ന്യൂഡൽഹി: കേരള മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇന്നുണ്ടായേക്കുമെന്ന് സൂചന. മുൻ കെപിസിസി പ്രസിഡന്റുമാരുമായും വൈസ് പ്രസിഡന്റുമാരുമായും രാഹുൽഗാന്ധി കൂടിക്കാഴ്ച നടത്തി. ഒരോ നേതാക്കളുമായും വെവ്വേറെയാണ് രാഹുൽ കൂടിക്കാഴ്ച നടത്തിയത്.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വൈകുന്നേരം ഡൽഹിയിലെത്തും. തുടർന്ന് പ്രഖ്യാപനം നടത്തിയേക്കുമെന്നാണ് സൂചന. എല്ലാ കാര്യങ്ങളും രാഹുൽഗാന്ധിയെ അറിയിച്ചു. ചില സംശയങ്ങൾ രാഹുൽ ചോദിച്ചു. അതിനു മറുപടി പറഞ്ഞു. കഴിയുന്നതും വേഗം തീരുമാനം ഉണ്ടാകുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
പറയാനുള്ളതെല്ലാം രാഹുൽ വിശദമായി കേട്ടതായും തീരുമാനം ഉടൻ ഉണ്ടാകുമെന്നും കെ.മുരളീധരൻ പറഞ്ഞു. എംഎൽഎമാരുടെ പിന്തുണ പരിഗണിക്കണമെന്നാണ് നിലപാടെന്ന് കെ.സുധാകരൻ പറഞ്ഞു. ഘടകക്ഷികൾക്ക് ഇതിൽ കാര്യമില്ലെന്നും മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് കോൺഗ്രസാണെന്നും എം.എം. ഹസൻ വ്യക്തമാക്കി.
കേരള മുഖ്യമന്ത്രി ആരെന്നതില്‍ ഒമ്പതാം ദിവസവും അനിശ്ചിതത്വം തുടരുകയാണ്. തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ച പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ നിശ്ചയിക്കാത്തതില്‍ ഘടകകക്ഷികള്‍ക്കിടയില്‍ ശക്തമായ അതൃപ്തിയുണ്ട്. പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്ന് മുസ്ലിം ലീഗ് നേതാക്കൾ പറഞ്ഞു.