റെയും മത്സ്യത്തിന്റെയും വിപണനം നടത്തുന്നത്.
കോർപറേറ്റ് ജോലി പോരാ
കാര്‍ഷിക കുടുംബത്തില്‍ ജനിച്ച മാത്തുക്കുട്ടി ഉന്നത പഠനത്തിനുശേഷം ജോലിതേടി പോയെങ്കിലും രക്തത്തിലലിഞ്ഞ കൃഷിപാരമ്പര്യം പിന്തുടര്ന്നുകൊണ്ടേയിരുന്നു. കോര്‍പറേറ്റ് ജോലിയിലെ ശമ്പളവും പ്രമോഷനും മാത്തുക്കുട്ടിക്ക് സംതൃപ്തി നല്‍കിയില്ല. കൂട്ടുകാരനോടൊപ്പം വാണിജ്യകൃഷിയുടെ സാധ്യതതേടി സര്‍ദാര്‍ജിയുടെ നാടായ പഞ്ചാബിലേക്ക് ഒറ്റയാത്ര. അവിടത്തെ കൃഷിയും കാര്‍ഷിക സംരംഭങ്ങളും കണ്ട് തീര്‍ച്ചയും മൂര്‍ച്ചയും വരുത്തിയ തീരുമാനങ്ങളുമായിട്ടായിരുന്നു നാട്ടിലേക്കുള്ള മടക്കം.
500 കോഴികളുമായി റബര്‍ തോട്ടത്തിലെ ഒരു ഷെഡില്‍ കോഴി വളര്‍ത്തല്‍ ആദ്യം തുടങ്ങി.കോഴിക്കൂടുകള്‍ വികസിച്ച് ഇപ്പോള്‍ ഏഴായിരം കോഴികള്‍ വരെയുണ്ട്. കോഴികളെ ഇവിടെത്തന്നെ ഡ്രസ് ചെയ്തു വിവിധ ഉത്പന്നങ്ങളാക്കുന്ന മൂല്യവര്‍ധിത രീതിയാണ് മാത്തുക്കുട്ടി പിന്തുടരുന്നത്.
80 ലക്ഷത്തിന്റെ ബിഎംഡബ്ള്യു വിറ്റിരുന്ന മാത്തുക്കുട്ടി 80 രൂപയ്ക്കു നല്ല ബ്രോയിലര്‍ കോഴിയിറച്ചി വില്ക്കാന് തുടങ്ങി. ലോലിപോപ്, ഡ്രംസ്റ്റിക് എന്നിങ്ങനെയായി ദിവസവും ശരാശരി മൂന്നു ടണ്‍ മാംസമാണു ചിക്കന്‍ പ്രോസസിംഗ് യൂണിറ്റില്‍നിന്നു കയറിപ്പോകുന്നത്. മുട്ടക്കോഴികളാണു മറ്റൊരു ആദായ മാര്‍ഗം. 60 മുട്ടക്കോഴികളുണ്ട്. നൂറു കാടകളും അത്രയുംതന്നെ താറാവുകളുമുണ്ട്.
കോഴി സംസ്കരണത്തിലെ ശേഷിക്കുന്ന തൂവലും ശരീരഭാഗങ്ങളും വെറുതേ കളയുന്നതു കണ്ടപ്പോഴാണ് മാത്തുക്കുട്ടിയുടെ ബിസിനസ് മനസ് പന്നി വളര്‍ത്തലിലേക്കു തിരിഞ്ഞത്. നാലു പന്നിക്കുഞ്ഞുങ്ങളുമായി തുടങ്ങിയ പിഗ് ഫാമില്‍ ഇപ്പോള്‍ 400 പന്നികളുണ്ട്. കോഴിയിറച്ചിക്കൊപ്പം ഇപ്പോൾ നല്ലയിനം പന്നിയിറച്ചിയും മാത്തുക്കുട്ടി വിപണിയിലെത്തിക്കുന്നു.
കാൽലക്ഷം മീനുകൾ
പന്നിഫാമിലെ മാലിന്യം ഒഴിവാക്കാരനാണ് പറമ്പിലെ പാറക്കുളത്തില്‍ മത്സ്യകൃഷി ആരംഭിച്ചത്. ഇപ്പോൾ അഞ്ചു കുളങ്ങളിലായി 25,000 മീനുകളുണ്ട്. പന്നിഫാമിലെയും ചിക്കന്‍ പ്രോസസിംഗ് യൂണിറ്റിലെയും അവശിഷ്ടങ്ങളാണ് ഇവയുടെ പ്രധാന ആഹാരം.
ചാണകം ലഷ്യമിട്ടാണു പശുക്കളെ വാങ്ങാന്‍ തീരുമാനിച്ചത്്. ഒപ്പം ശുദ്ധമായ പാലും ലഭിക്കും. പശുക്കളെ വാങ്ങിയതോടെ പറമ്പിലെ രണ്ടരയേക്കറില്‍ പുല്‍കൃഷിയും തുടങ്ങി. പശുവിന് ചാണകവും മൂത്രവും ഉപയോഗിച്ചുള്ള ബയോഗ്യാസ് പ്ലാന്റിലെ അവശേഷിക്കുന്ന സ്ലറി തീറ്റപ്പുല്ലിന് നല്ല വളമായി. 600 കിലോഗ്രാം തീറ്റപ്പുല്ല് ഇന്ന് ആനകള്‍ക്കുള്ള തീറ്റയായി ദിവസവും വില്‍ക്കുന്നു. 45 ദിവസം കൂടുമ്പോള്‍ ഒരേക്കറില്‍നിന്നും 11 ടണ്‍ പുല്ല് ലഭിക്കുന്നുണ്ട്.
