തൃശൂർ: തിരുവോണത്തെ വരവേൽക്കാൻ മണ്ണിൽ പൊന്നുവിളയിക്കുകയാണ് സുനിത. വരടിയത്തെ ഒരു ടിവി കടയിൽ തുച്ഛമായ പ്രതിഫലത്തിനു ജോലി ചെയ്തിരുന്ന സുനിത ഇന്ന് മികച്ച കർഷകയാണ്. മുണ്ടൂർ മൈലാംകുളത്ത് അഞ്ചേക്കറിൽ നെൽകൃഷി, രണ്ടേക്കറിലെ ചെങ്ങാലിക്കോടൻ വാഴകൃഷി, വിവിധയിനം പച്ചക്കറികൾ... ഇങ്ങനെ തുടരുകയാണ് സുനിതയുടെ കാർഷികജീവിതം.
പതിനഞ്ചുവർഷം മുന്പ് കള്ളുചെത്തുകാരനായിരുന്ന ഭർത്താവ് ചന്ദ്രൻ പാന്പിനെ കണ്ടു ഭയന്ന് തെങ്ങിൽനിന്ന് വീണതോടെയാണ് സുനിതയുടെ പോരാട്ടം ആരംഭിച്ചത്. സുഷുമ്ന നാഡിക്ക് ഗുരുതര പരിക്കേറ്റ് ചന്ദ്രൻ കിടപ്പിലായി. വാർധക്യരോഗങ്ങളുമായി ചന്ദ്രന്റെ പിതാവും അവശതയിൽ. മകൾക്ക് മൂന്നര വയസുമാത്രം. എല്ലാവരും തന്റെ പരിചരണവും ശുശ്രൂഷയും ആവശ്യമുള്ളവർ. എവിടേക്കും ജോലിക്ക് പോകാനാവാത്ത സാഹചര്യം.
പ്രതീക്ഷകളെല്ലാം നഷ്ടപ്പെട്ടപ്പോഴാണ് കൃഷി ചെയ്താലോ എന്ന ചിന്തയുണ്ടായത്. ബന്ധുവിന്റെ രണ്ടരയേക്കർ കൃഷിയിടം പാട്ടത്തിനുവാങ്ങി. ആദ്യമായി 250 ചെങ്ങാലിക്കോടൻ വാഴനട്ടു. നേന്ത്രവാഴ, വെണ്ട, പയർ, മത്തൻ, കുന്പളം എന്നു തുടങ്ങി പലതരം കൃഷികൾ പരീക്ഷിച്ചു. മുൻപ് ഭർത്താവിന്റെ അച്ഛനൊപ്പം പാടത്തും കൃഷിയിടത്തും സഹായിയായത് മാത്രമായിരുന്നു പരിചയം.
ഓണം, വിഷു തുടങ്ങി സീസണുകൾക്ക് അനുസൃതമായി കൃഷിചെയ്യാൻ തുടങ്ങിയതോടെ കൃഷി ലാഭമായി. അഞ്ചേക്കർ പാടത്ത് നെൽകൃഷിയും തുടങ്ങി. ഇപ്പോൾ പച്ചക്കറി കൃഷിക്കൊപ്പം മീൻവളർത്തൽ, തേനീച്ച കൃഷി, തണ്ണിമത്തൻ, കുക്കുംന്പർ, വെള്ളരി അങ്ങനെ ജീവിതം കൃഷിയിൽ ഭദ്രമായി. വിരിപ്പ് ജ്യോതിയും മുണ്ടകൻ ഉമയും വിതച്ച് നെൽകൃഷിയും സമയബന്ധിതമായി നടത്തുന്നു. ഒരു പശുവിനെയും വളർത്തുന്നുണ്ട്. ഡിസംബർ-ജനുവരിയോടെ കൊയ്ത്ത് പൂർത്തിയാകുന്പോൾ ഇടവിള കൃഷിയും തുടങ്ങാനുള്ള തയാറെടുപ്പിലാണ് സുനിത.
ലക്ഷങ്ങൾ ചെലവഴിക്കേണ്ടിവന്ന ചന്ദ്രന്റെ ചികിത്സകൾ, എട്ടുവർഷം മുന്പ് പിതാവ് മരിച്ചതുവരെയുള്ള പരിചരണം, മകളുടെ പഠനച്ചെലവുകൾ, നിത്യജീവിത ചെലവുകൾ തുടങ്ങിയവയെല്ലാം ആർക്കുമുന്നിലും കൈനീട്ടാതെ കൃഷിയിലൂടെ നടത്താനായെന്നു പറയുന്പോൾ സ്വപ്രയത്നത്തിലുള്ള അഭിമാനവും പ്രകൃതിയോടുള്ള കടപ്പാടുമാണ് സുനിതയുടെ വാക്കുകളിൽ.
35 വയസിൽ തുടങ്ങിയ അധ്വാനം 52 വയസിലും തുടരുകയാണ്. 56 കാരനായ ഭർത്താവും പതിനേഴുകാരിയായ മകളുമടങ്ങുന്ന ജീവിതം സ്വസ്ഥം. മകൾ കൃഷ്ണവേണി കോയന്പത്തൂരിൽ ബിഎസ്സി ഡയാലിസിസ് പഠനത്തിന് ചേർന്നു. കിടപ്പിലായിരുന്ന ചന്ദ്രന് ഇപ്പോൾ വീൽചെയറിലിരിക്കാനും പിടിച്ചുനടക്കാനും മുച്ചക്ര വാഹനത്തിൽ പുറത്ത് സഞ്ചരിക്കാനും കഴിയുന്നുണ്ട്. പ്രതിസന്ധികളിൽ തളരാതെ ജീവിതം നട്ടുനനച്ചെടുത്ത ജീവിതകഥ പങ്കുവച്ച് കൊയ്തു തുടങ്ങിയ വിരിപ്പുപാടത്ത് സുനിതയുണ്ട്- പെണ്കരുത്തിന്റെ പ്രതീകമായി.