മൂന്നാര്‍: തോട്ടം മേഖലയില്‍ ജനങ്ങളുടെ സ്വൈരജീവിതത്തിനു ഭീഷണിയായി മാറുകയാണ് പടയപ്പയെന്ന കാട്ടുകൊമ്പന്. നേരത്തേ ജനവാസ മേഖലയില്‍ എത്തിയിരുന്നെങ്കിലും പടയപ്പ ആക്രമണ സ്വഭാവം കാണിച്ചിരുന്നില്ല. അടുത്തിടെയാണ് സഞ്ചാരികള്‍ക്കും വാഹനങ്ങള്‍ക്കും വ്യാപാരസ്ഥാപനങ്ങക്കുമെതിരേ പടയപ്പയുടെ പടപ്പുറപ്പാട്.
മദപ്പാട് കണ്ടെത്തിയതിനെത്തുടര്‍ന്നു കഴിഞ്ഞ ഏതാനും നാളുകളായി വനം വകുപ്പിന്റെ നീരീക്ഷണത്തിലാണ് ഈ കാട്ടുകൊമ്പന്. ഞായറാഴ്ച രാത്രി കടലാര്‍ എസ്റ്റേറ്റ് വെസ്റ്റ് ഡിവിഷനില്‍ കറുപ്പുസ്വാമിയുടെ ഓട്ടോ തകര്‍ത്തു. ഇദ്ദേഹം ഭാഗ്യത്തിന് രക്ഷപ്പെടുകയായിരുന്നു. വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു ആക്രമണം. ഓട്ടോ പൂര്‍ണമായും തകര്‍ന്നു.
ശനിയാഴ്ച രാത്രി മറയൂര്‍-മൂന്നാര്‍ റോഡില്‍ എട്ടാംമൈലില്‍ സഞ്ചാരികളുടെ ബസിന്റെയും കാറിന്റെയും ചില്ലുകള്‍ പടയപ്പ തകര്‍ത്തിരുന്നു. യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. ഈരാറ്റുപേട്ട സ്വദേശികള്‍ സഞ്ചരിച്ച കാറാണ് തകര്‍ത്തത്. മറയൂരില്‍ നിന്നു മൂന്നാറിലേക്ക് പോയ ബസിനുനേരേയായിരുന്നു അടുത്ത ആക്രമണം. ബസിന്റെ ചില്ലുകള്‍ തകര്‍ത്ത ശേഷം ഇതിനു സമീപം നിലയുറപ്പിക്കുകയായിരുന്നു.ഏതാനും ദിവസം മുമ്പ് പടയപ്പയുടെ ആക്രമണത്തില്‍നിന്ന് ഈരാട്ടുപേട്ട സ്വദേശികളായ രണ്ടു പേര് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
►സ്വഭാവമാറ്റം മൂന്നു വര്‍ഷത്തിനിടെ◄
മനുഷ്യരെ ആക്രമിക്കാത്ത കാട്ടാനയെന്ന നിലയില്‍ ജനങ്ങള്‍ കണ്ടിരുന്ന പടയപ്പയുടെ ആക്രണത്തില്‍ എണ്ണമറ്റ വാഹനങ്ങള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ നാല്പതോളം വാഹനങ്ങള്‍ക്കുനേരേ പടയപ്പയുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. ബൈക്ക്, കാര്‍, ജീപ്പ്. ഓട്ടോ, ബസ് തുടങ്ങിയ വാഹനങ്ങളെല്ലാം ഇതില്‍ ഉള്‍പ്പെടും. നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളെയാണ് ആദ്യം ആക്രമിച്ചിരുന്നതെങ്കിലും പിന്നീട് സഞ്ചാരികളുമായി യാത്ര ചെയ്യുന്ന വാഹനങ്ങളെയും ആക്രമിക്കാന്‍ തുടങ്ങി.
മൂന്നാര്‍ ഉദുമല്‍പേട്ട അന്തര്‍ സംസ്ഥാന പാതയില്‍ സഞ്ചരിച്ചിരുന്ന വാഹനങ്ങളാണ് ഏറ്റവും കൂടുതല്‍ ആക്രമണത്തിനിരയായത്. ഈ പാതയിലൂടെ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസ് മുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്ന ടൂറിസ്റ്റ് ബസുകള്‍ വരെ പടയപ്പയുടെ മുമ്പില്‍ പെട്ടിട്ടുണ്ട്.