പശുവളര്‍ത്തല്‍ അത്ര ആദായകരമായി തോന്നാത്ത മാത്തുക്കുട്ടി പോത്തുകൃഷിയിലേക്ക് തിരിഞ്ഞു. ഹരിയാനയില്‍നിന്നുള്ള മുറ ഇനത്തില്‍ പെട്ട 25 പോത്തുകളാണ് കൂട്ടില്‍ മിനുങ്ങിനില്ക്കുന്നത്. ആട് ഫാമില്‍ ഇപ്പോള്‍ 20 ആടുകളുണ്ട്. ആട്ടിന്‍കുഞ്ഞുങ്ങളുടെ വിപണനത്തോടൊപ്പം മാംസ ഉത്പാദനവുമാണ് ലക്ഷ്യം.
വെണ്ട, വഴുതന, പയര്‍, പാവല്‍, ചീര, മുളക് എന്നിവയാണ് പ്രധാന പച്ചക്കറി കൃഷി. പറമ്പില്‍ അവിടവിടായി 100 ചുവട് പാഷന് ഫ്രൂട്ടുമുണ്ട്. നല്ല ആദായമാണ് മാത്തുക്കുട്ടിക്ക് പാഷന് ഫ്രൂട്ട് നല്‍കുന്നത്. 250 ചുവട് റെഡ് ലേഡി പപ്പായയും മികച്ച ആദായം നൽകുന്നു. കുഞ്ഞന്‍ തെങ്ങുകള്‍ മാത്രം നൂറോളമുണ്ട്.
കമുക്, ജാതി, മാവ്, പ്ലാവ് എന്നിവയ്ക്കു പുറമേ ചേനയും ചേമ്പും കാച്ചിലും കപ്പയും ഇഞ്ചിയും, മഞ്ഞളും, വാഴയുമെല്ലാം നൂറുമേനി വിളവുനല്കുന്നു. അലങ്കാര കോഴികളും പക്ഷികളുമുണ്ട്. പറമ്പിനോടു ചേര്‍ന്നു തരിശായി കിടന്ന നെല്‍പ്പാടവും മാത്തുക്കുട്ടി വെറുതേയിട്ടില്ല- ഉമ വിത്തുപാകി പൊന്നു വിളയിച്ചു
പാഴാക്കില്ല ഒന്നും
മാലിന്യസംസ്കരണത്തിനും പുനര്‍ ഉപയോഗത്തിനും ശാസ്ത്രീയമായ മാര്‍ഗങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ചിക്കന്‍ പ്രോസസിംഗ് യൂണിറ്റില്‍നിന്നുള്ള ഖരമാലിന്യങ്ങള്‍ പുഴുങ്ങി വേവിച്ച് പന്നി, മീന്‍, താറാവ് എന്നിവയ്ക്ക് തീറ്റയ്ക്കുള്ള ഒരു ഭാഗമാക്കുന്നു. ഇവിടത്തെ ദ്രവമാലിന്യങ്ങള്‍ ഉപയോഗിച്ച് ബയോഗ്യാസ് ഉണ്ടാക്കുന്നു.
ശേഷിക്കുന്ന സ്ലറി നേരേ തീറ്റപ്പുല്ലു തോട്ടത്തിലേക്കും പച്ചക്കറി തോട്ടത്തിലേക്കുമാണു പോകുന്നത്. പന്നി ഫാമിലെ ഖരമാലിന്യങ്ങള്‍ നേരേ സംസ്കരിച്ച് കമ്പോസ്റ്റാക്കി മാറ്റുകയാണ്. ദ്രവമാലിന്യങ്ങള്‍ ബയോഗ്യാസ് പ്ലാന്റിലേക്ക്. കൂടാതെ ഫാമുകളില്‍നിന്നുള്ള മൃഗങ്ങളുടെ വിസർജ്യവും മാലിന്യവുമെല്ലാം നല്ല വളമാക്കി വില്‍ക്കുകയാണ്.
പുലര്‍ച്ചെ മൂന്നിന് മാത്തുക്കുട്ടിയും ഫാമും ഉണരും. ആദ്യം ഫുഡ് പ്രോസസിംഗ് യൂണിറ്റിലാണ് തിരക്ക്. സംസ്കരിച്ച മാംസ ഉത്പന്നങ്ങൾ ജില്ലയുടെ വിവിധ ഔട്ട്ലെറ്റുകളിലേക്കും ഓര്‍ഡര്‍ അനുസരിച്ചുള്ള സ്ഥലങ്ങളിലേക്കും അയ്ക്കും. നേരം പുലര്‍ന്നാല്‍ ഫാമിലെ ഓരോ വിഭാഗത്തിലും ജോലികള്‍ ആരംഭിക്കും. എല്ലായിടത്തും മാത്തുക്കുട്ടി ഓടിയെത്തും. ഉച്ചയ്ക്ക് അല്പസമയം വിശ്രമം. അതുകഴിഞ്ഞാല്‍ സായാഹ്നംവരെ കൃഷിയിടത്തില്‍.
കുടുംബത്തിന്റെ പിന്തുണ
പിതാവ് ടോമിയും അമ്മ മോളിയും ഭാര്യ തെരേസ, മക്കളായ അലക്സാണ്ടര്‍, മരിയന്‍ എന്നിവരും മാത്തുക്കുട്ടിക്ക് കൃഷിയില്‍ താങ്ങും തണലുമായി ഏപ്പോഴുമുണ്ട്. പുതിയ കാലത്തിന്റെ വെല്ലുവിളികളെ നേരിടണമെങ്കില്‍ കര്ഷകന് കാര്‍ഷിക സംരംഭകനായി വളരണമെന്നാണ് മാത്തുക്കുട്ടിയുടെ പക്ഷം.
SUNDAY DEEPIKA
സമ്മിശ്രകൃഷിയിൽ വിജയഗാഥയുമായി ഇതാ ഒരു യുവകർഷകൻ. വിളവെടുപ്പിലും ലാഭക്കൊയ്ത്തിലും പ്രതികരണം സമ്മിശ്രമല്ല, അഭിമാനകരം!
