മാനന്തവാടി: തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക് എത്തിയതോടെ മണ്ഡലത്തിൽ പ്രചാരണം ആവേശത്തിൽ.പ്രമുഖ നേതാക്കളെ കളത്തിലിറക്കി മൂന്ന് മുന്നണികളും എത്തിയതോടെ പ്രചാരണരംഗം ചൂടുപിടിപ്പിച്ചിട്ടുണ്ട്. ഇന്ന് കൊട്ടിക്കലാശത്തിനു മുന്പ് പരമാവധി വോട്ടർമാരെ സ്വന്തംതട്ടകത്തിൽ എത്തിക്കാനുള്ള നീക്കത്തിലാണ് മുന്നണി പ്രവർത്തകർ.
പരസ്യപ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ മാനന്തവാടിയിൽ പ്രചാരണം ഊർജ്ജതമാക്കുകയാണ് മൂന്ന് മുന്നണികളുടെയും പ്രവർത്തകർ.
പരമാവധി വോട്ടർമാരെ നേരിൽകണ്ടും സാമൂഹിക മാധ്യമങ്ങൾ ഉപയോഗപ്പെടുത്തിയുമാണ് പ്രവർത്തകരും സ്ഥാനാർഥികളും വോട്ടു പിടിക്കുന്നത്. തെരഞ്ഞെടുപ്പിന് മുൻപുള്ള അവസാന ഞായറാഴ്ചയും ഈസ്റ്റർ അവധിയും പ്രവർത്തകർ പരമാവധി പ്രവർത്തകർ പ്രയോജനപ്പെടുത്തിയിരുന്നു.
എൽഡിഎഫിനായി എം.എ. ബേബി ഉൾപ്പെടെയുള്ള നേതാക്കളും എൻഡിഎ സ്ഥാനാർഥി പി. ശ്യാം രാജിനായി കേന്ദ്ര പട്ടിക വർഗ സഹമന്ത്രി ദുർഗാദാസ് ഒയിഗെയും പ്രചാരണത്തിനെത്തിയിരുന്നു. ഇന്ന് മണ്ഡലത്തിൽ യുഡിഎഫിനായി പ്രിയങ്കാ ഗാന്ധിയും പ്രചാരണത്തിനിറങ്ങും. കടുത്ത വേനൽചൂടിലും തളരാത്ത പോരാട്ടവീര്യവുമായി സ്ഥാനാർഥികളും പ്രവർത്തകരും പകലന്തിയോളം പ്രചാരണത്തിന് ഇറങ്ങുന്പോൾ അവസാനമണിക്കൂറുകളിൽ പ്രചാരണം കൊഴുക്കുകയാണ്. ഇന്ന് നടക്കുന്ന കൊട്ടിക്കലാശവും ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് പ്രവർത്തകർ.