തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ തീപിടിത്തിൽ നാലു പേരുടെ മരണം സ്ഥിരീകരിച്ചു. അതേസമയം, അഞ്ചു പേർ മരിച്ചെന്നു ദൃക്സാക്ഷികളിൽ ചിലർ പറഞ്ഞു. നിരവധി പേർക്ക് അതീവ ഗുരുതരമായി പൊള്ളലേറ്റതിനാൽ മരണസംഖ്യ ഉയർന്നേക്കും. അപകടത്തിൽ തൃശ്ശൂർ പൂരത്തിനു തിരുവമ്പാടി വിഭാഗത്തിന് വേണ്ടി വെടിക്കോപ്പുകൾ നിർമിക്കുന്ന ശാലയിലാണ് തീപിടിത്തവും സ്ഫോടനവും ഉണ്ടായത്.
എത്ര തൊഴിലാളികൾ ജോലിയിലേർപ്പെട്ട് സ്ഥത്തുണ്ടായിരുന്നു എന്നു വ്യക്തമല്ല. അതേസമയം, ഉച്ചയ്ക്ക് ഇവിടേക്ക് നാൽപതോളം പേർക്ക് ഉച്ചക്ഷഭക്ഷണം വാങ്ങിയിരുന്നതായി പറയുന്നു. അതുകൊണ്ട് നാൽപതോളം തൊഴിലാളികൾ ഇവിടെ ഉണ്ടായിരുന്നതായി കരുതുന്നു. പൊലീസും ഫയർ ഫോഴ്സും ആംബുലൻസും ഉൾപ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്. 24ന് നടക്കേണ്ട സാമ്പിൾ വെടിക്കെട്ടിനുള്ള വെടിക്കെട്ട് സാമഗ്രികൾ അടക്കമുള്ളവയാണ് ഇവിടെ നിർമിച്ചിരുന്നത്.
തൃശൂരിൽ കഴിഞ്ഞ ദിവസങ്ങളായി കനത്ത ചൂടാണ് അനുഭവപ്പെടുന്നത്.
സ്ഫോടനത്തിനു കാരണം ഇതാണോ എന്ന് സംശയമുണ്ടെങ്കിലും സ്ഥിരീകരണം വന്നിട്ടില്ല.
സ്ഫോടനത്തിന്‍റെ ശബ്ദം കിലോമീറ്ററോളം കേട്ടിരുന്നു. പലരും ഭൂകമ്പം ആണെന്നാണ് ആദ്യം തെറ്റിദ്ധരിച്ചത്. പിന്നീടാണ് വെടിക്കെട്ട് പുരയിൽ ഉണ്ടായ സ്ഫോടനമാണ് എന്ന് മനസിലായത്.
പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മറ്റും മാറ്റിയിട്ടുണ്ട്.
പ്രദേശത്താകെ കനത്ത പുകയും തീയും ഉള്ളതിനാലും വെടിക്കെട്ട് സ്ഫോടക വസ്തുക്കൾ ഇനിയും ഉണ്ടോ എന്നു വ്യക്തമല്ലാത്തതിനാലും രക്ഷാപ്രവർത്തനങ്ങൾ വളരെ ജാഗ്രതയോടെയാണ് നടക്കുന്നത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ വീണ്ടും സ്ഫോടനം ഉണ്ടായതോടെ കൂടുതൽ ജാഗ്രതയിലാണ് രക്ഷാപ്രവർത്തകർ.
പരിക്കേറ്റ എട്ടുപേരുടെ നില ഗുരുതരമാണെന്നാണ് സൂചനകൾ. പൊട്ടാത്ത വെടിക്കെട്ട് സാമഗ്രികൾ നിർവര്യമാക്കാതെ രക്ഷാപ്രവർത്തനം എളുപ്പമാകില്ല എന്നും സൂചനയുണ്ട്.
മെഡിക്കൽ കോളജ് ആശുപത്രിയിലും സമീപത്തെ ആശുപത്രികളിലും എല്ലാം അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
പരുക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കാവശ്യമായ ക്രമീകരണമൊരുക്കാന്‍ നിർദേശിച്ചിട്ടുണ്ട്. കനിവ് 108 ആംബുലന്‍സുകള്‍ ഉള്‍പ്പെടെ മതിയായ ആംബുലന്‍സുകള്‍ സ്ഥലത്തെത്താനും നിര്‍ദേശം നല്‍കി. അഞ്ചുപേരെ ഇതുവരെ 108 ആംബുലന്‍സ് ആശുപത്രിയിലേക്കു മാറ്റി.