പാലക്കാട് ശ്രീകൃഷ്ണപുരം എലന്പുലാശേരി ആയത്തുപാടത്ത് വീട്ടിൽ സജി മാത്യു എന്ന 44കാരൻ തന്റെ സമ്മിശ്രകൃഷിയിൽ ഹാപ്പിയാണ്. കോവിഡ് കാലത്തിനുശേഷം ജോലി ഉപേക്ഷിച്ച് മുഴുവൻകാല കർഷകനായതിൽ തെല്ലു പരിഭവം പോലുമില്ല. മനമറിഞ്ഞു സ്നേഹിച്ചപ്പോൾ മണ്ണ് കനിഞ്ഞുനൽകിയ സൗഭാഗ്യങ്ങളിൽ ഏറെ തൃപ്തനാണ് സജി ഇപ്പോൾ.
വീടിനോടു ചേർന്ന പറന്പിലും കുറച്ചുമാറി കൃഷിയിടത്തിലുമായി ഇല്ലാത്ത കൃഷികളില്ല. അത്യപൂർവയിനം വിളകൾ വരെ ഇവിടെ സമൃദ്ധമായി വളരും. വീട്ടിലേക്കുള്ള പച്ചക്കറിയുണ്ടാക്കുന്നതും ഇവിടെത്തന്നെ. സവാളയും ഉള്ളിയും മാത്രമേ പുറമേനിന്നും വാങ്ങാറുള്ളൂവെന്ന് സജി പറയുന്നു.
മൂന്നേക്കറിലെ സ്വപ്നങ്ങൾ
മൂന്നേക്കറോളം വരുന്ന കൃഷിയിടത്തിലാണ് സജിയുടെ സമ്മിശ്രകൃഷി. തെങ്ങ്, റബർ, കമുക്, ജാതി, കുരുമുളക് തുടങ്ങിയ പ്രധാന വിളകൾക്കൊപ്പം ഇടവിളയായി സീസണ് അനുസരിച്ച് മറ്റുള്ളവയും കൃഷിചെയ്തുവരുന്നു. ഈ ഓണക്കാലത്ത് നേന്ത്രക്കായ ബിസിനസ് ലാഭകരമായിരുന്നെന്നും സജി പറഞ്ഞു.
പാലക്കാട് ജില്ലയിൽതന്നെ വിരളമായ കൂവകൃഷിയിലും സജി അപൂർവനേട്ടം കൊയ്യുകയാണ്. വാഴ, വഴുതന, ചേന, ചേന്പ്, ഇഞ്ചി, കാച്ചിൽ, മഞ്ഞൾ, കപ്പ എന്നിവയെല്ലാം ഇവിടെ സമൃദ്ധമായി വിളയുന്നു. ഇടക്കാലത്തു നിർത്തിവച്ച പശുവളർത്തലും ഇപ്പോൾ തുടങ്ങിയിട്ടുണ്ട്.
ഇതിനു പുറമെയാണ് മത്സ്യകൃഷിയും തേനീച്ച വളർത്തലും. കട്ല രോഹു, മൃഗാൾ, വാള, സിൽവർ ആവോലി, തിലോപ്പിയ എന്നിവയാണ് വളർത്തുന്നത്. ചെറുതേൻകൃഷിക്കായി ശ്രമം തുടങ്ങിയതായി സജി പറഞ്ഞു.
നാരകത്തിന്റെ വിവിധയിനങ്ങളും അങ്ങിങ്ങായി വളർത്തിയിട്ടുണ്ട്, കന്പിളി നാരങ്ങ, ചൈനീസ് ഓറഞ്ച്, ചെറുനാരങ്ങ തുടങ്ങിയവയെല്ലാം സമ്മിശ്രകൃഷിയുടെ മാറ്റുകൂട്ടുന്നു. ചീനിമുളകു മുതൽ പയർ, വെണ്ട, മറ്റു പച്ചക്കറികൾ എന്നിവയെല്ലാം വീട്ടാവശ്യത്തിനും വില്പനയ്ക്കും തയാറാണ്.
വിജയത്തിന് വെള്ളം
നഷ്ടമില്ലാത്ത കൃഷിയെന്ന വിജയമന്ത്രവുമായാണ് സജിയിലെ കർഷകൻ മുന്നോട്ടുനീങ്ങുന്നത്. പുറമെ നിന്നുള്ള പണിക്കാർ വിരളം. കിളയ്ക്കൽപണിയുണ്ടെങ്കിൽ മാത്രം പുറമെനിന്നും ആളെവയ്ക്കും.
അച്ഛൻ നോക്കിനടത്തിയിരുന്ന കൃഷിയിൽ കോവിഡ്കാലത്തിനു ശേഷമാണ് സജി സജീവമായത്. പിന്നീട് പറന്പിൽ വലിയൊരു കുളം കുത്തി. സ്പ്രിംഗ്ളർ ഉപയോഗിച്ചു വെള്ളം എല്ലായിടത്തും എത്തിച്ചു.
പറന്പിലാകെയുള്ള രണ്ടു കുളത്തിലെ വെള്ളം മാത്രമാണ് കൃഷിയിടത്തിൽ ഉപയോഗിക്കുന്നത്. സമൃദ്ധമായ വെള്ളം കൃഷിവിജയത്തിന്റെ പ്രധാന ഘടകമാണെന്നും സജി പറഞ്ഞു. കാട്ടുപന്നിയുടെ ശല്യമായിരുന്നു പ്രധാനപ്രശ്നം. ഫെൻസിംഗ് സ്ഥാപിച്ചതോടെ ശല്യം ഒഴിവായിട്ടുണ്ട്.