ആക്രമണം 60ഓളം കടകള്‍ക്കുനേരേ
മാട്ടുപ്പെട്ടി, എക്കോ പോയിന്റ്, രാജമല എന്നിവിടങ്ങളിടെ കച്ചവടക്കാര്‍ പടയപ്പയുടെ മുമ്പില്‍ നിസഹായരാണ്. ഇവിടങ്ങളിലെ അറുപതോളം കടകളാണ് പലപ്പോഴായി പടയപ്പയുടെ ആക്രമണം നേരിട്ടിട്ടിള്ളത്. കടകളില്‍ വില്പനയ്ക്കായി സൂക്ഷിച്ചിരിക്കുന്ന ഭക്ഷണ വസ്തുക്കള്‍ അകത്താക്കാനാണ് കടകള്‍ തകര്‍ക്കുന്നത്. ഇതു കൂടാതെ അടുത്തിടെ റേഷന്‍ കടകള്‍ തകര്‍ക്കുന്നതും പതിവാക്കിയിട്ടുണ്ട്. സമീപകാലത്തായി രണ്ടു തവണയാണ് ലോക്കാടിലെ റേഷന്‍ കട പടയപ്പ തകര്‍ത്തത്. കടയില്‍ സൂക്ഷിച്ചിരുന്ന അരിച്ചാക്കുകള്‍ എല്ലാം പുറത്ത് വലിച്ചിടുകയും ചെയ്യുന്നതോടെ പലപ്പോഴും വ്യാപാരികള്‍ക്കു വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്. മൂന്നാറില്‍ എത്തുന്ന സഞ്ചാരികള്‍ക്കായി തയാറാക്കിയിരിക്കുന്ന കടകളാണ് പലപ്പോഴും തകര്‍ക്കപ്പെടുന്നത്. നിരവധി തവണ ആനയുടെ ആക്രമണം നേരിട്ടിട്ടുള്ള ചൊക്കനാട് എസ്റ്റേറ്റ് സ്വദേശിയായ പുണ്യവേലിന്റെ കടയും പടയപ്പ തകര്‍ത്തത് അടുത്തിടെയാണ്.
►സഞ്ചാരിയായ കാട്ടുകൊമ്പന്◄
പടയപ്പയുടെ സഞ്ചാര പഥങ്ങള്‍ നിരീക്ഷിക്കാനും ജനങ്ങള്‍ക്കു മുന്നറിയിപ്പ് നല്‍കാനും വനം വകുപ്പിന്റെ കീഴിലുള്ള രണ്ടു റാപ്പിഡ് റെസ്പോണ്‍സ് ടീമുകളാണ് നിലവിലുള്ളത്. എന്നാല്‍ ഈ ടീമുകളെ ഏറ്റവും അധികം വലയ്ക്കുന്ന കാര്യം ഓരോ ദിവസവും പടയപ്പ സഞ്ചരിക്കുന്നത് മുപ്പതു മുതല്‍ അറുപതു വരെ കിലോമീറ്ററാണ്. മാട്ടുപ്പെട്ടിയില്‍ പടയപ്പയെ രാത്രിയില്‍ കണ്ടാല്‍ അടുത്ത ദിവസം കാണുന്നത് തലയാര്‍ കടുകുമുടിയിലാണ്. മാട്ടുപ്പെട്ടിയില്നിന്നു റോഡുമാര്‍ഗം 45 കിലോമീറ്റര്‍ സഞ്ചരിച്ചുവേണം ഇത്രയും ദൂരം എത്താന്‍. നടത്തം വനത്തിനുള്ളിലൂടെ ആയതിനാല്‍ നിരീക്ഷണ സംഘത്തിന് പലപ്പോഴും പിന്തുടരാനാകുന്നില്ല.
ആന എത്തുന്ന ജനവാസ മേഖലകളില്‍ താമസിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്കി കാടുകയറ്റുക എന്ന ലക്ഷ്യത്തോടെയാണ് ആര്‍ആര്‍ടി സംഘങ്ങള്‍ നീരീക്ഷണം നടത്തുന്നത്. എന്നാല്‍ നിരീക്ഷണ സംഘത്തിനും പിടികൊടുക്കാതെ ആന റോഡിലിറങ്ങി ആക്രമണത്തിന് മുതിരുന്നത് വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെയുള്ള ജനങ്ങള്‍ക്ക് വലിയ ഭീതിയാണ് സൃഷ്ടിക്കുന്നത്. പടയപ്പയുടെ പരാക്രമങ്ങള്‍ ഏറിയയോടെ കഴിഞ്ഞ മാര്‍ച്ച് മുതല്‍ ഹൈറേഞ്ച് സര്‍ക്കിള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ആര്.എന്‍. അരുണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആനയെ നിരീക്ഷിച്ചു വന്നിരുന്നത്.
ഏതു സമയത്തും ആക്രമണം ഉണ്ടാകാന്‍ ഇടയുള്ള സാഹചര്യത്തില്‍ കൂടുതല്‍ കരുതല്‍ നടപടികള്‍ വേണമെന്ന ആവശ്യം ശക്തമാകുകയാണ്. പടയപ്പ നിരന്തരം എത്തുന്ന മൂന്നാര്‍ ഉദുമല്‍ പേട്ട അന്തര്‍ സംസ്ഥാന പാതയില്‍ വനം വകുപ്പിന്റെ രാത്രി കാല പട്രോളിംഗ് ശക്തമാക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ആളുകളെ ആക്രമിക്കാന്‍ തയാറാകാത്ത പടയപ്പയെ നാടുകടത്തരുതെന്ന ആവശ്യമായി ഏതാനുംപേര്‍ നേരത്തേ രംഗത്തെത്തിയിരുന്നു.