കോഴിക്കോട്: ടോൾപ്ലാസയിൽ അടയ്ക്കാൻ ഫാസ്റ്റ് ടാഗ് അക്കൗണ്ടിൽ പണമില്ലാതെ വന്നതോടെ എൻ എച്ച് 66ൽ നിന്ന് വൺവേ തെറ്റിച്ച് തിരിഞ്ഞോടി കെഎസ്ആർടിസി ബസ്. കഴിഞ്ഞ നാലാം തീയതി ഉച്ചയ്ക്ക് ശേഷം മൂന്നോടെയാണ് സംഭവം.
കോഴിക്കോട് നിന്നും രാമനാട്ടുകര ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസാണ് അപകടകരമായ രീതിയിൽ ദേശീയപാതയിൽ ഓടിച്ചത്. തൊണ്ടയാട് നിന്നും ദേശീയപാത ബെപ്പാസിലേക്ക് കയറിയ ബസ് ടോൾ പ്ലാസയിൽ എത്തിയപ്പോയപ്പോഴാണ് ഫാസ്റ്റ്ടാഗിൽ ആവശ്യത്തിന് ബാലൻസ് ഇല്ലെന്ന് ജീവനക്കാർ മനസിലാക്കിയത്.
തുടർന്ന് അവിടെനിന്ന് ബസ് വളച്ച് തിരിച്ച് പോകുകയായിരുന്നു. മദ്ധ്യത്തിലൂടെയുള്ള സ്പീഡ് ട്രാക്കിലൂടെയാണ് ബസ് മൂന്ന് കിലോമീറ്റർ പോയത്. തുടർന്ന് മറ്റ് വാഹനങ്ങളിലുള്ളവർ പ്രതികരിച്ചതോടെ യാത്ര സ്ലോ ട്രാക്കിലേക്ക് മാറ്റി. കോഴിക്കോടൻ കിച്ചൺസിന്റെ സമീപത്തുള്ള എക്സിറ്റിൽവച്ച് സർവീസ് റോഡിലേക്ക് പ്രവേശിച്ച ബസ് യാത്ര തുടർന്നു. ബസ് വൺവേ തെറ്റിച്ച് പോകുന്നതിന്റെ ദൃശ്യങ്ങൾ അടക്കം പുറത്തുവന്നിട്ടുണ്ട്.
ഫാസ്റ്റ്ടാഗിൽ പണമില്ലാത്ത സമയങ്ങളിൽ കെഎസ്ആർടിസി ഡ്രൈവർ തന്റെ യുപിഐ വഴി പണമടച്ചാൽ തുക റീഇംബേഴ്സ് ചെയ്യാൻ വകുപ്പില്ല. ഇതാണ് പണമടയ്ക്കാതെ തിരികെ പോകാൻ ഡ്രൈവറെ പ്രേരിപ്പിച്ചത്. കെഎസ്ആർടിസിക്ക് ഒരു വശത്തേക്ക് 445 രൂപയാണ് ഫാസ്റ്റാഗിൽ ഈടാക്കുന്നത്. യുപിഐ വഴി അടക്കുകയാണെങ്കിൽ 556.25 രൂപ നൽകേണ്ടിവരും.