തുള്ളിനന ലക്ഷ്യമിട്ടു പറന്പിലൊട്ടാകെ സ്പ്രിംഗ്ളർ സ്ഥാപിച്ചതും ഫെൻസിംഗ് സ്ഥാപിച്ചതുമെല്ലാം സജി ഒറ്റയ്ക്കുതന്നെ. തുണയായത് പഠനകാല അനുഭവങ്ങൾ. കോട്ടയം കടുത്തുരുത്തി മേരിമാതാ ഐടിസിയിലെ പൂർവ വിദ്യാർഥിയായ സജി പഠനശേഷം കോട്ടയം കാരിത്താസ് ആശുപത്രിയിൽ പ്ലംബറായിരുന്നു. പിന്നീട് കോട്ടയത്തുതന്നെ സാനിറ്ററിവെയർ കന്പനിയിലും ജോലിചെയ്തു. ഇതിനിടെയാണ് കോവിഡ് പൊട്ടിപ്പുറപ്പെട്ടതും ജോലി ഉപേക്ഷിച്ചതും.
കൃഷിയറിവുകളുടെ തുടർച്ച
കാലങ്ങളായുള്ള കുടുംബത്തിന്റെ കൃഷി സുമനസോടെ സജി ഏറ്റെടുക്കുന്പോൾ തുണയായത് അച്ഛൻ എ.വി. മാത്യുവുന്റെയും അമ്മ മേഴ്സി മാത്യുവിന്റെയും കൃഷിയറിവുകളും പ്രാർഥനകളുമായിരുന്നു. എണ്‍പത്തിരണ്ടുകാരനായ അച്ഛനും എഴുപത്തിരണ്ടുകാരിയ അമ്മയും ഇപ്പോഴും സജിക്കൊപ്പം കൃഷിയെ താലോലിച്ചുവരുന്നു. പറന്പിലെ സമ്മിശ്രകൃഷിയെക്കുറിച്ചു പറയുന്പോൾ ഇരുവർക്കുമിപ്പോഴും നൂറുനാവാണ്. ഭാര്യ നീനുവും മക്കളായ ഷാൻ, സിയാൻ, ജോഹാൻ എന്നിവരും സജിയുടെ കൃഷിവട്ടങ്ങളിൽ കൂടെയുണ്ട്.
മണ്ണിനും മനസിനും വിശ്രമമില്ല, അതാണ് വിജയരഹസ്യമെന്ന് സജി പറയുന്നു. മണ്ണിനെ അറിഞ്ഞുള്ള വളപ്രയോഗമാണ് നടത്തുന്നത്. ഭൂരിഭാഗവും ജൈവവളമാണ്. ചാണകപ്പൊടിയും പച്ചിലവളവും എപ്പോഴും തയാർ. നേന്ത്രവാഴകൃഷിക്കു മാത്രമാണ് ചെറിയതോതിൽ രാസവളം ഉപയോഗിച്ചതെന്നും സജി പറയുന്നു.
എവിടെപ്പോയാലും അവിടെനിന്നു പ്രത്യേകത തോന്നുന്ന എന്തും നട്ടുവളർത്താനായി വീട്ടിൽ കൊണ്ടുവരും. അതാണ് സമ്മിശ്രകൃഷിയുടെ വലിപ്പം കൂട്ടുന്നതെന്ന് സജി പറയുന്നു. ഇതിനു പുറമെയാണ് നാടൻ മുട്ടക്കോഴി വളർത്തൽ. പ്രത്യേകം തയാറാക്കിയ കൂട്ടിൽ വളർത്തുന്ന കോഴികളെ വില്പനയ്ക്കായി കച്ചവടക്കാർക്ക് ഓർഡറനുസരിച്ച് നൽകാറുണ്ട്. ബ്രോയിലർ ഇറച്ചിക്കോഴികളെ വളർത്താറില്ലെന്നും സജി പറയുന്നു.
റംബുട്ടാൻ, മാംഗോസ്റ്റിൻ, ഡ്രാഗണ്‍ ഫ്രൂട്ട് എന്നിവയിൽ പുത്തൻ പരീക്ഷണത്തിനു തയാറായി തന്നെയാണ് സജിയിപ്പോൾ. പ്രദേശത്ത് അപൂർവമായ കൂവകൃഷിയുടെ വിജയഗാഥ തന്നെയാണ് ഈ കൃഷികളിലും സജി പ്രതീക്ഷിക്കുന്നത്. മണ്ണിനൊപ്പം ചേർന്നുനിന്നാൽ വൈറ്റ്കോളർ ജോലിയില്ലാതെതന്നെ ജീവിതം ധന്യമാക്കാമെന്നാണ് പുതുതലമുറയ്ക്കു സജി നൽകുന്ന സന്ദേശം.
Leader Page
ക്ഷീണിക്കുന്ന ക്ഷീര ജീവിതം-3
2024-25 സാമ്പത്തികവര്‍ഷത്തില്‍ ക്ഷീരവികസന വകുപ്പിന്റെ മില്‍ക്ക് ഷെഡ് ഡെവലപ്മെന്റ് പദ്ധതിയുടെ (എംഎസ്ഡിപി) ഫയലുകള്‍ പരതിയാല്‍ അശ്വതി എന്നൊരു യുവ ക്ഷീരകര്‍ഷകയുടെ കണ്ണീര്‍പ്പാടുകള്‍ കാണാം. എംഎസ്ഡിപിയില്‍ ഉള്‍പ്പെട്ട സ്മാര്‍ട്ട് ഡയറി യൂണിറ്റ് ലഭിക്കുന്നതിനുള്ള അപേക്ഷകരില്‍ അടൂര്‍ കടമ്പനാട് സ്വദേശിനി അശ്വതിയും ഉണ്ടായിരുന്നു.
പത്തു പശുക്കളും അവയുടെ പരിപാലനത്തിനുള്ള അനുബന്ധ സാമഗ്രികളും ലഭിക്കുന്ന യൂണിറ്റിനായിരുന്നു അപേക്ഷ. ക്ഷീരശ്രീ പോര്‍ട്ടലില്‍ നല്കിയ അപേക്ഷയും ജില്ലാ ക്ഷീരവികസന ഓഫീസറും പറക്കോട് ബ്ലോക്ക് ഓഫീസറും മറ്റ് ഉദ്യോഗസ്ഥരും പദ്ധതി നടപ്പാക്കുന്ന സ്ഥലത്തെത്തി നടത്തിയ പരിശോധനകളുടെ റിപ്പോര്‍ട്ടുകളും പരിഗണിച്ച് സബ്സിഡി അനുദിക്കാമെന്ന് അറിയിച്ചു. 11.60 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവു വരുന്നത്. ഇതില്‍ 4.60 ലക്ഷം എംഎസ്ഡിപി പദ്ധതി വഴി രണ്ടു മാസത്തിനുള്ളില്‍ സബ്സിഡിയായി ലഭിക്കുമെന്നായിരുന്നു അറിയിപ്പ്.
സബ്സിഡി തുക പദ്ധതിക്കായി വായ്പയെടുക്കുന്ന ബാങ്കിലേക്കാണ് സര്‍ക്കാര്‍ നല്‍കുക. വായ്പയെടുത്തും പലരില്‍നിന്നായി കടം വാങ്ങിയും കിട്ടിയ തുക ഉപയോഗിച്ച് അശ്വതി പത്തു പശുക്കളെയും കറവയന്ത്രം, പുല്ല് കട്ടര്‍, റബര്‍മാറ്റ് തുടങ്ങിയവയും വാങ്ങി. ഒപ്പം, ബയോഗ്യാസ് പ്ലാന്റും സ്ഥാപിച്ചു.
ഇതിനെല്ലാം ശേഷമാണ് സബ്സിഡി തുക ലഭിക്കില്ലെന്ന അറിയിപ്പു കിട്ടിയത്. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പദ്ധതിക്കായി വകയിരുത്തിയ പ്ലാന്‍ ഫണ്ട് ആ വര്‍ഷം വെട്ടിക്കുറച്ചതോടെ അശ്വതിക്കു ലഭിക്കേണ്ട സഹായം നിഷേധിക്കപ്പെട്ടു. ക്ഷീരവികസന വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞതനുസരിച്ച് സ്മാര്‍ട്ട് ഡയറി ഫാം യൂണിറ്റ് ആരംഭിക്കുകയും വായ്പയെടുക്കുകയും ചെയ്തതാണ് അശ്വതി. കാര്യങ്ങള്‍ താളം തെറ്റിയപ്പോള്‍ വായ്പയുടെ തിരിച്ചടവും താറുമാറായി.
അതേസമയം, എംഎസ്ഡിപി പദ്ധതിയില്‍ അപേക്ഷിച്ചവര്‍ക്കുള്ള ബാങ്ക് ഇന്ററസ്റ്റ് സബ്വെന്‍ഷന്‍ സ്കീമില്‍ (ബിഐഎസ്എസ്) ഉള്‍പ്പെടുത്തി ബാങ്ക് വായ്പയുടെ പലിശ ധനസഹായമായി ലഭിക്കാന്‍ അശ്വതിക്ക് അവസരമൊരുക്കിയിട്ടുണ്ടെന്നാണ് ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.
പദ്ധതികളേറെ, പക്ഷേ...
സംസ്ഥാനത്തു പാലുത്പാദനരംഗത്ത് സ്വയംപര്യാപ്തത നേടാനും ഉത്പാദനം വര്‍ധിപ്പിക്കാനും ക്ഷീരകര്‍ഷകരുടെ ക്ഷേമത്തിനും നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. ഇത് കര്‍ഷകര്‍ക്ക് എത്രമാത്രം ഗുണകരമാകുന്നുണ്ടെന്ന സംശയമാണ് ക്ഷീരമേഖലയിലുള്ളവര് ഉന്നയിക്കുന്നത്.
ഉത്പാദനച്ചെലവ് കൂടുന്നതും അതനുസരിച്ചു വരുമാനം ലഭിക്കാത്തതുമാണ് ക്ഷീരകര്‍ഷകര്‍ നേരിടുന്ന അടിസ്ഥാന പ്രശ്നം. കാലിത്തീറ്റ സബ്സിഡി, തീറ്റപ്പുല്‍കൃഷി വ്യാപനത്തിനുള്ള പദ്ധതികള്‍, ക്ഷീരകര്‍ഷക ക്ഷേമനിധി, ക്ഷീരസാന്ത്വനം, മില്‍ക്ക് ഷെഡ് വികസനം, പുല്‍കൃഷി വികസനം, ഡയറി ഫാം ഹൈജീന്‍ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി തുടങ്ങിയ പദ്ധതികള്‍ ക്ഷീരവികസന വകുപ്പ് നടപ്പാക്കുന്നുണ്ട്. 20 സെന്റിന് മുകളിലേക്കുള്ള പുല്‍കൃഷി, തരിശുഭൂമിയിലുള്ള പുല്‍കൃഷി, ചോളംകൃഷി, എന്നീ പദ്ധതികളും പുല്‍കൃഷിക്കു വേണ്ടിയിട്ടുള്ള യന്ത്രവത്കരണ ധനസഹായം, ജലസേചന ധനസഹായം എന്നിവയും ഉള്‍പ്പെടുന്നതാണ് പുല്‍കൃഷി വികസന പദ്ധതി.
ഡയറി ഫാമുകളുടെ ആധുനികവത്കരണവും യന്ത്രവത്കരണവും, കയര്‍ മത്സ്യബന്ധന മേഖലകള്‍ക്കായുള്ള പ്രത്യേക പുനരധിവാസ പദ്ധതി, 20 പശു യൂണിറ്റ്, 10 പശു യൂണിറ്റ്, അഞ്ചു പശു യൂണിറ്റ്, രണ്ടു പശു യൂണിറ്റ്, ഒരു പശു യൂണിറ്റ് എന്നീ പശു യൂണിറ്റ് പദ്ധതികള്‍, യുവജനങ്ങള്‍ക്കായി പത്തു പശു അടങ്ങുന്ന സ്മാര്‍ട്ട് ഡയറി ഫാം പദ്ധതി, മില്‍ക്കിംഗ് മെഷീന് വാങ്ങുന്നതിനു ധനസഹായം, തൊഴുത്ത് നിര്‍മാണ ധനസഹായം എന്നിവ ഉള്‍പ്പെടുന്ന മില്‍ക്ക് ഷെഡ് വികസന പദ്ധതികളും വകുപ്പിനു കീഴിലുണ്ട്.
സബ്സിഡി വേണ്ട, പാലിനു വില തരൂ
“ക്ഷീരകര്‍ഷകര്‍ക്കു സബ്സിഡി എന്ന പേരില്‍ പ്രഖ്യാപിക്കുന്നതു പലതും ഫലപ്രദമായി ലഭിക്കുന്നൊന്നുമില്ല. സബ്സിഡിയും പദ്ധതികളുമല്ല, കര്ഷകന് അവരുത്പാദിപ്പിക്കുന്ന പാലിനു ന്യായമായ വിലയാണു ലഭിക്കേണ്ടത്.” ഗള്‍ഫിലെ ജോലി മതിയാക്കി നാട്ടിലെത്തി 17 വര്‍ഷമായി കാലികളെ വളര്‍ത്തുന്ന കോട്ടയം കുറവിലങ്ങാട് വട്ടമുകളേല്‍ ബിജുമോന് തോമസിന്റേതാണു വാക്കുകള്‍. എംഎസ്ഡിപി ഉള്‍പ്പെടെ പല പദ്ധതികളുടെയും നേട്ടം പൂര്‍ണമായി കര്‍ഷകരിലേക്കെത്തുന്നില്ല.
കര്‍ഷകരെ ഈ മേഖലയില്‍ പിടിച്ചു നിര്‍ത്തണമെന്നും അവരുടെ ക്ഷേമം ഉറപ്പാക്കണമെന്നും ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന ഉദ്യോഗസ്ഥരുണ്ട്. അതില്ലാത്തവരും ഉദ്യോഗസ്ഥരുടെ കൂട്ടത്തിലുണ്ട്. പശുവിനെ വാങ്ങാതെ അവയ്ക്കുള്ള സബ്സിഡി തരപ്പെടുത്തിക്കൊടുക്കുന്ന സംഭവങ്ങള്‍ പോലും അറിയാം.
യഥാര്‍ഥത്തില്‍ പശുവിനെ വളര്‍ത്തുന്ന കര്ഷകന് അതിനുള്ള ചെലവിന് ആനുപാതികമായ വരുമാനം ലഭിക്കുകയാണ് പ്രധാനം. അറുപതു രൂപയോളം ഉല്പാദന ചെലവുണ്ടാകുമ്പോള്‍ 42 രൂപ കിട്ടിയാല്‍ എങ്ങനെ മുന്നോട്ടു പോകാനാകും.-ബിജുമോന് തോമസ് ചോദിക്കുന്നു.
120 കറവപ്പശുക്കളും 60 കിടാരികളുമായി 180 പശുക്കള്‍ ബിജുമോന്റെ ഫാമിലുണ്ട്. പ്രതിദിനം 1500 ലിറ്റര്‍ പാല് ലഭിക്കും. കോട്ടയം ജില്ലയില്‍ ഏറ്റവുമധികം പാല് അളക്കുന്ന കര്‍ഷകനുള്ള പുരസ്കാരമുള്‍പ്പടെ ക്ഷീരമേഖലയിലെ പ്രവര്‍ത്തന മികവിനു പലവട്ടം അംഗീകാരങ്ങള്‍ ബിജുമോനെ തേടിയെത്തിയിട്ടുണ്ട്.
ബിജുമോനെപ്പോലെ വലിയ തോതില്‍ പശുവളര്‍ത്തുന്ന നിരവധി പേര് സംസ്ഥാനത്തുണ്ട്. വലിയ ലാഭമുള്ള സംരംഭം എന്നതിനേക്കാള്‍ ഈ മേഖലയോടുള്ള ആഭിമുഖ്യമാണ് അവരെ മുന്നോട്ടു നയിക്കുന്നത്. അവര്‍ മുതല്‍ ഒന്നോ രണ്ടോ പശുവിനെ വളര്‍ത്തി ജീവിതം നിര്മിക്കുന്നവരെ വരെയും നിരാശപ്പെടുത്താതെ നിലനിര്‍ത്താന്‍ സര്‍ക്കാരിനും കാര്ഷികകേരളത്തിനും കരുതല്‍ വേണം. അതേക്കുറിച്ചു നാളെ.
സേവനം, രണ്ടു വകുപ്പില്‍
സംസ്ഥാനത്തു ക്ഷീരകര്‍ഷകരെ സഹായിക്കാന്‍ ക്ഷീരവികസന വകുപ്പിനു പുറമേ മൃഗസംരക്ഷണ വകുപ്പും പ്രവര്‍ത്തിക്കുന്നുണ്ട്. പശുക്കളില്‍ കൃത്രിമ ബീജധാനം, കന്നുകാലികളുടെ ആരോഗ്യസംരക്ഷണം, ചികിത്സ തുടങ്ങിയ കാര്യങ്ങളിലാണ് മൃഗസംരക്ഷണ വകുപ്പ് പ്രധാനമായും ശ്രദ്ധിക്കുന്നത്.
പശുക്കളുടെ ചികിത്സയ്ക്കും കൃത്രിമ ബീജാധാന സൗകര്യങ്ങള്‍ക്കും സഹായങ്ങള്‍ക്കുമായി എല്ലാ പഞ്ചായത്തുകളിലും വെറ്ററിനറി ഡിസ്പെന്‍സറികളും ഹോസ്പിറ്റലുകളും പ്രവര്‍ത്തിക്കുന്നുണ്ട്. രാത്രികാലത്തെ അടിയന്തര വെറ്ററിനറി സേവനങ്ങള്‍ക്കായി ബ്ലോക്ക് തലങ്ങളില്‍ സൗജന്യ എമര്‍ജന്‍സി വെറ്ററിനറി സേവനവും മൃഗസംരക്ഷണ വകുപ്പ് ലഭ്യമാക്കിയിട്ടുണ്ട്.
ക്ഷീരകര്‍ഷകര്‍ക്കായി ഇരുവകുപ്പുകളും വിവിധ പദ്ധതികള്‍ പ്രത്യേകം നടപ്പാക്കുന്നു. ക്ഷീരസാന്ത്വനം, ഗോസമൃദ്ധി തുടങ്ങിയ ഇന്‍ഷ്വറന്‍സ് പദ്ധതികള്‍ അവയില്‍ ചിലതാണ്. ചുരുങ്ങിയ പ്രീമിയത്തില്‍ ക്ഷീരകര്‍ഷകര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സും നല്‍കുന്നുണ്ട്.
ക്ഷീരവികസന ഓഫീസര്‍, വെറ്ററിനറി ഡോക്ടര്‍, ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍, ഡെയറി ഫാം ഇന്‍സ്ട്രക്ടര്‍, ഡയറി പ്രൊമോട്ടര്‍, കാറ്റില്‍ കെയര്‍ വര്‍ക്കര്‍മാര്‍... ഇങ്ങനെ നീളുന്നു ക്ഷീരകര്‍ഷകര്‍ക്കു സേവനം ലഭ്യമാക്കാന്‍ ഓരോ പ്രദേശങ്ങളിലമുള്ള ഉദ്യോഗസ്ഥ നിര.
ഫോണെടുക്കുന്നില്ല സര്..!
തങ്ങള്‍ക്കായി പദ്ധതികളും ആനൂകൂല്യങ്ങളും പലതുണ്ടെങ്കിലും ഇവയുടെ പ്രയോജനം കൃത്യമായി ലഭിക്കുന്നില്ലെന്നു കര്‍ഷകര്‍ പരാതിപ്പെടുന്നു. മൃഗസംരക്ഷണ വകുപ്പില്‍ പല സമയത്തു വിളിച്ചാലും ഡോക്ടര്‍മാരുടെ സേവനം ലഭിക്കില്ല. ഫോണ്‍ നമ്പര്‍ തന്നിട്ടുണ്ടെങ്കിലും മിക്ക സമയത്തും ഫോണെടുക്കാന്‍ ആളില്ല. രാത്രികാലങ്ങളില്‍ മൃഗഡോക്ടറുടെ സേവനം ലഭ്യമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
“രോഗം ബാധിച്ചതോ പ്രസവസമയമടുത്തതോ ആയ പശുക്കള്‍ക്കു ഭാഗ്യമുണ്ടെങ്കില്‍ മാത്രം രാത്രിയില്‍ ഡോക്ടറെ കിട്ടും, വരും...” തൃശൂര്‍ ജില്ലയിലെ ഒരു കര്ഷകന് പറഞ്ഞു.
(തുടരും)
Leader Page
2014ലെ പക്ഷിപ്പനിയുടെ കാലത്ത് കുട്ടനാട്ടിലെ താറാവ് കർഷകർ തങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഒന്നിച്ചുകൂടുകയുണ്ടായി. 1080 താറാവ് കർഷക കുടുംബങ്ങളായിരുന്നു അന്ന് ആലപ്പുഴയിൽ ഒന്നിച്ചുകൂടിയത്. എന്നാൽ 2024 ആയപ്പോഴേക്കും കുട്ടനാട്ടിലെ താറാവ് കർഷകരുടെ എണ്ണം നൂറിൽ താഴെയായി കുറഞ്ഞു. കുട്ടനാട്ടിലെ താറാവ്കൃഷി നേരിടുന്ന വെല്ലുവിളികൾ കർഷകരെ താറാവ്കൃഷിയിൽനിന്നു പിന്നോട്ടടിച്ചിരിക്കുന്നു. പത്ത് വർഷംകൊണ്ട് താറാവ്കർഷകരുടെ എണ്ണം പത്തിലൊന്നായി കുറഞ്ഞിട്ടുണ്ടെങ്കിൽ അതിന്റെ കാരണങ്ങൾ കണ്ടുപിടിച്ച് പ്രതിവിധി നിർദേശിക്കേണ്ടവരുടെ അലംഭാവം ബാക്കിയുള്ള കർഷകരെ കൂടി ഈ മേഖലയിൽനിന്ന് പിൻമാറാൻ നിർബന്ധിതരാക്കുന്നു.
പക്ഷിപ്പനിയും മറ്റു രോഗങ്ങളും
2014ൽ കുട്ടനാടൻ പ്രദേശത്ത് അവതരിച്ച പക്ഷിപ്പനിയാണ് കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ താറാവ് കർഷകർ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി. പക്ഷിപ്പനിയുടെ പേരിൽ, താറാവിന്റെ മാംസവും മുട്ടയും ഉപയോഗിക്കാൻ നിരോധനം ഏർപ്പെടുത്തി. പക്ഷിപ്പനിയുടെ പേരിൽ ഒരു പറ്റം ആളുകൾ താറാവിനെ കൊന്നൊടുക്കിയപ്പോൾ മറ്റ് ചില കർഷകർ പ്രതിരോധ മരുന്നുകൾ നല്കി വലിയ മുതൽമുടക്കിൽ തങ്ങളുടെ താറാവുകളെ സംരക്ഷിച്ചു. എന്നാൽ അങ്ങനെ സംരക്ഷിച്ച താറാവിന്റെ മുട്ട നിരോധനം നിമിത്തം ഉപേക്ഷിക്കേണ്ടിവന്നു. പതിനായിരക്കണക്കിന് മുട്ടകളാണ് അന്ന് കർഷകർ ഓരോ ദിവസവും നശിപ്പിച്ചു കളയാൻ നിർബന്ധിതരായത്. എന്നാൽ പ്രതിരോധ മരുന്നുകൾ നല്‍കാതെ താറാവിനെ കൊല്ലാൻ വിട്ടുകൊടുത്തവർക്ക് ഇൻഷ്വറൻസും നഷ്ടപരിഹാരവും ലഭിച്ചു. എന്നാൽ താറാവിനെ കൊല്ലാതെ പരിരക്ഷിച്ചവർക്ക് ലക്ഷങ്ങളുടെ ബാധ്യത മാത്രം ബാക്കിയായി.
ഇന്നും ഇടവേളകളിൽ എത്തുന്ന പക്ഷിപ്പനിയെപ്പറ്റി ആധികാരികമായ പഠനങ്ങളോ സത്യസ്ഥിതിയുടെ വെളിപ്പെടുത്തലോ ഉണ്ടാകുന്നില്ല.
മറുനാടൻ താറാവുകൾ
ഇന്ന് കുട്ടനാടൻ താറാവ് എന്ന പേരിൽ കേരളത്തിന്റെ മിക്ക ഇടങ്ങളിലും ലഭിക്കുന്നത് മറുനാടൻ താറാവാണ്. കുട്ടനാടിന്റെ തനത് ശൈലിയിൽ സമയമെടുത്ത് വളർത്തുന്ന കുട്ടനാടിന്റെ തനത് ഇനങ്ങളായ ചാരയോടും ചെമ്പല്ലിയോടും സാമ്യം തോന്നുന്ന മറുനാടൻതാറാവുകൾ വിപണി പിടിച്ചടക്കുന്നത് കുട്ടനാടൻ താറാവ് കർഷകരുടെ പ്രധാന ഭീഷണിയായി മാറിയിട്ടുണ്ട്.
നാലു മാസംകൊണ്ട് വളർച്ചയെത്തുന്ന താറാവിനെ മുട്ടയ്ക്കും മാംസത്തിനും എന്നിങ്ങനെ വേർതിരിക്കും. മാംസത്തിനുള്ളവയെ മാർക്കറ്റിലേക്കും മുട്ടയ്ക്കുള്ളവയെ തുടർ പരിപാലനത്തിനും മാറ്റും. എന്നാൽ വിപണിയിൽ എത്തിക്കുന്ന താറാവിന് കർഷകർക്കുണ്ടായ പരിപാലന ചെലവിന് ആനുപാതികമായ വിലപോലും ലഭിക്കാതെ പോകുന്നു. വഴിയോര വില്പന കേന്ദ്രങ്ങളിലും കേന്ദ്രീകൃത വില്പന കേന്ദ്രങ്ങളിലും താറാവൊന്നിന് 400 രൂപയ്ക്ക് അടുത്തോ അതിന് മുകളിലോ ആണ് വില. എന്നാൽ തനി നാടൻ താറാവുകളുടെ ഹോൾസെയിൽ മാർക്കറ്റ് വില 250 രൂപയിൽ താഴെയാണ്.
പ്രതിവിധി
►മറ്റു സംസ്ഥാനങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന താറാവിന് നിശ്ചിത നികുതി ചുമത്തണം. ഇറക്കുമതി ചെയ്യുന്ന താറാവുകളുടെ വില നാടൻ താറാവുകളുടെ വിലയേക്കാൾ താഴെയാവുന്നില്ല എന്ന് ഉറപ്പു വരുത്തണം.
►ഇറക്കുമതി ചെയ്യുന്ന താറാവിന് ചുമത്തുന്ന നികുതിയിൽ ഒരു വിഹിതം താറാവ്കർഷകരുടെ ക്ഷേമത്തിനായി വിനിയോഗിക്കണം.
►താറാവിന് തൂക്കത്തിന് ആനുപാതികമായി നിശ്ചിത തുക നിശ്ചയിച്ച് നല്‍കുകയും അത് കർഷകർക്ക് ലഭിക്കുന്നു എന്ന് ഉറപ്പാക്കുകയും വേണം. ഇതനുസരിച്ചാകണം കമ്പോള വില.
►കൃത്യമായ ഇടവേളകളിൽ കമ്പോളവില നിശ്ചയിക്കുന്നതിനും മാറ്റം വരുത്തുന്നതിനും വേണ്ട നടപടി ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടാവണം.
►താറാവ്കൃഷിയുടെ ഇൻഷ്വറൻസ് കൂടുതൽ കാര്യക്ഷമവും കർഷക സൗഹൃദവും ആകണം.
►പക്ഷിപ്പനിയെക്കുറിച്ച് വ്യക്തമായ പഠനം നടത്തുകയും താറാവിനെ കൊന്നു തള്ളുന്നതിന് പകരം സർക്കാർ ചെലവിൽ പ്രതിരോധ മരുന്നുകൾ നല്കി സംരക്ഷിക്കുന്നതിന് വേണ്ട നടപടിയെടുക്കുകയും വേണം.
►പക്ഷിപ്പനിയുടെ പേരിൽ താറാവിനെ കൊല്ലേണ്ടി വന്നാൽ, കൊല്ലുന്ന താറാവിന്റെ എണ്ണത്തിലും നഷ്ടപരിഹാര നിർണയത്തിലും സുതാര്യത കൊണ്ടുവരണം.